Friday, March 22, 2024
Homeകച്ചവടംപർച്ചേസ് കമീഷൻ

പർച്ചേസ് കമീഷൻ

ഞാനൊരു പെയിൻറു കടയിൽ സെയിൽസ്മേനാണ്. കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിക്കുന്നത് പലപ്പോഴും ഉപഭോക്താവിന്റെ തൊഴിലാളികളായിരിക്കും. അവർ കമീഷൻ ആവശ്യപ്പെടാറുണ്ട്. 150 രൂപ വിലയുള്ള ഒരു ടിന്നിന് ഞങ്ങൾ 180 രൂപ തന്നെ വിലയിടുകയും അവരിൽ നിന്ന് 145 ക. സ്വീകരിക്കുകയും ചെയ്യുന്നു. ഈ കച്ചവടം നിഷിദ്ധമാണോ.

ഉത്തരം- തൊഴിലാളിക്ക്, അല്ലെങ്കിൽ ഉപഭോക്താവിന്റെയും കച്ചവടക്കാരന്റെയും ഇടയിലുള്ള മധ്യവർത്തിക്ക് കമ്മീഷൻ കൊടുക്കുന്നത് ചില കച്ചവടങ്ങളിൽ ഒരംഗീകൃത സമ്പ്രദായമാണ്. മരമില്ലുകൾ ആശാരിക്കും ഇലക്ട്രിക് സാധനങ്ങൾ വിൽക്കുന്നവർ വയർമാന്നും കമ്മീഷൻ കൊടുക്കുന്നത് ഇതിന് ഉദാഹരണമാണ്. അങ്ങനെ ഒരു കമ്മീഷൻ ഏർപ്പാടുണ്ട് എന്നു അറിഞ്ഞുകൊണ്ടുതന്നെ യാണ് ഉപഭോക്താക്കൾ അവരെ ആശ്രയിക്കുന്നത്. ഉപഭോക്താവിന്റെ ആവശ്യത്തിന് ഏറ്റവും യോജിച്ച സാധനങ്ങൾ തെരെഞ്ഞെടുക്കുക എന്നൊരു സേവനം ഇക്കൂട്ടർ ചെയ്യുന്നുണ്ട്.

ഇത്തരം ഇടപാടുകളിൽ കമ്മീഷൻ കൊടുക്കുകയോ വാങ്ങുകയോ ചെയ്യു നതിന് വിരോധം ഒന്നും ഇല്ല. ഇടത്തട്ടുകാരന് കമ്മീഷൻ കൊടുക്കുന്നതിന്റെ പേരിൽ ഉപഭോക്താവ് വഞ്ചിക്കപ്പെടാനോ ചൂഷണം ചെയ്യപ്പെടാനോ പാടില്ലെന്നു മാത്രം.

യഥാർത്ഥ വില 145 ക, യായ സാധനത്തിന് ഇടത്തട്ടുകാരന്റെ കമ്മീഷനു വേണ്ടി 150 ക. ബില്ലെഴുതുകയാണെങ്കിൽ അത് ഉപഭോക്താവിനെ വഞ്ചിക്കലും നിഷിദ്ധവുമാണ്. ഇടത്തട്ടുകാരനെ കമ്മീഷൻ കൊടുത്തു പാട്ടിലാക്കി ഗുണമേൻമ ഇല്ലാത്തതോ ആവശ്യമില്ലാത്തതോ ആയ സാധനങ്ങൾ ഉപഭോക്താവിന്റെ തലയിൽ കെട്ടി വെക്കുന്നതും അപ്രകാരം തന്നെ.

എന്നാൽ വ്യക്തികളോ സ്ഥാപനങ്ങളോ പർച്ചേസ് ഉദ്യോഗസ്ഥരായി നിയമിച്ചിട്ടുള്ളവർ വ്യാപാരികളിൽ നിന്ന് കമ്മീഷൻ വാങ്ങുന്നതിന് ശറഇയായ ന്യായീകരണമില്ല. കാരണം, ഉപഭോക്താവിന്റെ ആവശ്യത്തിന് ഏറ്റവും അനുയോജ്യമായ വസ്തുക്കൾ ആദായകരമായ വിലയ്ക്ക് വാങ്ങുക എന്നതാണ് അവരുടെ തൊഴിൽ. ആ തൊഴിലിനാണ് അവർ വേതനം പറ്റുന്നത്. അതു കൊണ്ട് അവർക്ക് വ്യാപാരികളിൽ നിന്ന് ലഭിക്കുന്ന ഏതാനുകൂല്യവും തൊഴിലുടമക്ക് അവകാശപ്പെട്ടതാണ്. അതുപോലെ വ്യാപാരിയിൽ നിന്നുള്ള ഇളവ് തനിക്ക് ലഭിക്കുന്നതിന് വേണ്ടി ഉപഭോക്താവ് ഏർപ്പെടുത്തിയ ഇടനിലക്കാരൻ അത് സ്വന്തമായി എടുക്കുന്നത് ശരിയല്ല.

ടി.കെ ഉബൈദ്
ജനനം 1948-ല്‍ മലപ്പുറം ജില്ലയിലെ മാറഞ്ചേരിയില്‍. പിതാവ്: ഐ.ടി.സി. മുഹമ്മദ് അബ്ദുല്ല നിസാമി. മതാവ്: ടി.കെ. ആഇശ. 1964-1972 -ല്‍ ശാന്തപുരം ഇസ്‌ലാമിയാ കോളേജില്‍ പഠിച്ച് എഫ്.ഡി, ബി.എസ്. എസ്.സി. ബിരുദങ്ങള്‍ നേടി. പഠനാനന്തരം 1972 -ല്‍ പെരിന്തല്‍മണ്ണയില്‍നിന്ന് അബുല്‍ ജലാല്‍ മൗലവിയുടെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന സന്മാര്‍ഗം ദ്വൈവാരികയുടെ എഡിറ്റര്‍ ഇന്‍ചാര്‍ജായി പത്രപ്രവര്‍ത്തന ജീവിതം ആരംഭിച്ചു. 1974-ല്‍ വെള്ളിമാടുകുന്നിലെത്തി പ്രബോധനം മാസികയുടെ എഡിറ്റര്‍ ഇന്‍ചാര്‍ജ്, 1987 മുതല്‍ പ്രബോധനം വാരിക എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എന്നീ ചുമതലകള്‍ വഹിച്ചു. ഇപ്പോള്‍ പ്രബോധനം വാരിക എഡിറ്റര്‍, മലര്‍വാടി ദ്വൈവാരിക ചീഫ് എഡിറ്റര്‍, ഇസ്‌ലാമിക വിജ്ഞാനകോശം അസോസിയേറ്റ് എഡിറ്റര്‍, ഇത്തിഹാദുല്‍ ഉലമാ കേരള പ്രവര്‍ത്തക സമിതിയംഗം, ശാന്തപുരം അല്‍ജാമിഅഃ അല്‍ഇസ്‌ലാമിയ അലുംനി അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം, പൊന്നാനി കാഞ്ഞിരമുക്ക് കരുണ ചാരിറ്റബിള്‍ ട്രസ്റ്റ്, ദയാ ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയുടെ ചെയര്‍മാന്‍ ചുമതലകള്‍ വഹിക്കുന്നു. ഇടക്കാലത്ത് മാധ്യമം ദിനപത്രം കൊച്ചി യൂണിറ്റിന്റെ റസിഡന്റ് എഡിറ്ററും ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായിരുന്നു. മൗലിക ചിന്തയുള്ള എഴുത്തുകാരനാണ് ടി.കെ. ഉബൈദ്. ഖുര്‍ആന്‍ വ്യാഖ്യാന മായ ഖുര്‍ആന്‍ ബോധനമാണ് പ്രധാന രചന. അതിന്റെ എട്ട് വാല്യങ്ങള്‍ ഇതുവരെ പുറത്തിറങ്ങി. ബാക്കി ഭാഗങ്ങള്‍ പ്രബോധനം വാരികയില്‍ ഖണ്ഡശഃ തുടരുന്നു. ഹദീഥ് ബോധനം, പ്രശ്‌നവും വീക്ഷണവും, സ്വാതന്ത്ര്യത്തിന്റെ ഭാരം, ഇസ്‌ലാമിക പ്രവര്‍ത്തനം: ഒരു മുഖവുര, മനുഷ്യാ! നിന്റെ മനസ്സ്, അല്ലാഹു, ആദം ഹവ്വ, ലോക സുന്ദരന്‍ എന്നിവയാണ് മറ്റ് സ്വതന്ത്ര കൃതികള്‍. ഖുര്‍ആന്‍ ഭാഷ്യം, തഫ്ഹീമുല്‍ ഖുര്‍ആന്‍ (വിവിധ വാല്യങ്ങള്‍), ഖുര്‍ആനിലെ നാല് സാങ്കേതിക ശബ്ദങ്ങള്‍, ഫിഖ് ഹുസ്സുന്ന എന്നിവ വിവര്‍ത്തനങ്ങളാണ്. കലീലയും ദിംനയും എന്ന കൃതിയുടെ പുനരാഖ്യാനവും ഇസ്‌ലാമിക ശരീഅത്തും സാമൂഹിക മാറ്റങ്ങളും എന്ന ഗ്രന്ഥത്തിന്റെ എഡിറ്റിംഗും നിര്‍വഹിച്ചിട്ടുണ്ട്. ഖുര്‍ആന് നല്‍കിയ സേവനങ്ങളെ പരിഗണിച്ച് ഖത്വര്‍ ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ ടി.കെ. ഉബൈദിനെ പ്രത്യേകം ആദരിച്ചു. പി.സി. മാമു ഹാജി പ്രഥമ അവാര്‍ഡ് ലഭിച്ചു. സുഊദി അറേബ്യ, ഖത്വര്‍, യു.എ.ഇ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ഭാര്യ: സുഹ്‌റ. മക്കള്‍: മുഹമ്മദ് യാസിര്‍, അബ്ദുല്‍ ഗനി, ബുശ്‌റാ, തസ്‌നിം ഹാദി.

1 COMMENT

Recent Posts

Related Posts

error: Content is protected !!