Friday, April 19, 2024
Homeഅനുഷ്ഠാനംനമസ്കാരംകഅ്ബയും മസ്ജിദുൽ ഹറാമും ഒന്നാണോ?

കഅ്ബയും മസ്ജിദുൽ ഹറാമും ഒന്നാണോ?

ചോദ്യം: മുസ്ലിംകളുടെ ഖിബ് ല കഅ്ബയാണെന്നാണല്ലോ സാധാരണ പറഞ്ഞു വരുന്നത്. എന്നാൽ വിശുദ്ധ ഖുർആനിൽ പല സ്ഥലങ്ങളിലും ഖിബ് ലയായി നിർദേശിക്കപ്പെട്ടുകാണുന്നത് മസ്ജിദുൽ ഹറാമാണ്. കഅ്ബയും മസ്ജിദുൽ ഹറാമും ഒന്നാണോ? രണ്ടും വ്യത്യസ്തമാണെങ്കിൽ വ്യത്യാസ മെന്താണെന്നും മസ്ജിദുൽ ഹറാമിനെ ഖിബ് ലയാക്കാത്തതെന്തുകൊണ്ടാണെന്നും ഒന്നു വിശദീകരിക്കാമോ? ജനങ്ങൾക്കുവേണ്ടി നിർമിക്കപ്പെട്ട പ്രഥമ ദേവാലയം മക്കയിലുള്ളതാണ്… എന്ന സൂക്തത്തിലെ ‘ബൈത്തിൽ മസ്ജിദുൽ ഹറാം ഉൾപ്പെടുമോ?

ഉത്തരം: മസ്ജിദുൽ ഹറാമിന്റെ ഹൃദയഭാഗത്താണ് കഅ്ബ. അതുകൊണ്ട് മസ്ജിദുൽ ഹറാമിനെ ഖിബ് ലയാക്കലും കഅ്ബയെ ഖിബ് ലയാക്കലും ഒന്നു തന്നെ. കഅ്ബ നിർമിക്കുമ്പോൾ തന്നെ മസ്ജിദുൽ ഹറാമും നിർമിച്ചുവോ എന്നു വ്യക്തമായി പറയാനാവില്ല. എങ്കിലും ഇസ്ലാമിനുമുമ്പു തന്നെ മസ് ജിദുൽ ഹറാം നിലവിലുണ്ട്. കഅ്ബ നിർമിച്ചപ്പോൾ തന്നെ മസ്ജിദുൽ ഹറാമും നിർമിച്ചിട്ടുണ്ടെങ്കിൽ പ്രസ്തുത സൂക്തത്തിലെ ബൈത്തി’ൽ (മന്ദിരം) മസ്ജിദുൽ ഹറാം മുഴുവൻ ഉൾപ്പെടും. കഅ്ബയുടെ നാലുഭാഗത്തും ഒരു കവചമെന്നോണം നിലകൊള്ളുന്ന കെട്ടിടവും, കഅ്ബക്കും ഈ കെട്ടിടങ്ങൾക്കും ഇടയിലുള്ള തളവും കഅ്ബയും ഉൾപ്പെട്ടതാണ് മസ്ജിദുൽ ഹറാം. മസ്ജിദുൽ ഹറാമിന്റെ അകത്തു നമസ്കരിക്കുന്നവർ നാലുഭാഗത്തുനിന്നും കഅ്ബയിലേക്കു തിരിഞ്ഞു നമസ്കരിക്കുന്നുവെന്നതുതന്നെ യഥാർത്ഥ ഖിബ് ല കഅ്ബയാണെന്നു സൂചിപ്പിക്കുന്നു. മസ്ജിദുൽ ഹറാമും അതിനു ചുറ്റുമുള്ള പ്രദേശങ്ങളും ഉൾപ്പെട്ടതാണ് ഹറം. കഅ്ബയിൽ നിന്ന് മദീനയുടെ ഭാഗത്തേക്ക് തൻഈം (ഇന്നത്തെ മസ്ജിദുൽ ആഇശഃ) വരെയും യമൻ ഭാഗത്തേക്ക് അദാത് ലിബ്ൻ വരെയും ജിദ്ദ ഭാഗത്തേക്ക് ഹുദൈബിയാ വരെയും ഇറാഖ് ഭാഗത്തേക്ക് ജബൽ മുഖത്വഅ് വരെയും ത്വാഇഫ് ഭാഗത്തേക്ക് അറഫ വരെയും വ്യാപിച്ചു കിടക്കുന്ന സ്ഥലമാണ് ഹറം. ഇത് പഴയ കാലത്തെ അതിർത്തി നിർണയമാണ്. ഇന്ന് പുതിയ പേരുകളിൽ അറിയപ്പെടുന്ന ഹറമിന്റെ അതിർത്തികളിൽ വിവിധ ഭാഷകളിലുള്ള അടയാളങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.

📲 വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

ടി.കെ ഉബൈദ്
ജനനം 1948-ല്‍ മലപ്പുറം ജില്ലയിലെ മാറഞ്ചേരിയില്‍. പിതാവ്: ഐ.ടി.സി. മുഹമ്മദ് അബ്ദുല്ല നിസാമി. മതാവ്: ടി.കെ. ആഇശ. 1964-1972 -ല്‍ ശാന്തപുരം ഇസ്‌ലാമിയാ കോളേജില്‍ പഠിച്ച് എഫ്.ഡി, ബി.എസ്. എസ്.സി. ബിരുദങ്ങള്‍ നേടി. പഠനാനന്തരം 1972 -ല്‍ പെരിന്തല്‍മണ്ണയില്‍നിന്ന് അബുല്‍ ജലാല്‍ മൗലവിയുടെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന സന്മാര്‍ഗം ദ്വൈവാരികയുടെ എഡിറ്റര്‍ ഇന്‍ചാര്‍ജായി പത്രപ്രവര്‍ത്തന ജീവിതം ആരംഭിച്ചു. 1974-ല്‍ വെള്ളിമാടുകുന്നിലെത്തി പ്രബോധനം മാസികയുടെ എഡിറ്റര്‍ ഇന്‍ചാര്‍ജ്, 1987 മുതല്‍ പ്രബോധനം വാരിക എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എന്നീ ചുമതലകള്‍ വഹിച്ചു. ഇപ്പോള്‍ പ്രബോധനം വാരിക എഡിറ്റര്‍, മലര്‍വാടി ദ്വൈവാരിക ചീഫ് എഡിറ്റര്‍, ഇസ്‌ലാമിക വിജ്ഞാനകോശം അസോസിയേറ്റ് എഡിറ്റര്‍, ഇത്തിഹാദുല്‍ ഉലമാ കേരള പ്രവര്‍ത്തക സമിതിയംഗം, ശാന്തപുരം അല്‍ജാമിഅഃ അല്‍ഇസ്‌ലാമിയ അലുംനി അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം, പൊന്നാനി കാഞ്ഞിരമുക്ക് കരുണ ചാരിറ്റബിള്‍ ട്രസ്റ്റ്, ദയാ ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയുടെ ചെയര്‍മാന്‍ ചുമതലകള്‍ വഹിക്കുന്നു. ഇടക്കാലത്ത് മാധ്യമം ദിനപത്രം കൊച്ചി യൂണിറ്റിന്റെ റസിഡന്റ് എഡിറ്ററും ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായിരുന്നു. മൗലിക ചിന്തയുള്ള എഴുത്തുകാരനാണ് ടി.കെ. ഉബൈദ്. ഖുര്‍ആന്‍ വ്യാഖ്യാന മായ ഖുര്‍ആന്‍ ബോധനമാണ് പ്രധാന രചന. അതിന്റെ എട്ട് വാല്യങ്ങള്‍ ഇതുവരെ പുറത്തിറങ്ങി. ബാക്കി ഭാഗങ്ങള്‍ പ്രബോധനം വാരികയില്‍ ഖണ്ഡശഃ തുടരുന്നു. ഹദീഥ് ബോധനം, പ്രശ്‌നവും വീക്ഷണവും, സ്വാതന്ത്ര്യത്തിന്റെ ഭാരം, ഇസ്‌ലാമിക പ്രവര്‍ത്തനം: ഒരു മുഖവുര, മനുഷ്യാ! നിന്റെ മനസ്സ്, അല്ലാഹു, ആദം ഹവ്വ, ലോക സുന്ദരന്‍ എന്നിവയാണ് മറ്റ് സ്വതന്ത്ര കൃതികള്‍. ഖുര്‍ആന്‍ ഭാഷ്യം, തഫ്ഹീമുല്‍ ഖുര്‍ആന്‍ (വിവിധ വാല്യങ്ങള്‍), ഖുര്‍ആനിലെ നാല് സാങ്കേതിക ശബ്ദങ്ങള്‍, ഫിഖ് ഹുസ്സുന്ന എന്നിവ വിവര്‍ത്തനങ്ങളാണ്. കലീലയും ദിംനയും എന്ന കൃതിയുടെ പുനരാഖ്യാനവും ഇസ്‌ലാമിക ശരീഅത്തും സാമൂഹിക മാറ്റങ്ങളും എന്ന ഗ്രന്ഥത്തിന്റെ എഡിറ്റിംഗും നിര്‍വഹിച്ചിട്ടുണ്ട്. ഖുര്‍ആന് നല്‍കിയ സേവനങ്ങളെ പരിഗണിച്ച് ഖത്വര്‍ ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ ടി.കെ. ഉബൈദിനെ പ്രത്യേകം ആദരിച്ചു. പി.സി. മാമു ഹാജി പ്രഥമ അവാര്‍ഡ് ലഭിച്ചു. സുഊദി അറേബ്യ, ഖത്വര്‍, യു.എ.ഇ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ഭാര്യ: സുഹ്‌റ. മക്കള്‍: മുഹമ്മദ് യാസിര്‍, അബ്ദുല്‍ ഗനി, ബുശ്‌റാ, തസ്‌നിം ഹാദി.

Recent Posts

Related Posts

error: Content is protected !!