Friday, March 29, 2024
Homeവസ്ത്രധാരണംപുരുഷന്റെയും സ്ത്രീയുടെയും തലമുടികൾ

പുരുഷന്റെയും സ്ത്രീയുടെയും തലമുടികൾ

ചോ: പുരുഷന്റെയും സ്ത്രീയുടെയും തലമുടികൾ തമ്മിൽ വ്യത്യാസമുണ്ടോ? ഇല്ലെങ്കിൽ സ്ത്രീയുടെ കേശം നിർബ്ബന്ധമായും മറയ്ക്കണമെന്നും പുരുഷ കേശം മറച്ചുകൊള്ളണമെന്നില്ലെന്നും നിശ്ചയിച്ചതെന്തുകൊണ്ട്? പുരുഷന്മാർ ചെവി മറച്ചുകൊണ്ട് മുടിചീകിവെക്കുന്നത് ഇസ്ലാമികമാണോ?

ഉത്തരം: മുടി എന്ന നിലക്ക് സ്ത്രീ കേശവും പുരുഷകേശവും മുടി തന്നെ. എനാൽ സൗന്ദര്യ വീക്ഷണത്തിൽ സ്ത്രീ കേശവും പുരുഷ കേശവും തമ്മിൽ വളരെ അന്തരമുണ്ട്. സ്ത്രീക്ക് സൗന്ദര്യവും അലങ്കാരവുമാണ് അവളുടെ കേശം. അത് പുരുഷന്മാരെ ആകർഷിക്കുകയും രസിപ്പിക്കുകയും ചെയ്യുന്നു. സ്ത്രീയുടെ കാർകൂന്തലിനെ വർണ്ണിക്കുന്ന കവിതകളും കഥകളും ചിത്രങ്ങളും എല്ലാം സുലഭമാണല്ലോ. തലമുടി ഒരലങ്കാരവും ആകർഷണീയതയുമായതു കൊണ്ടാണ് സ്ത്രീകൾ അത് നീട്ടി വളർത്തുന്നതും ദീർഘ കേശിനികളല്ലാത്തവർ കൃത്രിമ മുടിവാങ്ങി തങ്ങളുടെ കുറ്റിരോമങ്ങളിൽ ഏച്ചുകൂട്ടി പ്രദർശിപ്പിക്കുന്നതും. ഈ ആകർഷണീയതയുള്ളതുകൊണ്ടാണ് സ്ത്രീകൾ പരസ്യമായി പ്രദർശിപ്പിച്ചു നടന്നുകൂടാത്ത അലങ്കാരങ്ങളിൽ തലമുടിയും ഉൾപ്പെട്ടത്.

Also read: പഠനത്തിന് വേണ്ടി പ്രസവം വൈകിപ്പിക്കാമോ?

പുരുഷന്റെ തലമുടിക്ക് ഈ പ്രത്യേകതയില്ല. അതിനാൽ അവൻ മുടി മുറിക്കുകയോ വടിക്കുകയോ മറയ്ക്കുകയോ തുറന്നിടുകയോ ചെയ്യുന്നതുകൊണ്ട് വലിയ പ്രശ്നമൊന്നുമില്ല. പുരുഷന്മാർ ഇന്ന രീതിയിൽ വേണം തലമുടി ചീകിവെക്കാൻ എന്നു കർശനമായ ഒരു നിർദ്ദേശം ഇസ്ലാമിലില്ല. തലമുടി വ്യത്തിയായും സുന്ദരമായും കൊണ്ടുനടക്കണമെന്നേയുള്ളൂ. ചെവി മറച്ചുകൊണ്ട് മുടി ചീകിവെക്കുന്നത്
വൃത്തിക്കും സൗന്ദര്യത്തിന്നും വിരുദ്ധമാണെങ്കിൽ അതനഭിലഷണീയമാണ്. ഇസ്ലാമിന്നന്യമായ ആചാരങ്ങളോടുള്ള അന്ധമായ ഭയമാണതിന്നു പ്രേരിപ്പിക്കുന്നതെങ്കിലും കാര്യം അപ്രകാരം തന്നെ. ഇതൊന്നുമല്ലാതെ കൂടുതൽ സുന്ദരമെന്ന നിലക്കോ ഒരു നല്ല പരിഷ്കാരമെന്ന നിലക്കോ ആണ് അങ്ങനെ ചെയ്യുന്നതെങ്കിൽ അതുകൊണ്ട് കുഴപ്പമൊന്നുമില്ല.

ടി.കെ ഉബൈദ്
ജനനം 1948-ല്‍ മലപ്പുറം ജില്ലയിലെ മാറഞ്ചേരിയില്‍. പിതാവ്: ഐ.ടി.സി. മുഹമ്മദ് അബ്ദുല്ല നിസാമി. മതാവ്: ടി.കെ. ആഇശ. 1964-1972 -ല്‍ ശാന്തപുരം ഇസ്‌ലാമിയാ കോളേജില്‍ പഠിച്ച് എഫ്.ഡി, ബി.എസ്. എസ്.സി. ബിരുദങ്ങള്‍ നേടി. പഠനാനന്തരം 1972 -ല്‍ പെരിന്തല്‍മണ്ണയില്‍നിന്ന് അബുല്‍ ജലാല്‍ മൗലവിയുടെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന സന്മാര്‍ഗം ദ്വൈവാരികയുടെ എഡിറ്റര്‍ ഇന്‍ചാര്‍ജായി പത്രപ്രവര്‍ത്തന ജീവിതം ആരംഭിച്ചു. 1974-ല്‍ വെള്ളിമാടുകുന്നിലെത്തി പ്രബോധനം മാസികയുടെ എഡിറ്റര്‍ ഇന്‍ചാര്‍ജ്, 1987 മുതല്‍ പ്രബോധനം വാരിക എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എന്നീ ചുമതലകള്‍ വഹിച്ചു. ഇപ്പോള്‍ പ്രബോധനം വാരിക എഡിറ്റര്‍, മലര്‍വാടി ദ്വൈവാരിക ചീഫ് എഡിറ്റര്‍, ഇസ്‌ലാമിക വിജ്ഞാനകോശം അസോസിയേറ്റ് എഡിറ്റര്‍, ഇത്തിഹാദുല്‍ ഉലമാ കേരള പ്രവര്‍ത്തക സമിതിയംഗം, ശാന്തപുരം അല്‍ജാമിഅഃ അല്‍ഇസ്‌ലാമിയ അലുംനി അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം, പൊന്നാനി കാഞ്ഞിരമുക്ക് കരുണ ചാരിറ്റബിള്‍ ട്രസ്റ്റ്, ദയാ ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയുടെ ചെയര്‍മാന്‍ ചുമതലകള്‍ വഹിക്കുന്നു. ഇടക്കാലത്ത് മാധ്യമം ദിനപത്രം കൊച്ചി യൂണിറ്റിന്റെ റസിഡന്റ് എഡിറ്ററും ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായിരുന്നു. മൗലിക ചിന്തയുള്ള എഴുത്തുകാരനാണ് ടി.കെ. ഉബൈദ്. ഖുര്‍ആന്‍ വ്യാഖ്യാന മായ ഖുര്‍ആന്‍ ബോധനമാണ് പ്രധാന രചന. അതിന്റെ എട്ട് വാല്യങ്ങള്‍ ഇതുവരെ പുറത്തിറങ്ങി. ബാക്കി ഭാഗങ്ങള്‍ പ്രബോധനം വാരികയില്‍ ഖണ്ഡശഃ തുടരുന്നു. ഹദീഥ് ബോധനം, പ്രശ്‌നവും വീക്ഷണവും, സ്വാതന്ത്ര്യത്തിന്റെ ഭാരം, ഇസ്‌ലാമിക പ്രവര്‍ത്തനം: ഒരു മുഖവുര, മനുഷ്യാ! നിന്റെ മനസ്സ്, അല്ലാഹു, ആദം ഹവ്വ, ലോക സുന്ദരന്‍ എന്നിവയാണ് മറ്റ് സ്വതന്ത്ര കൃതികള്‍. ഖുര്‍ആന്‍ ഭാഷ്യം, തഫ്ഹീമുല്‍ ഖുര്‍ആന്‍ (വിവിധ വാല്യങ്ങള്‍), ഖുര്‍ആനിലെ നാല് സാങ്കേതിക ശബ്ദങ്ങള്‍, ഫിഖ് ഹുസ്സുന്ന എന്നിവ വിവര്‍ത്തനങ്ങളാണ്. കലീലയും ദിംനയും എന്ന കൃതിയുടെ പുനരാഖ്യാനവും ഇസ്‌ലാമിക ശരീഅത്തും സാമൂഹിക മാറ്റങ്ങളും എന്ന ഗ്രന്ഥത്തിന്റെ എഡിറ്റിംഗും നിര്‍വഹിച്ചിട്ടുണ്ട്. ഖുര്‍ആന് നല്‍കിയ സേവനങ്ങളെ പരിഗണിച്ച് ഖത്വര്‍ ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ ടി.കെ. ഉബൈദിനെ പ്രത്യേകം ആദരിച്ചു. പി.സി. മാമു ഹാജി പ്രഥമ അവാര്‍ഡ് ലഭിച്ചു. സുഊദി അറേബ്യ, ഖത്വര്‍, യു.എ.ഇ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ഭാര്യ: സുഹ്‌റ. മക്കള്‍: മുഹമ്മദ് യാസിര്‍, അബ്ദുല്‍ ഗനി, ബുശ്‌റാ, തസ്‌നിം ഹാദി.

Recent Posts

Related Posts

error: Content is protected !!