Thursday, March 28, 2024
Homeതൊഴിൽകള്ളസർട്ടിഫിക്കറ്റുപയോഗിച്ച് ജോലി നേടാമോ?

കള്ളസർട്ടിഫിക്കറ്റുപയോഗിച്ച് ജോലി നേടാമോ?

ചോ: ഞാൻ തെറ്റായ രീതിയിൽ സമ്പാദിച്ച സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഒരു ഗവൺമെന്റ് സ്ഥാപനത്തിൽ ചേരുകയും കോഴ്സ് പൂർത്തിയാക്കി യോഗ്യതാസർട്ടിഫിക്കറ്റ് നേടുകയും ചെയ്തു. ഈ യോഗ്യതയുള്ള വരെ ഇപ്പോൾ ഇന്റർവ്യൂവിനു ക്ഷണിച്ചിരിക്കുന്നു. ഞാൻ ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി സമ്പാദിക്കുന്നത് ഇസ്ലാമികമായി ശരിയാണോ?

ഉ: തെറ്റായ സർട്ടിഫിക്കറ്റുകൾ നേടുന്നതും ഉപയോഗിക്കുന്നതും കള്ളസാക്ഷ്യത്തിനു തുല്യമാണ്. കള്ളസാക്ഷ്യമാവട്ടെ വൻപാപങ്ങളിലൊന്നാകുന്നു. നിങ്ങൾ ആദ്യം നേടിയ തെറ്റായ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് ഇന്റർവ്യൂവിന് ക്ഷണിക്കുന്നതെങ്കിൽ അതിനു പോകുന്നതും ജോലി നേടുന്ന
തും ഇസ്ലാമികമായി തെറ്റാണ്. ആദ്യം നേടിയ സർട്ടിഫിക്കറ്റ് സർക്കാർ സ്ഥാപനത്തിൽ പ്രവേശനം നേടുന്നതിനാണ് ഉപയോഗിച്ചതെങ്കിൽ, ആ പ്രവേശനവും കോഴ്സ് പൂർത്തിയാക്കലുമാണ് കുറ്റകരം. തെറ്റ് ആവർത്തിക്കുകയില്ലെന്ന് തീരുമാനിക്കുകയും ചെയ്തുപോയ തെറ്റിൽ ആത്മാർഥമായി പശ്ചാത്തപിക്കുകയും മാത്രമേ ഇനി അതിനു പരിഹാരമുള്ളൂ. കോഴ്സ് പൂർത്തിയാക്കി നേടിയ യോഗ്യതാ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് ഇന്റർവ്യൂവിന് വിളിക്കുന്നതെങ്കിൽ, ആ യോഗ്യത യഥാർത്ഥത്തിൽ തന്നെ നിങ്ങൾ ആർജിച്ചിടുള്ളതുകൊണ്ട് അതുപയോഗിച്ച് അർഹമായ ജോലി തേടാവുന്നതും നേടാവുന്നതുമാണെന്നാണ് മനസ്സിലാകുന്നത്. അല്ലാഹു അഅ്ലം.

ടി.കെ ഉബൈദ്
ജനനം 1948-ല്‍ മലപ്പുറം ജില്ലയിലെ മാറഞ്ചേരിയില്‍. പിതാവ്: ഐ.ടി.സി. മുഹമ്മദ് അബ്ദുല്ല നിസാമി. മതാവ്: ടി.കെ. ആഇശ. 1964-1972 -ല്‍ ശാന്തപുരം ഇസ്‌ലാമിയാ കോളേജില്‍ പഠിച്ച് എഫ്.ഡി, ബി.എസ്. എസ്.സി. ബിരുദങ്ങള്‍ നേടി. പഠനാനന്തരം 1972 -ല്‍ പെരിന്തല്‍മണ്ണയില്‍നിന്ന് അബുല്‍ ജലാല്‍ മൗലവിയുടെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന സന്മാര്‍ഗം ദ്വൈവാരികയുടെ എഡിറ്റര്‍ ഇന്‍ചാര്‍ജായി പത്രപ്രവര്‍ത്തന ജീവിതം ആരംഭിച്ചു. 1974-ല്‍ വെള്ളിമാടുകുന്നിലെത്തി പ്രബോധനം മാസികയുടെ എഡിറ്റര്‍ ഇന്‍ചാര്‍ജ്, 1987 മുതല്‍ പ്രബോധനം വാരിക എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എന്നീ ചുമതലകള്‍ വഹിച്ചു. ഇപ്പോള്‍ പ്രബോധനം വാരിക എഡിറ്റര്‍, മലര്‍വാടി ദ്വൈവാരിക ചീഫ് എഡിറ്റര്‍, ഇസ്‌ലാമിക വിജ്ഞാനകോശം അസോസിയേറ്റ് എഡിറ്റര്‍, ഇത്തിഹാദുല്‍ ഉലമാ കേരള പ്രവര്‍ത്തക സമിതിയംഗം, ശാന്തപുരം അല്‍ജാമിഅഃ അല്‍ഇസ്‌ലാമിയ അലുംനി അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം, പൊന്നാനി കാഞ്ഞിരമുക്ക് കരുണ ചാരിറ്റബിള്‍ ട്രസ്റ്റ്, ദയാ ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയുടെ ചെയര്‍മാന്‍ ചുമതലകള്‍ വഹിക്കുന്നു. ഇടക്കാലത്ത് മാധ്യമം ദിനപത്രം കൊച്ചി യൂണിറ്റിന്റെ റസിഡന്റ് എഡിറ്ററും ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായിരുന്നു. മൗലിക ചിന്തയുള്ള എഴുത്തുകാരനാണ് ടി.കെ. ഉബൈദ്. ഖുര്‍ആന്‍ വ്യാഖ്യാന മായ ഖുര്‍ആന്‍ ബോധനമാണ് പ്രധാന രചന. അതിന്റെ എട്ട് വാല്യങ്ങള്‍ ഇതുവരെ പുറത്തിറങ്ങി. ബാക്കി ഭാഗങ്ങള്‍ പ്രബോധനം വാരികയില്‍ ഖണ്ഡശഃ തുടരുന്നു. ഹദീഥ് ബോധനം, പ്രശ്‌നവും വീക്ഷണവും, സ്വാതന്ത്ര്യത്തിന്റെ ഭാരം, ഇസ്‌ലാമിക പ്രവര്‍ത്തനം: ഒരു മുഖവുര, മനുഷ്യാ! നിന്റെ മനസ്സ്, അല്ലാഹു, ആദം ഹവ്വ, ലോക സുന്ദരന്‍ എന്നിവയാണ് മറ്റ് സ്വതന്ത്ര കൃതികള്‍. ഖുര്‍ആന്‍ ഭാഷ്യം, തഫ്ഹീമുല്‍ ഖുര്‍ആന്‍ (വിവിധ വാല്യങ്ങള്‍), ഖുര്‍ആനിലെ നാല് സാങ്കേതിക ശബ്ദങ്ങള്‍, ഫിഖ് ഹുസ്സുന്ന എന്നിവ വിവര്‍ത്തനങ്ങളാണ്. കലീലയും ദിംനയും എന്ന കൃതിയുടെ പുനരാഖ്യാനവും ഇസ്‌ലാമിക ശരീഅത്തും സാമൂഹിക മാറ്റങ്ങളും എന്ന ഗ്രന്ഥത്തിന്റെ എഡിറ്റിംഗും നിര്‍വഹിച്ചിട്ടുണ്ട്. ഖുര്‍ആന് നല്‍കിയ സേവനങ്ങളെ പരിഗണിച്ച് ഖത്വര്‍ ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ ടി.കെ. ഉബൈദിനെ പ്രത്യേകം ആദരിച്ചു. പി.സി. മാമു ഹാജി പ്രഥമ അവാര്‍ഡ് ലഭിച്ചു. സുഊദി അറേബ്യ, ഖത്വര്‍, യു.എ.ഇ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ഭാര്യ: സുഹ്‌റ. മക്കള്‍: മുഹമ്മദ് യാസിര്‍, അബ്ദുല്‍ ഗനി, ബുശ്‌റാ, തസ്‌നിം ഹാദി.

Recent Posts

Related Posts

error: Content is protected !!