Friday, April 19, 2024
Homeവിശ്വാസംമനസ്സാക്ഷിയും ദിവ്യബോധനവും

മനസ്സാക്ഷിയും ദിവ്യബോധനവും

ചോദ്യം- “മനുഷ്യന്റെ മാർഗദർശനത്തിന് ദിവ്യസന്ദേശം അനിവാര്യമാണെന്ന വാദം ശരിയാണോ? ഓരോരുത്തരും തങ്ങളുടെ മനസ്സാക്ഷിക്കനുസരിച്ച് ജീവിച്ചാൽ പോരേ?

ഉത്തരം- മനസ്സാക്ഷി മഹത്തായൊരു സിദ്ധിതന്നെ. എന്നാൽ എന്താണീ മനസ്സാക്ഷി? എല്ലാവരുടെയും മനസ്സാക്ഷി ഒരുപോലെയാണോ? അതിന്റെ തീരുമാനം എപ്പോഴും എല്ലാവരിലും ഒരേ വിധമാകുമോ? അത് കുറ്റമറ്റതാണെന്ന് ആരെങ്കിലും അവകാശപ്പെടുമോ? ഇതൊക്കെയും പരിശോധിക്കപ്പെടേണ്ട പ്രശ്നങ്ങളാണ്.

ജനിച്ച കുടുംബസാഹചര്യവും ജീവിക്കുന്ന പരിതഃസ്ഥിതിയും പിന്തുടരുന്ന പാരമ്പര്യവും മനസ്സാക്ഷിയെ അഗാധമായി സ്വാധീനിക്കുന്നു. ദേശീയവും വംശീയവും കാലികവും ജാതീയവും സാമൂഹികവും സാമ്പത്തികവുമായ അവസ്ഥാന്തരങ്ങൾ അതിന്റെ തീരുമാനങ്ങളെ വളരെയേറെ ബാധിക്കും.

എല്ലാവരുടെയും വിചാരശേഷിയും ശൈലിയും ഒരേപോലെയല്ല. മനുഷ്യർ ഭിന്ന പ്രകൃതരാണ്; വ്യത്യസ്ത വിഭാഗങ്ങളും. അവരുടെ താൽപര്യങ്ങളും വിവിധങ്ങളാണ്. വൈജ്ഞാനികവും ബുദ്ധിപരവുമായ നിലവാരത്തിലും പ്രകടമായ ഏറ്റക്കുറവുകളുണ്ട്. ഒാരോരുത്തരും തങ്ങളുടെ തലത്തിലും നിലവാരത്തിലും നിന്നുകൊണ്ടാണ് കാര്യങ്ങൾ നോക്കിക്കാണുക. എല്ലാവരും ഒരേപോലെ ചിന്തിക്കുക സാധ്യമേയല്ല. അതിനാൽ വീക്ഷണവ്യത്യാസം അനിവാര്യമത്രെ.

സൗന്ദര്യം ആപേക്ഷികമാണ്. വ്യക്തികളുടെ അനുഭൂതിവൈവിധ്യമാണ് അതിനു കാരണം. ചിലർക്ക് ചിലത് സുന്ദരം. അവതന്നെ മറ്റു ചിലർക്ക് വിരൂപം. അഭിരുചികളിലും ഈ അന്തരം പ്രകടമാണ്. ചിലർക്ക് ചിലതിനോടിഷ്ടം. അവയോടുതന്നെ വേറെ ചിലർക്ക് വെറുപ്പ്. നന്മതിന്മകളും ഈ വിധം ആകാമോ? വ്യക്തികളുടെ അഭിരുചിക്കൊത്ത് അവ വ്യത്യാസപ്പെടാമോ? അതസാധ്യമത്രെ. നന്മ എന്നും എവിടെയും നന്മ തന്നെ; തിന്മ തിന്മയും. മറിച്ചായാൽ മനുഷ്യരാശിക്ക് മൂല്യബോധമില്ലാതാവും. നന്മതിന്മാവിവേചനം വ്യർഥമാകും. അങ്ങനെ സമൂഹം അരാജകത്വത്തിനടിപ്പെടും.

സാമൂഹികാവസ്ഥകൾക്കും സാമ്പത്തിക ഘടനകൾക്കുമനുസരിച്ച് മാറിവരാവുന്നതല്ല നന്മതിന്മകൾ. അങ്ങനെ വാദിക്കുന്നത് ഫലത്തിൽ അവയുടെ നിരാസത്തിലേക്കാണ് നയിക്കുക. “നന്മയെന്നത് ഒരു പേര് മാത്രമാണെ’ന്ന നിക്കോളോ മാക്യവല്ലിയുടെ വീക്ഷണവും, “നന്മയെന്നത് വെറുമൊരു കെട്ടുകഥയാണെ’ന്ന ഴാൻ പോൾ സാർത്രെയുടെ വാദവുമൊക്കെ ഇതാണ് തെളിയിക്കുന്നത്.

നന്മതിന്മകൾ കാല-ദേശ-വർഗ-വർണ-ജാതി-ലിംഗ ഭേദങ്ങൾക്കതീതമായി സുസ്ഥിരവും ശാശ്വതവുമായിരിക്കണം. മനുഷ്യമനസ്സാക്ഷിയോ സാമൂഹികാവസ്ഥയോ സാമ്പത്തിക ഘടനയോ ദേശീയ സാഹചര്യമോ കാലിക താൽപര്യമോ ആണ് അവ നിശ്ചയിക്കുന്നതെങ്കിൽ അതസാധ്യമായിരിക്കും. അതിനാൽ നന്മതിന്മകളുടെയോ ന്യായാന്യായങ്ങളുടെയോ മാനദണ്ഡവും അവലംബവുമാകാൻ മനുഷ്യേഛകൾക്കോ മനസ്സാക്ഷിക്കോ സാധ്യമല്ല. പക്ഷപാതരഹിതമായ മനസ്സാക്ഷിയില്ല. അതിനൊരിക്കലും അപ്രമാദിത്വം അവകാശപ്പെടുക സാധ്യവുമല്ല. ഫലത്തിൽ മനസ്സാക്ഷിക്കനുസരിച്ച് ജീവിക്കുന്നവനും ദേഹേഛയ്ക്കടിപ്പെട്ടവനും തമ്മിൽ അന്തരമൊട്ടുമില്ല. സ്വന്തം ചോദനയ്ക്കനുസരിച്ച് ചരിക്കുന്നവരാണവർ.

നന്മയും തിന്മയും നിശ്ചയിക്കുന്നത് എല്ലാ കാലത്തെയും ദേശത്തെയും മുഴുവൻ മനുഷ്യരുടെയും സ്രഷ്ടാവായ ദൈവമായിരിക്കണം. അവനത് വ്യക്തമായി വിവേചിക്കുകയും നിർണയിക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽ നന്മയും തിന്മയും ശരിയും തെറ്റും ദൈവനിശ്ചിതമാണ്. കാലാതീതവും ദേശാതീതവുമാണ്; അനശ്വരവും. മനുഷ്യരാശിക്ക് അവ അറിയാനുള്ള ഏക മാർഗം പ്രവാചകന്മാർക്ക് ലഭ്യമായ ദിവ്യബോധനം മാത്രമത്രെ.

താൻ ആരാണ്? എവിടെനിന്ന് വന്നു? എങ്ങോട്ടു പോകുന്നു? എന്താണ് ജീവിതം? എന്തിനുള്ളതാണ്? ഏതുവിധമായിരിക്കണം? തുടങ്ങിയ കാര്യങ്ങളൊന്നും ദിവ്യവെളിപാടുകളുടെ വെളിച്ചമില്ലാതെ ആർക്കും മനസ്സിലാക്കുക സാധ്യമല്ല. അതിസമർഥരായ ധിഷണാശാലികളും ഗവേഷകരും മനുഷ്യനെ സംബന്ധിച്ച് പരമാബദ്ധങ്ങൾ പറയാനും പ്രചരിപ്പിക്കാനും കാരണമതത്രെ. തങ്ങളുടെ മുമ്പിൽ പ്രകാശിതമായ വശങ്ങൾ വച്ചുകൊണ്ടു മാത്രമേ ഏവർക്കും കാര്യങ്ങൾ കാണാൻ കഴിയുകയുള്ളൂ. ഇന്നും മനുഷ്യനെ സംബന്ധിച്ച അധിക വശങ്ങളും അപ്രകാശിതങ്ങളാണ്. അവയെപ്പറ്റിയുള്ള മനുഷ്യന്റെ അന്വേഷണം അവസാനിപ്പിക്കാതിരിക്കാനുള്ള കാരണം അതാണല്ലോ. വിവേകശാലികളായ വിജ്ഞാനദാഹികൾ അവനെക്കുറിച്ച് ഓരോ പുതിയ അറിവ് ലഭിക്കുമ്പോഴും തങ്ങളുടെ അറിവില്ലായ്മയുടെ ആഴവും പരപ്പും മനസ്സിലാക്കാറാണ് പതിവ്.

ചാൾസ് ഡാർവിനും സിഗ്മണ്ട് ഫ്രോയിഡും ഹെഗലും മാർക്സുമെല്ലാം മനുഷ്യനെ നോക്കിക്കണ്ടത് വ്യത്യസ്ത രൂപത്തിലാണ്. ചിലർ തങ്ങളുടെ അന്വേഷണത്തിൽ മുഴുശ്രദ്ധയും ശരീരപ്രകൃതിയിലും രൂപഭാവങ്ങളിലും കേന്ദ്രീകരിച്ചു. അതിനാൽ ശരീര കേന്ദ്രീകൃതമായ ചില നിഗമനങ്ങളിലെത്തിച്ചേർന്നു. വേറെ ചിലർ ജോലിയുടെ തലത്തിൽ നിന്നവനെ നോക്കിക്കണ്ടു. അപ്പോൾ തൊഴിലിലൂടെ പരിണാമ വിധേയനായ ജന്തുവായാണ് മനുഷ്യനെ കണ്ടത്. ഒരുപറ്റം ചിന്തകരുടെ ശ്രദ്ധ പതിഞ്ഞത് വയറിലാണ്. അവർ അതിനെക്കുറിച്ചുള്ള ആലോചനയിൽ ആമഗ്നരായി. എല്ലാറ്റിനെയും അതുമായി ബന്ധപ്പെടുത്തി. വയറാണ് പരമ പ്രധാനമെന്നവർ വാദിച്ചു. അതിനെ പരമാവധി വലുതാക്കുകയും വികസിപ്പിക്കുകയും ചെയ്തു. വിശപ്പാണ് മുഴു പ്രശ്നങ്ങളുടെയും അടിസ്ഥാനമെന്ന് വിധിയെഴുതി. അത് പരിഹരിക്കപ്പെട്ടാൽ എല്ലാം ശരിയാവുമെന്ന് അവകാശപ്പെടുകയും ചെയ്തു. ലൈംഗികതയിലൂടെ മനുഷ്യനെയും ജീവിതത്തെയും നോക്കിക്കണ്ടവർ അതാണ് സർവപ്രധാനമെന്ന് വിശ്വസിച്ചു. അതിനാൽ അറിയുന്നവയെയും കാണുന്നവയെയും കേൾക്കുന്നവയെയും അതുമായി ബന്ധിപ്പിച്ചു. മാനവ ജീവിതത്തിന്റെ മുഴുവൻ പ്രവർത്തനങ്ങളും ലിംഗബദ്ധമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ലൈംഗികതയുടെ മേൽ ഏർപ്പെടുത്തപ്പെട്ട നിയന്ത്രണങ്ങൾ നീങ്ങിയാൽ എല്ലാം നേരെയാവുമെന്ന നിഗമനത്തിലാണവരെത്തിയത്. മറ്റു ചിലർ ആത്മീയതക്ക് അമിതപ്രാധാന്യം കൽപിച്ചു. ശരീരത്തെയും അതിന്റെ ആവശ്യങ്ങളെയും അവഗണിച്ചു. അതിനാൽ ദിവ്യസന്ദേശത്തിന്റെ അഭാവത്തിൽ മനുഷ്യനെ സംബന്ധിച്ച് പഠിക്കാനും അറിയാനും ശ്രമിച്ചവർ ആനയെ അറിയാൻ ശ്രമിച്ച അന്ധന്മാരെപ്പോലെയാണ്. അപൂർണവും അബദ്ധജടിലവുമായ നിഗമനങ്ങളിലാണവരെത്തിച്ചേർന്നത്.

മനുഷ്യനെസ്സംബന്ധിച്ച് അറിയാത്തവർക്ക് അവനെങ്ങനെ ജീവിക്കണമെന്ന് മനസ്സിലാക്കുക സാധ്യമല്ല. ഏതുവിധമിവിടെ കഴിയണമെന്ന് ഗ്രഹിക്കാനാവശ്യമായ മൗലിക ധാരണയെങ്കിലും തന്നെക്കുറിച്ച് ഓരോരുത്തർക്കും അനിവാര്യമാണ്. ദിവ്യസന്ദേശത്തിലൂടെ മാത്രമേ അത് ലഭിക്കുകയുള്ളൂ; ലഭിച്ചിട്ടുള്ളൂ. മനുഷ്യന് അവന്റെ അസ്തിത്വത്തിന്റെ അർഥവും ലക്ഷ്യവും നിയോഗവും അഭ്യസിപ്പിച്ചത് മതമാണ്. അത് ജീവിതത്തിന്റെ ലക്ഷ്യവും മാർഗവും നിർണയിക്കുകയും ചെയ്തിരിക്കുന്നു.

ദിവ്യബോധനത്തെ അവലംബിക്കാത്തവരെ സംബന്ധിച്ചിടത്തോളം മരണശേഷം എന്ത് എന്ന ചോദ്യം പോലും അപ്രസക്തമാണ്. അതിനാലവർക്ക് ജീവിതം ജനനത്തോടെ ആരംഭിച്ച് മരണത്തോടെ അവസാനിക്കുന്ന ഒന്നു മാത്രമാണ്. ഈ വീക്ഷണം ജീവിതലക്ഷ്യത്തെയും മാർഗത്തെയും അഗാധമായി ബാധിക്കുന്നു. എല്ലാ ജീവിതവൃത്തികളെയും സാരമായി സ്വാധീനിക്കുന്നു. എന്നാൽ ദൈവികസന്ദേശം മറുലോകത്തെക്കുറിച്ച് സംസാരിക്കുന്നു. മരണാനന്തര ജീവിതമാണ് മർമപ്രധാനമെന്ന് പ്രഖ്യാപിക്കുന്നു. ഈ ലോകം കർമരംഗമാണെന്നും വിചാരണയും വിധിയും പ്രതിഫലവും പരലോകത്തുവെച്ചാണെന്നും ഊന്നിപ്പറയുന്നു. ഈ വിശ്വാസത്തിന്റെ അഭാവത്തിൽ ഭൂമിയിൽ സഫലമാവാത്ത സൽക്കർമങ്ങൾ നിരർഥകമായിരിക്കും. എന്നാൽ കർമങ്ങളെ അവയുടെ ഭൗതികഫലം മാത്രം നോക്കി വിലയിരുത്തുന്നത് ശരിയായ സമീപനമല്ല. ഒഴുക്കിൽപെട്ട പിഞ്ചുപൈതലിനെ രക്ഷിക്കാൻ പുഴയിലേക്ക് എടുത്തുചാടുന്ന മനുഷ്യൻ പരമാവധി ശ്രമിച്ചിട്ടും പരാജിതനാവുന്നുവെങ്കിൽ അതുകൊണ്ടുമാത്രം അയാളുടെ അധ്വാനം അയോഗ്യമോ അനാദരണീയമോ ആവുന്നില്ല. പ്രത്യക്ഷത്തിൽ പ്രയോജനരഹിതമായി തോന്നുന്ന ഈ ത്യാഗം ഒരു പരാജിതശ്രമമാണ്. പക്ഷേ, അതിൽ അത്യുദാത്തമായ മൂല്യം എമ്പാടുമുണ്ട്. അഥവാ, കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിൽ അയാൾ പ്രവാഹത്തിൽപെട്ട് പരലോകം പ്രാപിച്ചാൽ അതിന്റെ പ്രത്യക്ഷഫലം ഒരാൾക്കു പകരം രണ്ടാളുടെ മരണമാണ്. ഭൗതിക വീക്ഷണത്തിൽ വൻനഷ്ടമാണ്. എന്നാൽ യഥാർഥത്തിലത് പ്രശംസാർഹമായ വീരമൃത്യുവത്രെ. മരണത്തോടെ എല്ലാം അവസാനിക്കുമെങ്കിൽ ആദർശങ്ങൾക്കു വേണ്ടിയുള്ള ആത്മത്യാഗം അർഥശൂന്യമായിരിക്കും. നീതിക്കുവേണ്ടിയുള്ള പരാജിതമായ പോരാട്ടം നൽകുന്ന നിർവൃതി ഈ ലോകവുമായി ബന്ധപ്പെട്ടതല്ല. മരണം എല്ലാറ്റിന്റെയും അന്ത്യമെങ്കിൽ വീരനായകന്റെ ത്യാഗം വങ്കത്തമാണ്. അഥവാ, നാമത് നിഷ്ഫലമല്ലെന്ന് വിധിയെഴുതുന്നുവെങ്കിൽ അത് മറ്റൊരു ലോകത്തെക്കുറിച്ചുള്ള ബോധത്തിന്റെ ഫലമാണ്. സത്യത്തിന്റെയും നന്മയുടെയും ഭാഗത്തുനിൽക്കുകയും തോൽക്കുകയും ചെയ്ത വീരനായകന്റെ പ്രവൃത്തി ന്യായീകരിക്കപ്പെടുകയും വിശിഷ്ടമെന്ന് വാഴ്ത്തപ്പെടുകയും ചെയ്യുന്നുവെങ്കിൽ അത് പരലോകത്തെക്കുറിച്ച ഏതോ വിധ ധാരണയുടെ ഫലമാണ്. സംഭവഗതികളുടെ വിലയിരുത്തലുകളിൽ അത് അന്തർധാരയായി വർത്തിക്കുകയും ആഴത്തിൽ സ്വാധീനം ചെലുത്തുകയും ചെയ്യുന്നു. ദിവ്യബോധനത്തിന്റെ സ്വാധീനത്തിൽനിന്ന് തീർത്തും മുക്തമായ മനുഷ്യമനസ്സാക്ഷിക്ക് ത്യാഗത്തിന്റെ വിലയറിയുകയില്ല. ഗണിതശാസ്ത്ര തലത്തിലെ ലാഭചേതങ്ങൾക്കനുസൃതമായല്ലാതെ എന്തെങ്കിലും തീരുമാനങ്ങളെടുക്കാനോ കാര്യങ്ങൾ ചെയ്യാനോ അത് അനുവദിക്കുകയുമില്ല.

ദിവ്യസന്ദേശങ്ങളുടെ അഭാവത്തിൽ മനുഷ്യന് തന്നെക്കുറിച്ചെന്ന പോലെ തന്റെ സ്രഷ്ടാവിനെ സംബന്ധിച്ചും ഒന്നുമറിയുകയില്ല. പിതാവ് ജീവിച്ചിരിക്കുകയും തന്നോടൊപ്പമുണ്ടായിരിക്കുകയും ചെയ്തിട്ടും സ്വന്തം പിതാവിനെ അറിയാത്ത പുത്രനെക്കാൾ അനേകമടങ്ങ് നിർഭാഗ്യവാനാണ് തന്റെ സ്രഷ്ടാവിനെപ്പറ്റി അറിയാത്ത മനുഷ്യൻ. ദൈവത്തെ സംബന്ധിച്ച അജ്ഞത അവൻ നൽകിയ ജീവിതവ്യവസ്ഥയെ സംബന്ധിച്ച അറിവില്ലായ്മക്കും അതുവഴി നിത്യനാശത്തിനും നിമിത്തമാകുന്നു.

ശാസ്ത്രം എത്രയൊക്കെ പുരോഗതി പ്രാപിക്കുകയും സാങ്കേതികവിദ്യ സമൃദ്ധമാവുകയും വിജ്ഞാനം വികസിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും മനുഷ്യനിന്നും സ്വന്തത്തെ സംബന്ധിച്ചെന്ന പോലെ താൻ ജീവിക്കുന്ന ലോകത്തെക്കുറിച്ചും തീർത്തും അജ്ഞനാണ്. പുതുതായി കിട്ടുന്ന ഒാരോ അറിവും അജ്ഞതയുടെ ആഴമറിയാനാണ് സഹായകമായിത്തീരുന്നത്. തന്നെയും താൻ ജീവിക്കുന്ന ലോകത്തെയും കുറിച്ചറിയാതെ ഇവിടെ വിജയകരവും സ്വസ്ഥവും സമാധാന നിരതവുമായ ജീവിതം നയിക്കുക സാധ്യമല്ല. അതുകൊണ്ടുതന്നെ കേവല മനസ്സാക്ഷിക്ക് ജീവിതത്തിന്റെ മാർഗദർശകനാകാനാവില്ല.

സ്വാർഥതയിൽനിന്ന് തീർത്തും മുക്തമായ ആരുമില്ല. സമൂഹത്തിനാവശ്യമായ നിയമങ്ങളും വ്യവസ്ഥകളും ചിട്ടകളും ചട്ടങ്ങളുമൊക്കെ നിശ്ചയിക്കുന്നത് പുരുഷന്മാരാണെങ്കിൽ അവരുടെ താൽപര്യങ്ങൾക്ക് പ്രാമുഖ്യം കൽപിക്കപ്പെടുന്നു. സ്ത്രീകളാണെങ്കിൽ മറിച്ചും. കറുത്തവനുണ്ടാക്കുന്ന നിയമങ്ങളും വ്യവസ്ഥകളും അവന് അനുകൂലമായിരിക്കും. തങ്ങളുടെ താൽപര്യങ്ങൾക്ക് കൂടുതൽ പരിഗണന നൽകാതിരിക്കാൻ വെളുത്തവർക്ക് സാധ്യമല്ല. തൊഴിലാളി-മുതലാളി വർഗങ്ങളുടെ സ്ഥിതിയും ഭിന്നമല്ല. ഓരോ പ്രദേശത്തുകാരും രാജ്യക്കാരും തങ്ങളുടെ താൽപര്യങ്ങൾക്കാണ് മുൻഗണന നൽകുക. ദേശീയതയുടെ അടിസ്ഥാനം തന്നെ അതാണല്ലോ. നിക്കോളോ മാക്യവല്ലി പറയുന്നു: “”നന്മയെന്നത് ഒരു പേരുമാത്രമാണ്. യഥാർഥത്തിൽ തിന്മയാണുള്ളത്. അതിനാൽ തന്റെ രാഷ്ട്രത്തെ ശക്തിപ്പെടുത്താനാഗ്രഹിക്കുന്ന ഏതൊരു ഭരണാധികാരിയും തിന്മ ചെയ്യേണ്ടതെങ്ങനെയെന്ന് ശരിക്കും മനസ്സിലാക്കണം.” വെയിൻപോളിന്റെ വീക്ഷണവും അതുതന്നെ: “”സാന്മാർഗികനായ ഒരാൾക്ക് രാഷ്ട്രത്തെ നയിക്കുക സാധ്യമല്ല. കാരണം, രാഷ്ട്രത്തിന്റെ രക്ഷയ്ക്കു വേണ്ട കാര്യങ്ങൾ ഒരു സന്മാർഗിക്ക് ചെയ്യാൻ കഴിയില്ല. രാജ്യനന്മയ്ക്കുവേണ്ടി രാഷ്ട്രത്തലവൻ എന്തും എങ്ങനെയും പ്രവർത്തിക്കാൻ തയ്യാറാവണം. നന്മ-തിന്മകളെക്കുറിച്ച് വിവേചനം നടത്തുന്ന സന്മാർഗിക്കിത് സാധ്യമല്ല.”

ഏതെങ്കിലും സ്വഭാവത്തിലുള്ള സ്വാർഥത ഒട്ടുമില്ലാത്തവരുണ്ടാകില്ല. അതുകൊണ്ടുതന്നെ അത്തരക്കാരുണ്ടാക്കുന്ന നിയമവ്യവസ്ഥകളിലും അത് പ്രതിഫലിക്കും. ലോകത്തെ ഒന്നായും, അതിലെ മുഴുവൻ മനുഷ്യരെയും ഒരുപോലെയും കാണാൻ അവരുടെ സ്രഷ്ടാവും സംരക്ഷകനുമായ ദൈവത്തിനു മാത്രമേ കഴിയുകയുള്ളൂ. എല്ലാ ദേശത്തെയും കാലത്തെയും മുഴുവൻ മനുഷ്യരോടും നീതി പുലർത്തുന്ന നിയമവ്യവസ്ഥ നൽകാനും അവനേ സാധിക്കുകയുള്ളൂ. ദൈവത്തിന്റെ സന്മാർഗബോധനം സ്വീകരിക്കാതെ കേവല മനസ്സാക്ഷിയനുസരിച്ച് ആർക്കുമിവിടെ ഉത്തമജീവിതം നയിക്കാനാവില്ലെന്നു പറയാനുള്ള കാരണവും അതുതന്നെ. തന്റെ സന്ദേശവാഹകരായ പ്രവാചകന്മാരിലൂടെയാണ് ദൈവം ഈ ജീവിതവ്യവസ്ഥ മനുഷ്യരാശിക്ക് സമർപ്പിച്ചത്. വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ലോകത്തിന്റെയും നിലനിൽപ് അതിന്റെ അടിസ്ഥാനത്തിലാവണമെന്ന് മതമാവശ്യപ്പെടുകയും ചെയ്യുന്നു.

ശൈഖ് മുഹമ്മദ് കാരകുന്ന്
കേരളത്തിൻറെ സാഹിത്യ, സാമൂഹ്യ, സാംസ്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വത്തിൻറെ ഉടമയാണ് ശൈഖ് മുഹമ്മദ് കാരകുന്ന്. പരിശുദ്ധ ഖുർആൻ പരിഭാഷയും 13 വിവർത്തന കൃതികളുമുൾപ്പെടെ തൊണ്ണൂറിലേറെ ഗ്രന്ഥങ്ങളുടെ കർത്താവാണ്. പരിഭാഷക്കും രാഷ്ട്രാന്തരീയ പാരസ്പര്യത്തിനുമുള്ള 2019ലെ ഖത്തർ ശൈഖ് ഹമദ് അന്താരാഷ്ട്ര അവാർഡ് ജേതാവാണ്. സാമൂഹ്യ പ്രവർത്തനത്തിനുള്ള കെ. കരുണാകരൻ അവാർഡ് നേടിയ ശൈഖ് മുഹമ്മദിൻറെ അഞ്ച് ഗ്രന്ഥങ്ങൾക്ക് അവാർഡുകൾ ലഭിച്ചിട്ടുണ്ട്. അഞ്ച് ഗ്രന്ഥങ്ങൾ ഇംഗ്ലീഷിലേക്കും പത്തെണ്ണം കന്നഡയിലേക്കും മൂന്നെണ്ണം തമിഴിലേക്കും ഒന്ന് മറാഠിയിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ നൂറുക്കണക്ക് ലേഖനങ്ങൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 33 വർഷം ഐ. പി. എച്ച്. ഡയറക്ടറും ദീർഘകാലം പ്രബോധനം വാരിക ചീഫ് എഡിറ്ററുമായിരുന്ന ശൈഖ് മുഹമ്മദ് ഇപ്പോൾ ഡയലോഗ് സെൻറർ കേരളയുടെ ഡയറക്ടറും കേരള മുസ്ലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ചെയർമാനും നിരവധി മത, സാമൂഹ്യ,സാംസ്കാരിക സംവിധാനങ്ങളുടെ ഭാരവാഹിയുമാണ്. ദോഹ ഇന്റർ നാഷണൽ കോൺഫറൻസ്, ദുബായ് ഇൻറർനാഷണൽ ഖുർആൻ കോൺഫ്രൻസ്, ഐ. ഐ. എഫ്. എസ്.ഒ. ഏഷ്യൻ റീജണൽ ക്യാമ്പ് തുടങ്ങിയവയിൽ സംബന്ധിച്ചിട്ടുണ്ട്. മതാന്തര സംവാദ വേദികളിലും സാംസ്കാരിക പരിപാടികളിലും സജീവ സാന്നിധ്യമായ ശൈഖ് മുഹമ്മദ് കാരകുന്ന് അറിയപ്പെടുന്ന പ്രഭാഷകനുമാണ്. 1950 ജൂലൈ 15 മഞ്ചേരിക്കടുത്ത കാരകുന്നിലെ പുലത്ത് ഗ്രാമത്തില്‍ ജനിച്ചു. പിതാവ് പുലത്ത് മുഹമ്മദ് ഹാജി . മാതാവ് ആമിന. പുലത്ത് ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്‌കൂള്‍, കാരകുന്ന് അപ്പര്‍ പ്രൈമറി സ്‌കൂള്‍, മഞ്ചേരി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, ഫറോക്ക് റൗദത്തുല്‍ ഉലൂം അറബിക് കോളേജ്, കോഴിക്കോട് എല്‍.ടി.ടി. സെന്റര്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മൊറയൂര്‍ വി.എച്ച്.എം.ഹൈസ്‌കൂള്‍, എടവണ്ണ ഇസ്ലാഹിയാ ഓറിയന്റല്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ അദ്ധ്യാപകനായി ജോലി ചെയ്തു. ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധി സഭാംഗം, കേരള സംസ്ഥാന കൂടിയാലോചനാ സമിതി അംഗം ,എന്നീ ചുമതലകള്‍ക്കൊപ്പം സംസ്ഥാന സെക്രട്ടറി കൂടിയാണ്.സുഊദി അറേബ്യ , യു.എ.ഇ ,ഒമാന്‍ , കുവൈത്ത്, ഖത്തര്‍ , ബഹ്‌റൈന്‍ , സിംഗപ്പൂര്‍, ശ്രീലങ്ക, മലേഷ്യ എന്നീ നാടുകള്‍ സന്ദര്‍ശിച്ചു. ആമിന ഉമ്മു അയ്മനാണ് കുടുംബിനി. അനീസ് മുഹമ്മദ് , ഡോക്ടര്‍ അലീഫ് മുഹമ്മദ് , ഡോക്ടര്‍ ബാസിമ , അയമന്‍ മുഹമ്മദ് എന്നിവര്‍ മക്കളും ഡോക്ടര്‍ അബ്ദുറഹമാന്‍ ദാനി, ഷമിയ്യത് , ആയിഷ നസീബ, ഇബ്തിസാം എന്നിവര്‍ ജാമാതാക്കളുമാണ്.

Recent Posts

Related Posts

error: Content is protected !!