Saturday, April 20, 2024
Homeദൈവംഇസ്‌ലാമും അഭൗതിക ജ്ഞാനവും

ഇസ്‌ലാമും അഭൗതിക ജ്ഞാനവും

ചോദ്യം- ”ലോകത്ത് ആർക്കും തന്റെ ഭാവിയെ സംബന്ധിച്ച് ഒന്നും അറിയുകയില്ലെന്ന് പറയുന്നണ്ടല്ലോ. എന്നാൽ ജനനസമയത്തെ നക്ഷത്രഘടനയുടെ അടിസ്ഥാനത്തിൽ ജാതകഫലം പ്രവചിക്കാറുമുണ്ടല്ലോ. പ്രമുഖ ജ്യോതിഷിമാരുടെ പ്രവചനങ്ങൾ പലപ്പോഴും യാഥാർഥ്യമാവാറുമുണ്ട്. ഇതിനെക്കുറിച്ച് എന്തു പറയുന്നു?”

ഉത്തരം- നമ്മുടെ ജനനത്തീയതിയും രാവും രാശിയും നക്ഷത്രവുമൊക്കെ അറിയുകയാണെങ്കിൽ ഭാവിയിലെന്തു സംഭവിക്കുമെന്ന് മനസ്സിലാക്കാമെന്ന ധാരണ സമൂഹത്തിൽ വളരെ വ്യാപകമായി നിലനിൽക്കുന്നുണ്ട്. എന്നാൽ നക്ഷത്രഫലത്തിന്റെ അടിസ്ഥാനത്തിൽ ഭാവി അറിയാനാർക്കും സാധ്യമല്ലെന്നതാണ് സത്യം.

പി.ജെ.എസ്. ഗിയാനി, പി.കെ. ചക്രവർത്തി, ജഗജിത് ഉപ്പൽ, രാമൻതക്കാർ, മാലതി സിർസിക്കാർ തുടങ്ങിയ പ്രശസ്ത ജ്യോത്സ്യന്മാരുടെ പ്രമാദമായ പല പ്രവചനങ്ങളും പുലർന്നിട്ടില്ലെന്നതിന് അനുഭവം സാക്ഷിയാണ്. ഭോപ്പാലിലെ വാതകദുരന്തത്തെക്കുറിച്ചോ ബംഗ്ലാദേശിലെ ലക്ഷങ്ങളുടെ മരണത്തിനിടയാക്കിയ കൊടുങ്കാറ്റിനെ സംബന്ധിച്ചോ ദുരന്തം വാരിവിതറിയ ഇറാനിലെ ഭൂകമ്പത്തെപ്പറ്റിയോ മുന്നറിവ് നൽകാൻ ഒരു ജ്യോത്സ്യന്നും നക്ഷത്രഫലക്കാരന്നും കണക്കുനോട്ടക്കാരന്നും പ്രവചനക്കാരന്നും സാധിച്ചിട്ടില്ലെന്നതാണ് സത്യം.

അജ്ഞത, അന്ധവിശ്വാസം, ഭാവി അറിയാനുള്ള അദമ്യമായ അഭിവാഞ്ഛ ഇതൊക്കെ ഒത്തുചേരുമ്പോൾ ആളുകൾ ഭാവി പറഞ്ഞുതരുന്നവരെ പ്രതീക്ഷാപൂർവം സമീപിക്കുന്നു. വിദ്യാസമ്പന്നരും ബുദ്ധിജീവികളും ശാസ്ത്രജ്ഞരും സാംസ്‌കാരിക നായകന്മാരും ഭരണാധികാരികളുമൊന്നും ഇതിൽനിന്നൊഴിവല്ല. അതിനാലവർ ചിലരിൽ അഭൗതികമായ അറിവുകൾ ആരോപിക്കുന്നു. ദിവ്യമായ കഴിവുകൾ കണ്ടെത്തുന്നു. ഭാവി പ്രവചിക്കാൻ പ്രാപ്തരെന്ന് അവരെ പരിചയപ്പെടുത്തുന്നു. എന്നാൽ പ്രപഞ്ചസ്രഷ്ടാവായ ദൈവത്തിനല്ലാതെ ആർക്കും അഭൗതിക കാര്യങ്ങളറിയുകയില്ല. ഭാവിയിൽ എന്തുനടക്കുമെന്ന് കണ്ടെത്താനാവില്ല. ഇസ്‌ലാം ഇക്കാര്യം അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. അകലത്തുള്ള അത്തിവൃക്ഷത്തിൽ പഴമില്ലെന്ന് മനസ്സിലാക്കാൻ സാധിക്കാതിരുന്നതിനാൽ യേശു ശിഷ്യരെ അതിന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി. തന്റെ പ്രിയപത്‌നി ആഇശക്കെതിരെ അപവാദാരോപണമുണ്ടായപ്പോൾ അത് അപ്പാടെ കള്ളമാണെന്ന് കണ്ടെത്താൻ മുഹമ്മദ് നബിതിരുമേനിക്ക് കഴിഞ്ഞില്ല. പിന്നീട്, ദിവ്യവെളിപാടുകളുണ്ടായപ്പോഴാണ് വസ്തുത വ്യക്തമായത്. ശ്രീരാമൻ, കാട്ടിൽ വച്ച് ജനിച്ചുവളർന്ന സ്വന്തം സന്താനങ്ങളായ ലവകുശന്മാർ തന്റെ മുമ്പിൽ വന്ന് രാമചരിതം ചൊല്ലിയപ്പോൾ അവരെ തിരിച്ചറിഞ്ഞില്ല. പ്രിയപത്‌നി ലങ്കയിലായിരിക്കെ അദ്ദേഹത്തിന് അമാനുഷിക മാർഗത്തിലൂടെ അവരെ കണ്ടെത്താൻ കഴിഞ്ഞില്ല. പ്രവാചകന്മാർക്കും പുണ്യപുരുഷന്മാർക്കുമൊന്നുംതന്നെ അഭൗതിക കാര്യങ്ങളറിയില്ലെന്നും ഭാവിയിലെന്തു സംഭവിക്കുമെന്ന് മുൻകൂട്ടി കണ്ടെത്താനാവില്ലെന്നും ഈ വസ്തുതകൾ സംശയാതീതമായി വ്യക്തമാക്കുന്നു.

കാര്യകാരണ ബന്ധങ്ങൾക്കതീതമായി അഭൗതിക കാര്യങ്ങൾ ദൈവത്തിനല്ലാതെ മറ്റാർക്കും അറിയില്ലെന്നത് ഇസ്‌ലാമിലെ ഈശ്വരവിശ്വാസത്തിന്റെ അടിസ്ഥാനമത്രെ. ഖുർആൻ ഇക്കാര്യം ഊന്നിപ്പറഞ്ഞിട്ടുണ്ട്:

”പറയുക: അല്ലാഹു അല്ലാതെ ആകാശഭൂമികളിലാരുംതന്നെ അഭൗതിക കാര്യങ്ങളറിയുന്നില്ല.”(27: 65)

”നബിയേ, പറയുക: എന്റെ വശം ദൈവത്തിന്റെ ഖജനാവുകളുണ്ടെന്ന് ഞാൻ നിങ്ങളോട് പറയുന്നില്ല. ഞാൻ അഭൗതിക കാര്യങ്ങൾ അറിയുന്നുമില്ല.”(6: 50)

നമ്മുടെ കാലത്തും ലോകത്തുമെന്നപോലെ അഭൗതിക മാർഗേണ പുണ്യവാളന്മാർക്ക് ദിവ്യജ്ഞാനമുണ്ടെന്ന മൂഢധാരണ ചരിത്രത്തിൽ പലപ്പോഴും നിലനിന്നിരുന്നു. അതുകൊണ്ടുതന്നെ എല്ലാ ദൈവദൂതന്മാരും ആ ധാരണ തിരുത്താനും അത്തരം അന്ധവിശ്വാസങ്ങൾക്ക് അറുതിവരുത്താനും ശ്രമിച്ചിരുന്നു. അതിനാൽ ദൈവദൂതനായ താനുൾപ്പെടെ ആർക്കും അഭൗതികജ്ഞാനമില്ലെന്ന് അവരെല്ലാം ഊന്നിപ്പറഞ്ഞിരുന്നു. ദൈവദൂതനായ നൂഹ് തന്റെ ജനതയോട് പറഞ്ഞു: ”അല്ലാഹുവിന്റെ ഖജനാവുകൾ എന്റെ കൈവശമുണ്ടെന്ന് ഞാൻ നിങ്ങളോടവകാശപ്പെടുന്നില്ല. എനിക്ക് അഭൗതികജ്ഞാനമുണ്ടെന്നും ഞാൻ പറയുന്നില്ല.”(11: 31)

അതിനാൽ കാര്യകാരണ ബന്ധങ്ങൾക്കതീതമായ അഭൗതികജ്ഞാനം ദൈവദൂതന്മാർക്കോ പുണ്യപുരുഷന്മാർക്കോ ഭഗവാന്മാരെന്നവകാശപ്പെടുന്നവർക്കോ ജ്യോത്സ്യന്മാർക്കോ കണക്കുനോട്ടക്കാർക്കോ മറ്റാർക്കെങ്കിലുമോ ഇല്ല. ഉണ്ടെന്ന് അവകാശപ്പെടുന്നത് തീർത്തും വ്യാജമാണ്. നക്ഷത്രഫലവും ജ്യോത്സ്യപ്രവചനവുമെല്ലാം തെറ്റും തികഞ്ഞ അന്ധവിശ്വാസവുമത്രെ.

നക്ഷത്രഫലം വ്യാജവും കൊടിയ തട്ടിപ്പുമാണെന്ന് സ്വാമി ദയാനന്ദസരസ്വതി അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. ചോദ്യോത്തര രൂപത്തിൽ ഇക്കാര്യം ഇങ്ങനെ അവതരിപ്പിക്കുന്നു:

പ്രശ്‌നം: രാജാക്കന്മാരും പ്രജകളും അടങ്ങിയ ഈ ലോകത്തിൽ ചിലർ സുഖമുള്ളവരായും ചിലർ ദുഃഖമനുഭവിക്കുന്നതായും കാണപ്പെടുന്നു. അതെല്ലാം ഗ്രഹസ്ഥിതിയുടെ ഫലമല്ലേ?

ഉത്തരം: അതെല്ലാം പുണ്യപാപങ്ങളുടെ ഫലമാണ്.

പ്രശ്‌നം: ജ്യോതിശ്ശാസ്ത്രം കേവലം കളവാണോ?

ഉത്തരം: അല്ല. ആ ശാസ്ത്രത്തിലന്തർഭവിച്ച അങ്കഗണിതം, രേഖാഗണിതം, ബീജഗണിതം മുതലായ ഗണിതഭാഗങ്ങളെല്ലാം ശരിയായിട്ടുള്ളതാണ്. ഫലഭാഗം മുഴുവൻ ശുദ്ധവ്യാജമാണ്.

പ്രശ്‌നം: ജന്മപത്രം (ജാതകം) തീരെ നിഷ്ഫലമായിട്ടുള്ളതാണോ?

ഉത്തരം: അതെ, അതിനു ജന്മപത്രമെന്നല്ല, ശോകപത്രം എന്നാണ് പേർ പറയേണ്ടത്. എന്തെന്നാൽ സന്താനം ഉണ്ടാകുമ്പോൾ സകല ജനങ്ങൾക്കും ആനന്ദം ഉണ്ടാകാറുണ്ട്. എന്നാൽ ആ ആനന്ദം സന്താനത്തിന്റെ ജാതകം എഴുതി ഗ്രഹങ്ങളുടെ ഫലം പറഞ്ഞു കേൾക്കുന്നതുവരെ മാത്രമേ നിലനിൽക്കുന്നുള്ളൂ. ജാതകം എഴുതിക്കേണ്ടതാണെന്ന് ജ്യോത്സ്യൻ പറയുമ്പോൾ കുട്ടിയുടെ അച്ഛനമ്മമാർ ജ്യോത്സ്യനോട് ”വളരെ വിശേഷപ്പെട്ട ജാതകമായിരിക്കണം എഴുതുന്നത്” എന്നു പറയുന്നു. പറഞ്ഞേൽപിച്ചത് ധനികനാണെങ്കിൽ ചുകന്ന നിറത്തിലും മഞ്ഞനിറത്തിലുമുള്ള വരകൾ കൊണ്ടും ചിത്രങ്ങൾകൊണ്ടും മോടിപിടിപ്പിച്ചും ദരിദ്രനാണെങ്കിൽ സാധാരണ സമ്പ്രദായത്തിലും ഒരു ജാതകം എഴുതിയുണ്ടാക്കി ജ്യോത്സ്യൻ അത് വായിച്ചു കേൾപ്പിക്കാൻ വരുന്നു. അപ്പോൾ കുട്ടിയുടെ മാതാപിതാക്കന്മാർ ജ്യോത്സ്യനു മുമ്പിലിരുന്നു ചോദിക്കുന്നു: ”ഇവന്റെ ജാതകം നല്ലതുതന്നെയല്ലേ?” ജ്യോത്സ്യൻ പറയുന്നു: ”ഉള്ളതു മുഴുവൻ പറഞ്ഞു കേൾപ്പിച്ചേക്കാം. ഇവന്റെ ജന്മഗ്രഹങ്ങളും മിത്രഗ്രഹങ്ങളും ശുഭങ്ങളാകുന്നു. അതിന്റെ ഫലമായി ഇവൻ വലിയ ധനികനും കീർത്തിമാനും ആയിത്തീരും. ഏതു സഭയിൽ കടന്നിരുന്നാലും ഇവന്റെ തേജസ്സ് മറ്റുള്ളവരുടേതിനേക്കാൾ മികച്ചുനിൽക്കും. ശരീരത്തിനു നല്ല ആരോഗ്യമുള്ളവനും രാജാക്കന്മാരാൽ കൂടി ബഹുമാനിക്കപ്പെടുന്നവനും ആയിത്തീരും.” ഈ മാതിരി വാക്കുകൾ കേട്ട് കുട്ടിയുടെ അച്ഛനമ്മമാർ പറയും: ”നല്ലത്. നല്ലതു ജ്യോത്സ്യരേ; അങ്ങ് വളരെ നല്ല ഒരാളാണ്.” എന്നാൽ ഇതുകൊണ്ടൊന്നും തന്റെ കാര്യം സാധിക്കുകയില്ലെന്ന് ജ്യോത്സ്യന്നറിയാം. അതുകൊണ്ട് ജ്യോത്സ്യൻ പിന്നെയും പറയുന്നു: ”ഈ പറഞ്ഞ ഗ്രഹങ്ങളെല്ലാം വളരെ ശോഭനങ്ങൾ തന്നെയാണ്. എന്നാൽ ഈ ശുഭഗ്രഹങ്ങൾ വേറെ ചില ക്രൂരഗ്രഹങ്ങളോടു കൂടിച്ചേർന്നാണിരിക്കുന്നത്. അതുനിമിത്തം ഈ കുട്ടിക്ക് എട്ടാമത്തെ വയസ്സിൽ മൃത്യുയോഗം ഉണ്ട്.” ഇതു കേൾക്കുമ്പോഴേക്കും മാതാപിതാക്കൾ പുത്രജനനംകൊണ്ടുണ്ടായ ആനന്ദമെല്ലാം പരിത്യജിച്ച് സന്താപസമുദ്രത്തിൽ മുങ്ങി ജ്യോത്സ്യനോട് പറയുന്നു: ”ജ്യോത്സ്യരേ, ഇനി ഞങ്ങൾ എന്താണ് ചെയ്യേണ്ടത്?” ജ്യോത്സ്യൻ പറയുന്നു: ”അതിനു വല്ല പരിഹാരവും ചെയ്യണം.” പരിഹാരം എന്താണെന്ന് ഗൃഹസ്ഥൻ ചോദിക്കുമ്പോൾ ജ്യോത്സ്യൻ വീണ്ടും പറഞ്ഞു തുടങ്ങുന്നു: ”ദാനങ്ങൾ കൊടുക്കണം. ഗ്രഹശാന്തിക്കുള്ള മന്ത്രങ്ങൾ ജപിക്കണം. ദിവസംതോറും ബ്രാഹ്മണരെ കാൽകഴുകിച്ച് ഊട്ടണം. ഇങ്ങനെയെല്ലാം ചെയ്യുന്നതായാൽ ഗ്രഹപ്പിഴകളെല്ലാം തീരുമെന്നാണ് അനുമാനിക്കേണ്ടത്.” ജ്യോത്സ്യൻ ഇവിടെ അനുമാനശബ്ദം പ്രയോഗിക്കുന്നത് വളരെ മുൻകരുതലോടുകൂടിയാണ്. ഒരുപക്ഷേ, കുട്ടി മരിച്ചുപോകുന്നതായാൽ അയാൾ പറയും: ”ഞങ്ങൾ എന്തു ചെയ്യും? പരമേശ്വരനു മേലെ ആരും ഇല്ല. ഞങ്ങൾ വളരെ പ്രയത്‌നം ചെയ്തുനോക്കി. നിങ്ങൾ പലതും ചെയ്യിച്ചു. പക്ഷേ, അവന്റെ കർമഫലം അങ്ങനെയാണ്.” കുട്ടി ജീവിക്കുകയാണ് ചെയ്തതെങ്കിൽ അപ്പോഴും അയാൾക്ക് ഇങ്ങനെ പറയാം: ” നോക്കുക, ഞങ്ങളുടെ മന്ത്രങ്ങളുടെയും ഞങ്ങൾ ഉപാസിക്കുന്ന ദേവതമാരുടെയും ബ്രാഹ്മണരുടെയും ശക്തി എത്ര വലുതാണ്. നിങ്ങളുടെ കുട്ടിയെ രക്ഷിച്ചുതന്നില്ലേ?” വാസ്തവത്തിൽ ജപം കൊണ്ടു ഫലമൊന്നുമുണ്ടായില്ലെങ്കിൽ ആ ധൂർത്തന്മാരുടെ കൈയിൽനിന്ന് അവർക്ക് കൊടുത്തതിന്റെ രണ്ടോ മൂന്നോ ഇരട്ടി പണം മടക്കിവാങ്ങേണ്ടതാണ്. കുട്ടി ജീവിച്ചിരിക്കുന്നതായാലും അങ്ങനെ മടക്കിമേടിക്കുക തന്നെയാണ് വേണ്ടത്. എന്തെന്നാൽ, ‘അത് അവന്റെ കർമഫലമാണ്. ഈശ്വരന്റെ നിയമത്തെ ലംഘിക്കുവാൻ ആർക്കും ശക്തിയില്ല’ എന്നു ജ്യോതിഷി പറയുന്നപോലെ അവന്റെ കർമഫലവും ഈശ്വരന്റെ നിയമവുമാണ് അവനെ രക്ഷിച്ചത്; നിങ്ങളുടെ പ്രവൃത്തിയല്ല എന്ന് ഗൃഹസ്ഥന് അയാളോടും പറയാവുന്നതാണല്ലോ. ദാനങ്ങളും മറ്റു പുണ്യകർമങ്ങളും അനുഷ്ഠിപ്പിച്ചു പ്രതിഗ്രഹം വാങ്ങിയിട്ടുള്ള ഗുരു മുതലായവരോടും ജ്യോത്സ്യനോട് പറഞ്ഞതുപോലെ തന്നെ പറയേണ്ടതാണ്.(സത്യാർഥപ്രകാശം, ആര്യപ്രാദേശിക പ്രതിനിധി സഭ, പഞ്ചാബ്. പുറം: 45-47)

ജ്യോതിഷത്തിന്റെ നിരർഥകത വ്യക്തമാക്കാനായി സ്വാമി വിവേകാനന്ദൻ ഒരു കഥ ഉദ്ധരിക്കുന്നു: ”ഒരു ജ്യോതിഷി ഒരു രാജാവിന്റെ അടുക്കൽ ചെന്ന് അദ്ദേഹം ആറു മാസത്തിനുള്ളിൽ മരിക്കുമെന്ന് പ്രവചിച്ചു. അതുകേട്ടു ഭയന്ന രാജാവ് അപ്പോൾതന്നെ മരിക്കുമെന്ന നിലയിലായി. അപ്പോൾ മന്ത്രി അവിടെയെത്തി ‘ജ്യോതിഷികൾ പൊതുവെ വിഡ്ഢികളാണെന്നും അവർ പറയുന്നത് വിശ്വസിക്കേണ്ടതില്ലെ’ന്നും പറഞ്ഞ് രാജാവിനെ ആശ്വസിപ്പിക്കാൻ നോക്കിയെങ്കിലും ഫലിച്ചില്ല. അപ്പോൾ മന്ത്രി ജ്യോതിഷിയോട് ‘രാജാവിന്റെ മരണം പ്രവചിച്ചത് ശരി തന്നെയോ’ എന്ന് ഒന്നുകൂടി ചോദിച്ചു. വീണ്ടും ഗണിച്ചതിന് ശേഷം ജ്യോതിഷി തന്റെ പ്രവചനത്തിലുറച്ചുനിന്നു. ഉടനെ മന്ത്രി ജ്യോതിഷിയോട് ‘നിങ്ങൾ എപ്പോഴാണ് മരിക്കുക’യെന്ന് ചോദിച്ചു. ‘പന്ത്രണ്ടുകൊല്ലം കഴിഞ്ഞാൽ’ എന്ന് മറുപടി. അതുകേട്ടയുടനെ മന്ത്രി വാളെടുത്തു വീശി ആ ജ്യോതിഷിയെ വെട്ടിക്കൊന്നു. എന്നിട്ട് രാജാവിനോടു പറഞ്ഞു: ‘അങ്ങേക്കിപ്പോൾ ബോധ്യമായല്ലോ, അവൻ കള്ളനാണെന്ന്. ഈ നിമിഷം തന്നെ അവൻ ചത്തുവല്ലോ.”(വിവേകാനന്ദ സാഹിത്യസർവസ്വം, വാ. 4, പുറം 87)

സ്വാമി വിവേകാനന്ദൻ തന്നെ എഴുതുന്നു: ”വിധിയെപ്പറ്റി പുലമ്പിക്കൊണ്ടിരിക്കുന്നത് പ്രായം കൂടിവരുന്നവരാണ്. യുവജനങ്ങൾ പ്രായേണ ജ്യോതിഷത്തെ ആശ്രയിക്കാറില്ല. ഗ്രഹങ്ങൾ നമ്മുടെ മേൽ പ്രാഭവം പ്രയോഗിക്കുന്നുണ്ടാവാം. എന്നാൽ നാം അതിനത്ര പ്രാധാന്യം കൽപിക്കാൻ പാടില്ല…. ജ്യോതിർഗണങ്ങൾ വന്നുകൊള്ളട്ടെ; അതുകൊണ്ടെന്തു ദോഷം? ഒരു നക്ഷത്രത്തിന് താറുമാറാക്കാവുന്നതാണ് എന്റെ ജീവിതമെങ്കിൽ അതൊരു കാശിനു വിലപിടിപ്പുള്ളതല്ല. ജ്യോതിഷവും അതുപോലുള്ള ഗൂഢവിദ്യകളും പ്രായേണ ദുർബലമനസ്സിന്റെ ചിഹ്നങ്ങളാണെന്ന് നിങ്ങൾക്കറിയാനാകും. അതിനാലവ നമ്മുടെ മനസ്സിൽ സ്ഥാനം പിടിക്കാൻ തുടങ്ങിയാൽ ഉടൻ നാം ഒരു വൈദ്യനെ കാണുകയും നല്ല ആഹാരം കഴിക്കുകയും വിശ്രമിക്കുകയും ചെയ്യേണ്ടതാണ്”(അതേ പുസ്തകം, പുറം 86).

ഏകദൈവത്തിനല്ലാതെ മറ്റാർക്കും അഭൗതികകാര്യങ്ങളറിയുകയില്ലെന്നത് കലർപ്പില്ലാത്ത ദൈവവിശ്വാസത്തിന്റെ അവിഭാജ്യഘടകമത്രെ. ഇസ്‌ലാം അക്കാര്യം ഊന്നിപ്പറയാനുള്ള കാരണവും അതുതന്നെ.

ശൈഖ് മുഹമ്മദ് കാരകുന്ന്
കേരളത്തിൻറെ സാഹിത്യ, സാമൂഹ്യ, സാംസ്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വത്തിൻറെ ഉടമയാണ് ശൈഖ് മുഹമ്മദ് കാരകുന്ന്. പരിശുദ്ധ ഖുർആൻ പരിഭാഷയും 13 വിവർത്തന കൃതികളുമുൾപ്പെടെ തൊണ്ണൂറിലേറെ ഗ്രന്ഥങ്ങളുടെ കർത്താവാണ്. പരിഭാഷക്കും രാഷ്ട്രാന്തരീയ പാരസ്പര്യത്തിനുമുള്ള 2019ലെ ഖത്തർ ശൈഖ് ഹമദ് അന്താരാഷ്ട്ര അവാർഡ് ജേതാവാണ്. സാമൂഹ്യ പ്രവർത്തനത്തിനുള്ള കെ. കരുണാകരൻ അവാർഡ് നേടിയ ശൈഖ് മുഹമ്മദിൻറെ അഞ്ച് ഗ്രന്ഥങ്ങൾക്ക് അവാർഡുകൾ ലഭിച്ചിട്ടുണ്ട്. അഞ്ച് ഗ്രന്ഥങ്ങൾ ഇംഗ്ലീഷിലേക്കും പത്തെണ്ണം കന്നഡയിലേക്കും മൂന്നെണ്ണം തമിഴിലേക്കും ഒന്ന് മറാഠിയിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ നൂറുക്കണക്ക് ലേഖനങ്ങൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 33 വർഷം ഐ. പി. എച്ച്. ഡയറക്ടറും ദീർഘകാലം പ്രബോധനം വാരിക ചീഫ് എഡിറ്ററുമായിരുന്ന ശൈഖ് മുഹമ്മദ് ഇപ്പോൾ ഡയലോഗ് സെൻറർ കേരളയുടെ ഡയറക്ടറും കേരള മുസ്ലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ചെയർമാനും നിരവധി മത, സാമൂഹ്യ,സാംസ്കാരിക സംവിധാനങ്ങളുടെ ഭാരവാഹിയുമാണ്. ദോഹ ഇന്റർ നാഷണൽ കോൺഫറൻസ്, ദുബായ് ഇൻറർനാഷണൽ ഖുർആൻ കോൺഫ്രൻസ്, ഐ. ഐ. എഫ്. എസ്.ഒ. ഏഷ്യൻ റീജണൽ ക്യാമ്പ് തുടങ്ങിയവയിൽ സംബന്ധിച്ചിട്ടുണ്ട്. മതാന്തര സംവാദ വേദികളിലും സാംസ്കാരിക പരിപാടികളിലും സജീവ സാന്നിധ്യമായ ശൈഖ് മുഹമ്മദ് കാരകുന്ന് അറിയപ്പെടുന്ന പ്രഭാഷകനുമാണ്. 1950 ജൂലൈ 15 മഞ്ചേരിക്കടുത്ത കാരകുന്നിലെ പുലത്ത് ഗ്രാമത്തില്‍ ജനിച്ചു. പിതാവ് പുലത്ത് മുഹമ്മദ് ഹാജി . മാതാവ് ആമിന. പുലത്ത് ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്‌കൂള്‍, കാരകുന്ന് അപ്പര്‍ പ്രൈമറി സ്‌കൂള്‍, മഞ്ചേരി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, ഫറോക്ക് റൗദത്തുല്‍ ഉലൂം അറബിക് കോളേജ്, കോഴിക്കോട് എല്‍.ടി.ടി. സെന്റര്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മൊറയൂര്‍ വി.എച്ച്.എം.ഹൈസ്‌കൂള്‍, എടവണ്ണ ഇസ്ലാഹിയാ ഓറിയന്റല്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ അദ്ധ്യാപകനായി ജോലി ചെയ്തു. ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധി സഭാംഗം, കേരള സംസ്ഥാന കൂടിയാലോചനാ സമിതി അംഗം ,എന്നീ ചുമതലകള്‍ക്കൊപ്പം സംസ്ഥാന സെക്രട്ടറി കൂടിയാണ്.സുഊദി അറേബ്യ , യു.എ.ഇ ,ഒമാന്‍ , കുവൈത്ത്, ഖത്തര്‍ , ബഹ്‌റൈന്‍ , സിംഗപ്പൂര്‍, ശ്രീലങ്ക, മലേഷ്യ എന്നീ നാടുകള്‍ സന്ദര്‍ശിച്ചു. ആമിന ഉമ്മു അയ്മനാണ് കുടുംബിനി. അനീസ് മുഹമ്മദ് , ഡോക്ടര്‍ അലീഫ് മുഹമ്മദ് , ഡോക്ടര്‍ ബാസിമ , അയമന്‍ മുഹമ്മദ് എന്നിവര്‍ മക്കളും ഡോക്ടര്‍ അബ്ദുറഹമാന്‍ ദാനി, ഷമിയ്യത് , ആയിഷ നസീബ, ഇബ്തിസാം എന്നിവര്‍ ജാമാതാക്കളുമാണ്.

Recent Posts

Related Posts

error: Content is protected !!