Thursday, April 25, 2024
Homeപ്രവാചകൻപ്രവാചകൻ മതസ്ഥാപകനല്ല

പ്രവാചകൻ മതസ്ഥാപകനല്ല

ചോദ്യം- “യേശു ദൈവപുത്രനാണെന്ന് ക്രിസ്ത്യാനികളും മുഹമ്മദ് നബി ദൈവത്തിന്റെ അന്ത്യദൂതനാണെന്ന് മുസ് ലിംകളും വാദിക്കുന്നു. ഇതെല്ലാം സ്വന്തം മതസ്ഥാപകരെ മഹത്വവൽക്കരിക്കാനുള്ള കേവലം അവകാശവാദങ്ങളല്ലേ?”

ഉത്തരം- ഇസ്ലാമിനെയും മുസ്ലിംകളെയും സംബന്ധിച്ച ഗുരുതരമായ തെറ്റുധാരണകളാണ് ഇൗ ചോദ്യത്തിനു കാരണം. മുഹമ്മദ് നബി നമ്മുടെയൊക്കെ പ്രവാചകനാണ്. ഏതെങ്കിലും ജാതിക്കാരുടെയോ സമുദായക്കാരുടെയോ മാത്രം നബിയല്ല. മുഴുവൻ ലോകത്തിനും സകല ജനത്തിനും വേണ്ടി നിയോഗിക്കപ്പെട്ട ദൈവദൂതനാണ്. അദ്ദേഹത്തെ സംബന്ധിച്ച് വിശുദ്ധഖുർആൻ പറയുന്നത്, “ലോകർക്കാകെ അനുഗ്രഹമായിട്ടല്ലാതെ നിന്നെ നാം നിയോഗിച്ചിട്ടില്ല.’ (21: 107) എന്നാണ്.

അപ്രകാരംതന്നെ എക്കാലത്തെയും ഏതു ദേശത്തെയും എല്ലാ നബിമാരെയും തങ്ങളുടെ സ്വന്തം പ്രവാചകന്മാരായി സ്വീകരിക്കാൻ മുസ്ലിംകൾ ബാധ്യസ്ഥരാണ്. അവർക്കിടയിൽ ഒരുവിധ വിവേചനവും കൽപിക്കാവതല്ല. മുസ്ലിംകൾ ഇപ്രകാരം പ്രഖ്യാപിക്കാൻ ശാസിക്കപ്പെട്ടിരിക്കുന്നു: “”പറയുക: ഞങ്ങൾ അല്ലാഹുവിൽ വിശ്വസിക്കുന്നു. ഇബ്റാഹീം, ഇസ്മാഇൗൽ, ഇസ്ഹാഖ്, യഅ്ഖൂബ്, അദ്ദേഹത്തിന്റെ സന്തതികൾ എന്നിവർക്കവതരിപ്പിക്കപ്പെട്ടിരുന്നതിലും മോശെ, യേശു എന്നിവർക്കും ഇതര പ്രവാചകന്മാർക്കും അവരുടെ നാഥങ്കൽനിന്നവതരിപ്പിച്ചിട്ടുള്ള മാർഗദർശനങ്ങളിലും ഞങ്ങൾ വിശ്വസിക്കുന്നു. അവരിലാരോടും ഞങ്ങൾ വിവേചനം കൽപിക്കുന്നില്ല. ഞങ്ങൾ അല്ലാഹുവിന്റെ ആജ്ഞാനുവർത്തികളല്ലോ.”(ഖുർആൻ 3:84)

ഖുർആൻ പറയുന്നു: “”ദൈവദൂതൻ തന്റെ നാഥനിൽനിന്ന് തനിക്ക് അവതരിച്ച മാർഗദർശനത്തിൽ വിശ്വസിച്ചിരിക്കുന്നു. ഇൗ ദൂതനിൽ വിശ്വസിക്കുന്നവരാരോ അവരും ആ മാർഗദർശനത്തെ വിശ്വസിച്ചംഗീകരിച്ചിരിക്കുന്നു. അവരെല്ലാവരും അല്ലാഹുവിലും അവന്റെ മലക്കുകളിലും വേദഗ്രന്ഥങ്ങളിലും ദൂതന്മാരിലും വിശ്വസിക്കുന്നു. അവരുടെ പ്രഖ്യാപനമിവ്വിധമത്രെ: ഞങ്ങൾ ദൈവദൂതന്മാരിൽ ആരോടും വിവേചനം കാണിക്കുന്നില്ല. ഞങ്ങൾ വിധി ശ്രവിച്ചു. വിധേയത്വമംഗീകരിച്ചു. നാഥാ, ഞങ്ങൾ നിന്നോട് മാപ്പിരക്കുന്നവരാകുന്നു. ഞങ്ങൾ നിന്നിലേക്കുതന്നെ മടങ്ങുന്നവരാണല്ലോ”(2: 285).

പ്രവാചകന്മാരല്ല മതസ്ഥാപകരെന്നും അവർ ദൈവികസന്ദേശം മനുഷ്യരാശിക്കെത്തിക്കുന്ന ദൈവദൂതന്മാരും പ്രബോധകരും മാത്രമാണെന്നും ഇൗ വിശുദ്ധവാക്യങ്ങൾ അസന്ദിഗ്ധമായി വ്യക്തമാക്കുന്നു. അതിനാൽ മുഹമ്മദ് നബിയല്ല ഇസ്ലാമിന്റെ സ്ഥാപകൻ. ഇസ്ലാം അദ്ദേഹത്തിലൂടെ ആരംഭിച്ചതുമല്ല. ആദിമമനുഷ്യൻ മുതൽ മുഴുവൻ മനുഷ്യർക്കും ദൈവം നൽകിയ ജീവിത വ്യവസ്ഥയാണത്. ആ ജീവിതവ്യവസ്ഥ ജനങ്ങൾക്കെത്തിച്ചുകൊടുക്കാനായി നിയോഗിതരായ സന്ദേശവാഹകരാണ് പ്രവാചകന്മാർ. അവർ ദൈവത്തിന്റെ പുത്രന്മാരോ അവതാരങ്ങളോ അല്ല. മനുഷ്യരിൽനിന്നു തന്നെ ദൈവത്താൽ നിയുക്തരായ സന്ദേശവാഹകർ മാത്രമാണ്. ഭൂമിയിൽ ജനവാസമാരംഭിച്ചതു മുതൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത കാലഘട്ടങ്ങളിൽ ഇത്തരം അനേകായിരം ദൈവദൂതന്മാർ നിയോഗിതരായിട്ടുണ്ട്. അവരിലെ അവസാനത്തെ കണ്ണിയാണ് മുഹമ്മദ് നബിതിരുമേനി.

ശൈഖ് മുഹമ്മദ് കാരകുന്ന്
കേരളത്തിൻറെ സാഹിത്യ, സാമൂഹ്യ, സാംസ്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വത്തിൻറെ ഉടമയാണ് ശൈഖ് മുഹമ്മദ് കാരകുന്ന്. പരിശുദ്ധ ഖുർആൻ പരിഭാഷയും 13 വിവർത്തന കൃതികളുമുൾപ്പെടെ തൊണ്ണൂറിലേറെ ഗ്രന്ഥങ്ങളുടെ കർത്താവാണ്. പരിഭാഷക്കും രാഷ്ട്രാന്തരീയ പാരസ്പര്യത്തിനുമുള്ള 2019ലെ ഖത്തർ ശൈഖ് ഹമദ് അന്താരാഷ്ട്ര അവാർഡ് ജേതാവാണ്. സാമൂഹ്യ പ്രവർത്തനത്തിനുള്ള കെ. കരുണാകരൻ അവാർഡ് നേടിയ ശൈഖ് മുഹമ്മദിൻറെ അഞ്ച് ഗ്രന്ഥങ്ങൾക്ക് അവാർഡുകൾ ലഭിച്ചിട്ടുണ്ട്. അഞ്ച് ഗ്രന്ഥങ്ങൾ ഇംഗ്ലീഷിലേക്കും പത്തെണ്ണം കന്നഡയിലേക്കും മൂന്നെണ്ണം തമിഴിലേക്കും ഒന്ന് മറാഠിയിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ നൂറുക്കണക്ക് ലേഖനങ്ങൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 33 വർഷം ഐ. പി. എച്ച്. ഡയറക്ടറും ദീർഘകാലം പ്രബോധനം വാരിക ചീഫ് എഡിറ്ററുമായിരുന്ന ശൈഖ് മുഹമ്മദ് ഇപ്പോൾ ഡയലോഗ് സെൻറർ കേരളയുടെ ഡയറക്ടറും കേരള മുസ്ലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ചെയർമാനും നിരവധി മത, സാമൂഹ്യ,സാംസ്കാരിക സംവിധാനങ്ങളുടെ ഭാരവാഹിയുമാണ്. ദോഹ ഇന്റർ നാഷണൽ കോൺഫറൻസ്, ദുബായ് ഇൻറർനാഷണൽ ഖുർആൻ കോൺഫ്രൻസ്, ഐ. ഐ. എഫ്. എസ്.ഒ. ഏഷ്യൻ റീജണൽ ക്യാമ്പ് തുടങ്ങിയവയിൽ സംബന്ധിച്ചിട്ടുണ്ട്. മതാന്തര സംവാദ വേദികളിലും സാംസ്കാരിക പരിപാടികളിലും സജീവ സാന്നിധ്യമായ ശൈഖ് മുഹമ്മദ് കാരകുന്ന് അറിയപ്പെടുന്ന പ്രഭാഷകനുമാണ്. 1950 ജൂലൈ 15 മഞ്ചേരിക്കടുത്ത കാരകുന്നിലെ പുലത്ത് ഗ്രാമത്തില്‍ ജനിച്ചു. പിതാവ് പുലത്ത് മുഹമ്മദ് ഹാജി . മാതാവ് ആമിന. പുലത്ത് ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്‌കൂള്‍, കാരകുന്ന് അപ്പര്‍ പ്രൈമറി സ്‌കൂള്‍, മഞ്ചേരി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, ഫറോക്ക് റൗദത്തുല്‍ ഉലൂം അറബിക് കോളേജ്, കോഴിക്കോട് എല്‍.ടി.ടി. സെന്റര്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മൊറയൂര്‍ വി.എച്ച്.എം.ഹൈസ്‌കൂള്‍, എടവണ്ണ ഇസ്ലാഹിയാ ഓറിയന്റല്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ അദ്ധ്യാപകനായി ജോലി ചെയ്തു. ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധി സഭാംഗം, കേരള സംസ്ഥാന കൂടിയാലോചനാ സമിതി അംഗം ,എന്നീ ചുമതലകള്‍ക്കൊപ്പം സംസ്ഥാന സെക്രട്ടറി കൂടിയാണ്.സുഊദി അറേബ്യ , യു.എ.ഇ ,ഒമാന്‍ , കുവൈത്ത്, ഖത്തര്‍ , ബഹ്‌റൈന്‍ , സിംഗപ്പൂര്‍, ശ്രീലങ്ക, മലേഷ്യ എന്നീ നാടുകള്‍ സന്ദര്‍ശിച്ചു. ആമിന ഉമ്മു അയ്മനാണ് കുടുംബിനി. അനീസ് മുഹമ്മദ് , ഡോക്ടര്‍ അലീഫ് മുഹമ്മദ് , ഡോക്ടര്‍ ബാസിമ , അയമന്‍ മുഹമ്മദ് എന്നിവര്‍ മക്കളും ഡോക്ടര്‍ അബ്ദുറഹമാന്‍ ദാനി, ഷമിയ്യത് , ആയിഷ നസീബ, ഇബ്തിസാം എന്നിവര്‍ ജാമാതാക്കളുമാണ്.

Recent Posts

Related Posts

error: Content is protected !!