Home വിശ്വാസം എന്തുകൊണ്ട് “അല്ലാഹു’ എന്ന് പറയണം ?

എന്തുകൊണ്ട് “അല്ലാഹു’ എന്ന് പറയണം ?

ചോദ്യം – “മുസ്ലിംകൾ സ്രഷ്ടാവിനെ അറബി ഭാഷയിൽ “അല്ലാഹു’ എന്ന് പറയുന്നത് എന്തിനാണ്? ഓരോരുത്തരും തങ്ങളുടെ മാതൃഭാഷയിൽ യുക്തമായ പേര് നൽകിയാൽ പോരേ, മലയാളികളായ നാം ദൈവം, ഈശ്വരൻ എന്നെല്ലാം വിളിക്കുന്നപോലെ?”

ഉത്തരം – പ്രപഞ്ചവും അതിലുള്ള സകലതും സൃഷ്ടിച്ച് സംരക്ഷിക്കുന്ന ശക്തിയെക്കുറിക്കുന്ന നാമമാണ് അല്ലാഹു. ദൈവം, ഈശ്വരൻ, കർത്താവ്, ഗോഡ്, ഖുദാ തുടങ്ങി ആ സ്രഷ്ടാവിനെ പരിചയപ്പെടുത്താൻ ഏതു ഭാഷയിലെ പേരും ഉപയോഗിക്കാവുന്നതാണ്. എന്നാൽ ഏകനും ലിംഗഭേദങ്ങൾക്കതീതനുമായ ആ ശക്തിയെ പ്രതിനിധീകരിക്കാൻ ഏറ്റവും അനുയോജ്യമായ പദം “അല്ലാഹു’ എന്നതുതന്നെയാണ്. അറബിഭാഷയിലെ പ്രസ്തുത നാമപദത്തിന് ബഹുവചനമോ ലിംഗഭേദമോ ഇല്ല.
norgerx.com
അതിനാൽ “അല്ലാഹു’ എന്നതിന് ലോകത്തിലൊരു ഭാഷയിലും പൂർണാർഥത്തിലുള്ള പരിഭാഷയില്ല. പരിഭാഷ സാധ്യവുമല്ല. ദൈവം, ഗോഡ്, ഖുദാ പോലുള്ളവയെല്ലാം അറബിയിലെ “ഇലാഹ്’ എന്നതിന്റെ പരിഭാഷയാണ്. “അല്ലാഹു’ എന്നതിന്റേതല്ല. ദൈവം എന്നതിന് ദൈവങ്ങൾ, ദേവി എന്നും ഗോഡ് എന്നതിന് ഗോഡസ്, ഗോഡ്സ് എന്നുമൊക്കെ പ്രയോഗിക്കുക പതിവാണല്ലോ. ഇതര ഭാഷകളിലെ പദങ്ങളുടെ സ്ഥിതിയും ഇതുതന്നെ. ദൈവം, ഈശ്വരൻ, ഗോഡ് പോലുള്ളവയ്ക്ക് “അല്ലാഹു’ എന്നതുപോലെ ഗൗരവം കൽപിക്കപ്പെടാറില്ലെന്നതും ശ്രദ്ധേയമത്രെ. കോടികളുടെ ഉടമയെ “കോടീശ്വരനെ’ന്നും “ഗോഡ് ഓഫ് സ്മാൾ തിംഗ്സ്’ എന്നുമൊക്കെ ഒട്ടും മനഃപ്രയാസമില്ലാതെ ഏവരും പറയാറുണ്ടല്ലോ. “അല്ലാഹു’ എന്നത് ഇത്തരം പ്രയോഗങ്ങൾക്കും വചന, ലിംഗമാറ്റങ്ങൾക്കും അതീതമായ നാമപദമാണ്. അതിനാൽ സ്രഷ്ടാവിന്റെ സവിശേഷതകളെ യഥാവിധി പ്രതിനിധീകരിക്കാൻ ഏറ്റവും പറ്റിയ പേരും അതുതന്നെ. ലോകമെങ്ങുമുള്ള ജനതക്ക് സ്രഷ്ടാവിനെ പരിചയപ്പെടുത്താൻ ഒരു പേര് അനിവാര്യമാണല്ലോ. അതിന് ഏറ്റവും അനുയോജ്യം “അല്ലാഹു’ എന്ന് ആയതിനാലാണ് അന്ത്യദൂതനിലൂടെ ആ നാമം നിശ്ചയിക്കപ്പെട്ടത്. അതോടൊപ്പം നിർണിതമായ ആരാധനാകർമങ്ങളിലൊഴിച്ച് സ്രഷ്ടാവിനെ പരിചയപ്പെടുത്താനും അഭിസംബോധന ചെയ്യാനും “അല്ലാഹു’ എന്നുതന്നെ പ്രയോഗിക്കണമെന്നില്ല. പ്രാദേശിക ഭാഷകളിലോ ലോകഭാഷകളിലോ ഉള്ള ഇതര പേരുകൾ ഉപയോഗിക്കാവുന്നതാണ്.

Previous articleദമ്പതികൾ തമ്മിലുള്ള ലൈംഗിക ബന്ധം
Next articleമുഹമ്മദ് നബിയും വിഗ്രഹ ധ്വംസനവും
കേരളത്തിൻറെ സാഹിത്യ, സാമൂഹ്യ, സാംസ്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വത്തിൻറെ ഉടമയാണ് ശൈഖ് മുഹമ്മദ് കാരകുന്ന്. പരിശുദ്ധ ഖുർആൻ പരിഭാഷയും 13 വിവർത്തന കൃതികളുമുൾപ്പെടെ തൊണ്ണൂറിലേറെ ഗ്രന്ഥങ്ങളുടെ കർത്താവാണ്. പരിഭാഷക്കും രാഷ്ട്രാന്തരീയ പാരസ്പര്യത്തിനുമുള്ള 2019ലെ ഖത്തർ ശൈഖ് ഹമദ് അന്താരാഷ്ട്ര അവാർഡ് ജേതാവാണ്. സാമൂഹ്യ പ്രവർത്തനത്തിനുള്ള കെ. കരുണാകരൻ അവാർഡ് നേടിയ ശൈഖ് മുഹമ്മദിൻറെ അഞ്ച് ഗ്രന്ഥങ്ങൾക്ക് അവാർഡുകൾ ലഭിച്ചിട്ടുണ്ട്. അഞ്ച് ഗ്രന്ഥങ്ങൾ ഇംഗ്ലീഷിലേക്കും പത്തെണ്ണം കന്നഡയിലേക്കും മൂന്നെണ്ണം തമിഴിലേക്കും ഒന്ന് മറാഠിയിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ നൂറുക്കണക്ക് ലേഖനങ്ങൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 33 വർഷം ഐ. പി. എച്ച്. ഡയറക്ടറും ദീർഘകാലം പ്രബോധനം വാരിക ചീഫ് എഡിറ്ററുമായിരുന്ന ശൈഖ് മുഹമ്മദ് ഇപ്പോൾ ഡയലോഗ് സെൻറർ കേരളയുടെ ഡയറക്ടറും കേരള മുസ്ലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ചെയർമാനും നിരവധി മത, സാമൂഹ്യ,സാംസ്കാരിക സംവിധാനങ്ങളുടെ ഭാരവാഹിയുമാണ്. ദോഹ ഇന്റർ നാഷണൽ കോൺഫറൻസ്, ദുബായ് ഇൻറർനാഷണൽ ഖുർആൻ കോൺഫ്രൻസ്, ഐ. ഐ. എഫ്. എസ്.ഒ. ഏഷ്യൻ റീജണൽ ക്യാമ്പ് തുടങ്ങിയവയിൽ സംബന്ധിച്ചിട്ടുണ്ട്. മതാന്തര സംവാദ വേദികളിലും സാംസ്കാരിക പരിപാടികളിലും സജീവ സാന്നിധ്യമായ ശൈഖ് മുഹമ്മദ് കാരകുന്ന് അറിയപ്പെടുന്ന പ്രഭാഷകനുമാണ്. 1950 ജൂലൈ 15 മഞ്ചേരിക്കടുത്ത കാരകുന്നിലെ പുലത്ത് ഗ്രാമത്തില്‍ ജനിച്ചു. പിതാവ് പുലത്ത് മുഹമ്മദ് ഹാജി . മാതാവ് ആമിന. പുലത്ത് ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്‌കൂള്‍, കാരകുന്ന് അപ്പര്‍ പ്രൈമറി സ്‌കൂള്‍, മഞ്ചേരി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, ഫറോക്ക് റൗദത്തുല്‍ ഉലൂം അറബിക് കോളേജ്, കോഴിക്കോട് എല്‍.ടി.ടി. സെന്റര്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മൊറയൂര്‍ വി.എച്ച്.എം.ഹൈസ്‌കൂള്‍, എടവണ്ണ ഇസ്ലാഹിയാ ഓറിയന്റല്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ അദ്ധ്യാപകനായി ജോലി ചെയ്തു. ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധി സഭാംഗം, കേരള സംസ്ഥാന കൂടിയാലോചനാ സമിതി അംഗം ,എന്നീ ചുമതലകള്‍ക്കൊപ്പം സംസ്ഥാന സെക്രട്ടറി കൂടിയാണ്.സുഊദി അറേബ്യ , യു.എ.ഇ ,ഒമാന്‍ , കുവൈത്ത്, ഖത്തര്‍ , ബഹ്‌റൈന്‍ , സിംഗപ്പൂര്‍, ശ്രീലങ്ക, മലേഷ്യ എന്നീ നാടുകള്‍ സന്ദര്‍ശിച്ചു. ആമിന ഉമ്മു അയ്മനാണ് കുടുംബിനി. അനീസ് മുഹമ്മദ് , ഡോക്ടര്‍ അലീഫ് മുഹമ്മദ് , ഡോക്ടര്‍ ബാസിമ , അയമന്‍ മുഹമ്മദ് എന്നിവര്‍ മക്കളും ഡോക്ടര്‍ അബ്ദുറഹമാന്‍ ദാനി, ഷമിയ്യത് , ആയിഷ നസീബ, ഇബ്തിസാം എന്നിവര്‍ ജാമാതാക്കളുമാണ്.
error: Content is protected !!