Thursday, April 25, 2024
Homeപെരുമാറ്റ മര്യാദകൾവിലപ്പെട്ട വസ്തുക്കൾ കളഞ്ഞു കിട്ടിയാൽ

വിലപ്പെട്ട വസ്തുക്കൾ കളഞ്ഞു കിട്ടിയാൽ

ചോദ്യം- ഒരു യാത്രയിൽ വീണുകിട്ടിയ ഒരു വസ്തു കൈവശമുണ്ട്. സാഹചര്യം സമ്മതിക്കാത്തതിനാൽ പരസ്യപ്പെടുത്താൻ സാധിച്ചിട്ടില്ല.
ഇതിന്റെ ഇസ്ലാമിക വിധി എന്താണ്?

ഉത്തരം- കളഞ്ഞുകിട്ടുന്ന വസ്തു വളരെ നിസ്സാരമായതാണെങ്കിൽ പരസ്യപ്പെടുത്താതെ തന്നെ സ്വന്തമായി ഉപയോഗിക്കാവുന്നതാണ്. സഹാബി വര്യനായ ജാബിർ (റ) പ്രസ്താവിച്ചതായി ഇമാം അഹ്മദും അബൂദാവൂദും ഉദ്ധരിക്കുന്നു: “വടി, ചാട്ടവാർ, കയർ എന്നിവ പോലുള്ള വീണുകിട്ടിയ വസ്തുക്കളിൽ നബി (സ) ഞങ്ങൾക്ക് ഇളവനുവദിച്ചിരിക്കുന്നു. അത്തരം നിസ്സാര വസ്തുക്കൾ കിട്ടിയവർക്ക് ഉപയോഗിക്കാവുന്നതാണ്.
https://norgerx.com/priligy-norge.html

” സാധനങ്ങൾ സാരമുള്ളതാണങ്കിൽ അതിന്റെ മൂല്യം അനുസരിച്ച് മൂന്നു നാൾ, ആറു നാൾ, ഒരു കൊല്ലം എന്നിങ്ങനെ പരസ്യപ്പെടുത്തേണ്ടതാണ്.

ത്വബ്റാനിയും ബൈഹഖിയും ഉദ്ധരിച്ച ഒരു ഹദീസിൽ നബി (സ) ഇപ്രകാരം പ്രസ്താവിച്ചതായി കാണാം: “വല്ലവർക്കും ഒരു കയറോ ദിർഹാമാ പോലുള്ള ലഘുവായ വസ്തുക്കൾ വീണുകിട്ടിയാൽ മൂന്നുനാൾ പരസ്യപ്പെടുത്തണം. അതിനെക്കാൾ വലിയ വസ്തുക്കളാണെങ്കിൽ ആറുനാൾ പരസ്യപ്പെടുത്തണം, പരസ്യം കേട്ട് ഉടമസ്ഥൻ അന്വേഷിച്ചു വന്നാൽ എൽപിച്ചുകൊടുക്കണം. ” സ്വർണ്ണം, വെള്ളി പോലുള്ള വിലപിടിച്ച വസ്തുക്കൾ വീണുകിട്ടിയാൽ എന്തു ചെയ്യണമെന്നാരാഞ്ഞപ്പോൾ തിരുമേനി (സ) പറഞ്ഞതായി ഉദ്ധരിക്കപ്പെടുന്നു. “അതിന്റെ പാത്രവും പാക്കിങ്ങുമൊക്കെ മനസ്സിലാക്കി വെക്കുക, എന്നിട്ട് ഒരു വർഷക്കാലം പരസ്യപ്പെടുത്തുക. എന്നിട്ടും ഉടമ വന്നില്ലെങ്കിൽ നിങ്ങളുടെ അടുത്ത് ഏൽപിക്കപ്പെട്ട ഒരു നിക്ഷേപം എന്നോണം സൂക്ഷിച്ചു വെക്കുക. എന്നെങ്കിലും ഉടമ വന്നാൽ കൊടുക്കുക ” ഇമാം അഹ്മദും മുസ്ലിമും ഉദ്ധരിച്ച ഒരു നിവേദനത്തിൽ ‘ഉടമ അന്വേഷിച്ചെത്തിയില്ലെങ്കിൽ സ്വന്തമായി ഉപയോഗിച്ചു കൊള്ളുക’ എന്നുകൂടിയുണ്ട്.

നിങ്ങൾക്ക് വീണുകിട്ടിയ വസ്തു വിലപ്പെട്ടതാണങ്കിൽ അതു പരസ്യപ്പെടുത്താതിരുന്നത് തെറ്റായിപ്പോയി. സാഹചര്യം സമ്മതിച്ചില്ല എന്ന് ഒഴികഴിവ് മനസ്സിലാക്കാൻ പ്രയാസമുണ്ട്. വീണുകിട്ടിയ വസ്ത പരസ്യപ്പെടുത്താൻ ഉള്ള സാഹചര്യം പോലുമില്ലാത്ത ഒരാൾ അതെടുക്കാൻ പോകുന്നതെന്തിനാണ്. ഉടമസ്ഥനെ കണ്ടുപിടിച്ച് നൽകാൻ സൗകര്യ മുള്ള മറ്റാരെയെങ്കിലും അതേൽപ്പിക്കാമായിരുന്നു. അങ്ങനെ ഒരാളെ കണ്ടെത്തിയില്ലെങ്കിൽ അടുത പോലീസ് സ്റ്റേഷനിലെങ്കിലും ഏൽപിക്കാം. അതിനും വയ്യെങ്കിൽ അതിനൊക്കെ സൗകര്യമുള്ള മറ്റാരെങ്കിലും എടുത്തോട്ടെ എന്നു വെക്കുകയായിരുന്നു ഉചിതം.

വീണു കിട്ടിയ വസ്തുവിന് പരസ്യം അർഹിക്കുന്ന മൂല്യ മുണ്ടെങ്കിൽ ഇനിയങ്കിലും പരസ്യപ്പെടുത്തേണ്ടതാണ്. പത്രങ്ങളിലോ മറ്റോ പരസ്യം ചെയ്യണമെന്നില്ല. ആ വസ്തുവിന്റെ ഉടമ ഉണ്ടാവാൻ സാധ്യതയുള്ള പള്ളികളിലോ, ചന്ത സ്ഥലങ്ങളിലോ വിളംബരം ചെയ്താൽ മതി. വാർത്താ മാധ്യമങ്ങളിൽ കൂലികൊടുത്ത് പരസ്യം ചെയ്യാൻ മാത്രം വിലപ്പെട്ട വസ്തുവാണെങ്കിൽ അങ്ങനെയും ചെയ്യാവുന്നതാണ്. അപ്പോൾ പരസ്യച്ചെലവ് ഉടമസ്ഥനിൽ നിന്ന് ഈടാക്കാം, എന്നിട്ടും ഉടമ വന്നില്ലെങ്കിൽ ഒരു വർഷത്തിന് ശേഷം സ്വന്തമായി ഉപയോഗിക്കാം .

ടി.കെ ഉബൈദ്
ജനനം 1948-ല്‍ മലപ്പുറം ജില്ലയിലെ മാറഞ്ചേരിയില്‍. പിതാവ്: ഐ.ടി.സി. മുഹമ്മദ് അബ്ദുല്ല നിസാമി. മതാവ്: ടി.കെ. ആഇശ. 1964-1972 -ല്‍ ശാന്തപുരം ഇസ്‌ലാമിയാ കോളേജില്‍ പഠിച്ച് എഫ്.ഡി, ബി.എസ്. എസ്.സി. ബിരുദങ്ങള്‍ നേടി. പഠനാനന്തരം 1972 -ല്‍ പെരിന്തല്‍മണ്ണയില്‍നിന്ന് അബുല്‍ ജലാല്‍ മൗലവിയുടെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന സന്മാര്‍ഗം ദ്വൈവാരികയുടെ എഡിറ്റര്‍ ഇന്‍ചാര്‍ജായി പത്രപ്രവര്‍ത്തന ജീവിതം ആരംഭിച്ചു. 1974-ല്‍ വെള്ളിമാടുകുന്നിലെത്തി പ്രബോധനം മാസികയുടെ എഡിറ്റര്‍ ഇന്‍ചാര്‍ജ്, 1987 മുതല്‍ പ്രബോധനം വാരിക എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എന്നീ ചുമതലകള്‍ വഹിച്ചു. ഇപ്പോള്‍ പ്രബോധനം വാരിക എഡിറ്റര്‍, മലര്‍വാടി ദ്വൈവാരിക ചീഫ് എഡിറ്റര്‍, ഇസ്‌ലാമിക വിജ്ഞാനകോശം അസോസിയേറ്റ് എഡിറ്റര്‍, ഇത്തിഹാദുല്‍ ഉലമാ കേരള പ്രവര്‍ത്തക സമിതിയംഗം, ശാന്തപുരം അല്‍ജാമിഅഃ അല്‍ഇസ്‌ലാമിയ അലുംനി അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം, പൊന്നാനി കാഞ്ഞിരമുക്ക് കരുണ ചാരിറ്റബിള്‍ ട്രസ്റ്റ്, ദയാ ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയുടെ ചെയര്‍മാന്‍ ചുമതലകള്‍ വഹിക്കുന്നു. ഇടക്കാലത്ത് മാധ്യമം ദിനപത്രം കൊച്ചി യൂണിറ്റിന്റെ റസിഡന്റ് എഡിറ്ററും ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായിരുന്നു. മൗലിക ചിന്തയുള്ള എഴുത്തുകാരനാണ് ടി.കെ. ഉബൈദ്. ഖുര്‍ആന്‍ വ്യാഖ്യാന മായ ഖുര്‍ആന്‍ ബോധനമാണ് പ്രധാന രചന. അതിന്റെ എട്ട് വാല്യങ്ങള്‍ ഇതുവരെ പുറത്തിറങ്ങി. ബാക്കി ഭാഗങ്ങള്‍ പ്രബോധനം വാരികയില്‍ ഖണ്ഡശഃ തുടരുന്നു. ഹദീഥ് ബോധനം, പ്രശ്‌നവും വീക്ഷണവും, സ്വാതന്ത്ര്യത്തിന്റെ ഭാരം, ഇസ്‌ലാമിക പ്രവര്‍ത്തനം: ഒരു മുഖവുര, മനുഷ്യാ! നിന്റെ മനസ്സ്, അല്ലാഹു, ആദം ഹവ്വ, ലോക സുന്ദരന്‍ എന്നിവയാണ് മറ്റ് സ്വതന്ത്ര കൃതികള്‍. ഖുര്‍ആന്‍ ഭാഷ്യം, തഫ്ഹീമുല്‍ ഖുര്‍ആന്‍ (വിവിധ വാല്യങ്ങള്‍), ഖുര്‍ആനിലെ നാല് സാങ്കേതിക ശബ്ദങ്ങള്‍, ഫിഖ് ഹുസ്സുന്ന എന്നിവ വിവര്‍ത്തനങ്ങളാണ്. കലീലയും ദിംനയും എന്ന കൃതിയുടെ പുനരാഖ്യാനവും ഇസ്‌ലാമിക ശരീഅത്തും സാമൂഹിക മാറ്റങ്ങളും എന്ന ഗ്രന്ഥത്തിന്റെ എഡിറ്റിംഗും നിര്‍വഹിച്ചിട്ടുണ്ട്. ഖുര്‍ആന് നല്‍കിയ സേവനങ്ങളെ പരിഗണിച്ച് ഖത്വര്‍ ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ ടി.കെ. ഉബൈദിനെ പ്രത്യേകം ആദരിച്ചു. പി.സി. മാമു ഹാജി പ്രഥമ അവാര്‍ഡ് ലഭിച്ചു. സുഊദി അറേബ്യ, ഖത്വര്‍, യു.എ.ഇ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ഭാര്യ: സുഹ്‌റ. മക്കള്‍: മുഹമ്മദ് യാസിര്‍, അബ്ദുല്‍ ഗനി, ബുശ്‌റാ, തസ്‌നിം ഹാദി.

Recent Posts

Related Posts

error: Content is protected !!