Thursday, March 28, 2024
Homeജനാസ സംസ്കരണംമരണം - മരണാനന്തരംമയ്യിത്ത് കണ്ടാൽ എഴുന്നേൽക്കണമോ?

മയ്യിത്ത് കണ്ടാൽ എഴുന്നേൽക്കണമോ?

ചോദ്യം: ഒരു മാസികയിൽ ഇപ്രകാരം വായിക്കാനിടയായി. ജനാസ കൊണ്ടുപോകുമ്പോൾ എഴുന്നേൽക്കൽ നിർബന്ധമില്ല. സുന്നത്തുമില്ല. മറിച്ചു കറാഹത്താണ്. ഇതു ശരിയാണോ?

ഉത്തരം: ജനാസ കൊണ്ടുപോകുന്നത് കണ്ടാൽ, അതു കടന്നുപോകുന്നതു വരെ എഴുന്നേറ്റു നിൽക്കുക സുന്നത്താകുന്നു. ബുഖാരി, മുസ്ലിം എന്നിവരുൾപ്പെടെയുള്ള മുഹദ്ദിസുകൾ ഉദ്ധരിച്ച് നിരവധി പ്രബലമായ ഹദീസുകൾ അതിന്നു തെളിവായുണ്ട്. ഉദാഹരണത്തിനു അവയിലൊന്ന് താഴെ ഉദ്ധരിക്കുന്നു. നബി (സ) പ്രസ്താവിച്ചതായി ആമിറുബ്നു റബീഅഃ നിവേദനം ചെയ്യുന്നു.
اذا رأيتم الجنازة فقوموا لها حتى تخلفكم او توضع (مسلم)
(നിങ്ങൾ ജനാസ കണ്ടാൽ അതു നിങ്ങളെ പിന്നിടുന്നതു വരെ അല്ലെങ്കിൽ താഴെ വെക്കപ്പെടുന്നതുവരെ എഴുന്നേറ്റു നിൽക്കണം.) അമുസ്ലിംകളുടെ മൃതദേഹങ്ങളായാൽ പോലും ഈ വിധിക്കു മാറ്റമില്ലെന്ന് പ്രവാചകൻ (സ) തന്റെ ചര്യയിലൂടെ പഠിപ്പിച്ചിട്ടുള്ളതായി ബുഖാരി ഉദ്ധരിച്ച് ചില ഹദീസുകളിൽ നിന്നും മനസ്സിലാക്കാം. ഇത്തരം ഹദീസുകളുടെ വെളിച്ചത്തിൽ ധാരാളം പണ്ഡിതൻമാർ അതു സുന്നത്താണെന്ന് നിർദ്ദേശിക്കുകയും ചെയ്തിരിക്കുന്നു. എന്നാൽ, ഈ വിഷയത്തിൽ പണ്ഡിതൻമാർക്കിടയിൽ മൂന്നഭിപ്രായങ്ങളുണ്ട്.

ഒന്ന്, നേരത്തെ സൂചിപ്പിച്ച പോലെ സുന്നത്താണെന്നു തന്നെ. സുന്നത്തോ കറാഹത്തോ ഇല്ലെന്നും ഇഷ്ടം പോലെ ചെയ്യാമെന്നുമാണ് മറ്റൊരഭിപ്രായം. കറാഹത്താണെന്നാണ് മൂന്നാമത്തെ അഭിപ്രായം. ഖണ്ഡിതമായ പ്രമാണങ്ങളുടെ പിൻബലമുള്ളത് സുന്നത്താണെന്ന വീക്ഷണത്തിന്നാകുന്നു. മറ്റു രണ്ടഭിപ്രായങ്ങളും വ്യാഖ്യാനങ്ങളിൽ നിന്നുദ്ഭൂതമായതാകുന്നു. എഴുന്നേൽക്കൽ കറാഹത്താണ് എന്ന അഭിപ്രായമാണ് ഏറ്റവും ബാലിശം. ശാഫിഈ മദ്ഹബിലെ ഏറ്റവും ആധികാരിക പണ്ഡിതന്മാരായ ഇമാം നവവി, ഖാദി ഇയാള് തുടങ്ങിയവർ അതിനെതിരാണ്. മുസ്തഹബ്ബാണെന്ന വീക്ഷണമാണ് ഏറ്റം പ്രബലമായതെന്നു ഇമാം നവവി ശർഹുമുസ്ലിമിലും ശർഹുൽ മുഹദ്ദബിലും പ്രസ്താവിച്ചിട്ടുണ്ട്. ഇവരെ അപേക്ഷിച്ച് പ്രാബല്യം കുറഞ്ഞ പണ്ഡിതൻമാരാണ് കറാഹത്താണെന്നഭിപ്രായപ്പെട്ടിട്ടുള്ളത്.

ടി.കെ ഉബൈദ്
ജനനം 1948-ല്‍ മലപ്പുറം ജില്ലയിലെ മാറഞ്ചേരിയില്‍. പിതാവ്: ഐ.ടി.സി. മുഹമ്മദ് അബ്ദുല്ല നിസാമി. മതാവ്: ടി.കെ. ആഇശ. 1964-1972 -ല്‍ ശാന്തപുരം ഇസ്‌ലാമിയാ കോളേജില്‍ പഠിച്ച് എഫ്.ഡി, ബി.എസ്. എസ്.സി. ബിരുദങ്ങള്‍ നേടി. പഠനാനന്തരം 1972 -ല്‍ പെരിന്തല്‍മണ്ണയില്‍നിന്ന് അബുല്‍ ജലാല്‍ മൗലവിയുടെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന സന്മാര്‍ഗം ദ്വൈവാരികയുടെ എഡിറ്റര്‍ ഇന്‍ചാര്‍ജായി പത്രപ്രവര്‍ത്തന ജീവിതം ആരംഭിച്ചു. 1974-ല്‍ വെള്ളിമാടുകുന്നിലെത്തി പ്രബോധനം മാസികയുടെ എഡിറ്റര്‍ ഇന്‍ചാര്‍ജ്, 1987 മുതല്‍ പ്രബോധനം വാരിക എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എന്നീ ചുമതലകള്‍ വഹിച്ചു. ഇപ്പോള്‍ പ്രബോധനം വാരിക എഡിറ്റര്‍, മലര്‍വാടി ദ്വൈവാരിക ചീഫ് എഡിറ്റര്‍, ഇസ്‌ലാമിക വിജ്ഞാനകോശം അസോസിയേറ്റ് എഡിറ്റര്‍, ഇത്തിഹാദുല്‍ ഉലമാ കേരള പ്രവര്‍ത്തക സമിതിയംഗം, ശാന്തപുരം അല്‍ജാമിഅഃ അല്‍ഇസ്‌ലാമിയ അലുംനി അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം, പൊന്നാനി കാഞ്ഞിരമുക്ക് കരുണ ചാരിറ്റബിള്‍ ട്രസ്റ്റ്, ദയാ ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയുടെ ചെയര്‍മാന്‍ ചുമതലകള്‍ വഹിക്കുന്നു. ഇടക്കാലത്ത് മാധ്യമം ദിനപത്രം കൊച്ചി യൂണിറ്റിന്റെ റസിഡന്റ് എഡിറ്ററും ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായിരുന്നു. മൗലിക ചിന്തയുള്ള എഴുത്തുകാരനാണ് ടി.കെ. ഉബൈദ്. ഖുര്‍ആന്‍ വ്യാഖ്യാന മായ ഖുര്‍ആന്‍ ബോധനമാണ് പ്രധാന രചന. അതിന്റെ എട്ട് വാല്യങ്ങള്‍ ഇതുവരെ പുറത്തിറങ്ങി. ബാക്കി ഭാഗങ്ങള്‍ പ്രബോധനം വാരികയില്‍ ഖണ്ഡശഃ തുടരുന്നു. ഹദീഥ് ബോധനം, പ്രശ്‌നവും വീക്ഷണവും, സ്വാതന്ത്ര്യത്തിന്റെ ഭാരം, ഇസ്‌ലാമിക പ്രവര്‍ത്തനം: ഒരു മുഖവുര, മനുഷ്യാ! നിന്റെ മനസ്സ്, അല്ലാഹു, ആദം ഹവ്വ, ലോക സുന്ദരന്‍ എന്നിവയാണ് മറ്റ് സ്വതന്ത്ര കൃതികള്‍. ഖുര്‍ആന്‍ ഭാഷ്യം, തഫ്ഹീമുല്‍ ഖുര്‍ആന്‍ (വിവിധ വാല്യങ്ങള്‍), ഖുര്‍ആനിലെ നാല് സാങ്കേതിക ശബ്ദങ്ങള്‍, ഫിഖ് ഹുസ്സുന്ന എന്നിവ വിവര്‍ത്തനങ്ങളാണ്. കലീലയും ദിംനയും എന്ന കൃതിയുടെ പുനരാഖ്യാനവും ഇസ്‌ലാമിക ശരീഅത്തും സാമൂഹിക മാറ്റങ്ങളും എന്ന ഗ്രന്ഥത്തിന്റെ എഡിറ്റിംഗും നിര്‍വഹിച്ചിട്ടുണ്ട്. ഖുര്‍ആന് നല്‍കിയ സേവനങ്ങളെ പരിഗണിച്ച് ഖത്വര്‍ ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ ടി.കെ. ഉബൈദിനെ പ്രത്യേകം ആദരിച്ചു. പി.സി. മാമു ഹാജി പ്രഥമ അവാര്‍ഡ് ലഭിച്ചു. സുഊദി അറേബ്യ, ഖത്വര്‍, യു.എ.ഇ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ഭാര്യ: സുഹ്‌റ. മക്കള്‍: മുഹമ്മദ് യാസിര്‍, അബ്ദുല്‍ ഗനി, ബുശ്‌റാ, തസ്‌നിം ഹാദി.

Recent Posts

Related Posts

error: Content is protected !!