Thursday, April 18, 2024
Homeപ്രവാചകൻമുഹമ്മദ് നബിയുടെ ഫോട്ടോ?

മുഹമ്മദ് നബിയുടെ ഫോട്ടോ?

ചോ: മുഹമ്മദ് നബി (സ) യുടെ ഫോട്ടോ എവിടെയെങ്കിലുമുണ്ടോ? ഈ ഫോട്ടോ മുസ്ലിംകൾ ആരാധിക്കാറുണ്ടോ?

ഉത്തരം :  മുഹമ്മദ് നബി (സ) യുടെ ഫോട്ടോ എവിടെയുമില്ല. ഉണ്ടാവാൻ സാധ്യതയുമില്ല. പ്രവാചകന്റെ കാലത്ത് ഛായാഗ്രഹണ യന്ത്രം കണ്ടുപിടിക്കപ്പെട്ടിട്ടില്ലല്ലോ. മുഹമ്മദ് നബി (സ) യുടെ ഓരോ ജീവിത ചലനവും വിശദമായിരേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അവയാണ് ഹദീസ് ഗ്രന്ഥങ്ങൾ, പ്രവാചകൻ എപ്പോഴെങ്കിലും തന്റെ പടം വരപ്പിച്ചതായോ പ്രതിമ ഉണ്ടാക്കിച്ചതായോ അവയൊന്നും പറയുന്നില്ല. എന്നല്ല, പടങ്ങളെയും പ്രതിമകളെയും ആരാധിക്കുന്നത് കർശനമായി നിരോധിക്കുകയാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. ആരാധിക്കപ്പെടാനിടയായേക്കാം എന്ന കാരണത്താൽ ജീവികളുടെ പടങ്ങളും പ്രതിമകളും നിർമ്മിക്കുന്നത് പൊതുവിൽ തന്നെ അനിസ്ലാമികമാണെന്ന അഭിപ്രായക്കാരാണ് ധാരാളം മുസ്ലിം പണ്ഡിതൻമാർ.

മുഹമ്മദ് നബി (സ) യുടേതെന്ന പേരിൽ എവിടെയെങ്കിലും വല്ല ചിത്രങ്ങളോ, പ്രതിമകളോ ഉണ്ടെങ്കിൽ, അത് അദ്ദേഹത്തിന്നു ശേഷം നിർമ്മിച്ച സങ്കൽപ സൃഷ്ടികൾ മാത്രമാണ്. മുഹമ്മദ് നബിയുടെ ചിത്രങ്ങളോ പ്രതിമകളാ ആയി മുസ്ലിംകൾ അവയെ അംഗീകരിക്കുന്നില്ല. അതുകൊണ്ടുതന്നെ മുസ്ലിംകൾ മുഹമ്മദ് നബിയുടെ ഫോട്ടോവിനെ ആരാധിക്കുന്ന പ്രശ്നമേയില്ല.

Also read: നമസ്കരിക്കാത്ത യുവാവിനെ വിവാഹം ചെയ്യുന്നത്?

കൂടാതെ, മുസ്ലിംകളുടെ ദൃഷ്ടിയിൽ മുഹമ്മദ് നബി ഒരാരാധ്യനല്ല. ആചാരൻ മാത്രമാണ്. അഗാധ പണ്ഡിതനും ശിഷ്യവത്സലനുമായ ഒരു ആചാര്യനോട്, സത്യസന്ധതയും ആത്മാർത്ഥതയും നയചതുരതയുമുള്ള ഒരു മഹാ
നേതാവിനോട് ഉള്ള ആദരവും സ്നേഹവുമാണ് മുസ്ലിംകൾക്കദ്ദേഹത്തോടുള്ളത്. സർവ്വലോകസഷ്ടാവും നാഥനുമായ അല്ലാഹു ഏകൻ മാത്രമാണ് ആരാധ്യൻ. മറ്റെല്ലാ സൃഷ്ടികളെയും പോലെ മുഹമ്മദ് നബി (സ) യും ആ അല്ലാഹുവിന്റെ ദാസനാണ്.

ടി.കെ ഉബൈദ്
ജനനം 1948-ല്‍ മലപ്പുറം ജില്ലയിലെ മാറഞ്ചേരിയില്‍. പിതാവ്: ഐ.ടി.സി. മുഹമ്മദ് അബ്ദുല്ല നിസാമി. മതാവ്: ടി.കെ. ആഇശ. 1964-1972 -ല്‍ ശാന്തപുരം ഇസ്‌ലാമിയാ കോളേജില്‍ പഠിച്ച് എഫ്.ഡി, ബി.എസ്. എസ്.സി. ബിരുദങ്ങള്‍ നേടി. പഠനാനന്തരം 1972 -ല്‍ പെരിന്തല്‍മണ്ണയില്‍നിന്ന് അബുല്‍ ജലാല്‍ മൗലവിയുടെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന സന്മാര്‍ഗം ദ്വൈവാരികയുടെ എഡിറ്റര്‍ ഇന്‍ചാര്‍ജായി പത്രപ്രവര്‍ത്തന ജീവിതം ആരംഭിച്ചു. 1974-ല്‍ വെള്ളിമാടുകുന്നിലെത്തി പ്രബോധനം മാസികയുടെ എഡിറ്റര്‍ ഇന്‍ചാര്‍ജ്, 1987 മുതല്‍ പ്രബോധനം വാരിക എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എന്നീ ചുമതലകള്‍ വഹിച്ചു. ഇപ്പോള്‍ പ്രബോധനം വാരിക എഡിറ്റര്‍, മലര്‍വാടി ദ്വൈവാരിക ചീഫ് എഡിറ്റര്‍, ഇസ്‌ലാമിക വിജ്ഞാനകോശം അസോസിയേറ്റ് എഡിറ്റര്‍, ഇത്തിഹാദുല്‍ ഉലമാ കേരള പ്രവര്‍ത്തക സമിതിയംഗം, ശാന്തപുരം അല്‍ജാമിഅഃ അല്‍ഇസ്‌ലാമിയ അലുംനി അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം, പൊന്നാനി കാഞ്ഞിരമുക്ക് കരുണ ചാരിറ്റബിള്‍ ട്രസ്റ്റ്, ദയാ ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയുടെ ചെയര്‍മാന്‍ ചുമതലകള്‍ വഹിക്കുന്നു. ഇടക്കാലത്ത് മാധ്യമം ദിനപത്രം കൊച്ചി യൂണിറ്റിന്റെ റസിഡന്റ് എഡിറ്ററും ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായിരുന്നു. മൗലിക ചിന്തയുള്ള എഴുത്തുകാരനാണ് ടി.കെ. ഉബൈദ്. ഖുര്‍ആന്‍ വ്യാഖ്യാന മായ ഖുര്‍ആന്‍ ബോധനമാണ് പ്രധാന രചന. അതിന്റെ എട്ട് വാല്യങ്ങള്‍ ഇതുവരെ പുറത്തിറങ്ങി. ബാക്കി ഭാഗങ്ങള്‍ പ്രബോധനം വാരികയില്‍ ഖണ്ഡശഃ തുടരുന്നു. ഹദീഥ് ബോധനം, പ്രശ്‌നവും വീക്ഷണവും, സ്വാതന്ത്ര്യത്തിന്റെ ഭാരം, ഇസ്‌ലാമിക പ്രവര്‍ത്തനം: ഒരു മുഖവുര, മനുഷ്യാ! നിന്റെ മനസ്സ്, അല്ലാഹു, ആദം ഹവ്വ, ലോക സുന്ദരന്‍ എന്നിവയാണ് മറ്റ് സ്വതന്ത്ര കൃതികള്‍. ഖുര്‍ആന്‍ ഭാഷ്യം, തഫ്ഹീമുല്‍ ഖുര്‍ആന്‍ (വിവിധ വാല്യങ്ങള്‍), ഖുര്‍ആനിലെ നാല് സാങ്കേതിക ശബ്ദങ്ങള്‍, ഫിഖ് ഹുസ്സുന്ന എന്നിവ വിവര്‍ത്തനങ്ങളാണ്. കലീലയും ദിംനയും എന്ന കൃതിയുടെ പുനരാഖ്യാനവും ഇസ്‌ലാമിക ശരീഅത്തും സാമൂഹിക മാറ്റങ്ങളും എന്ന ഗ്രന്ഥത്തിന്റെ എഡിറ്റിംഗും നിര്‍വഹിച്ചിട്ടുണ്ട്. ഖുര്‍ആന് നല്‍കിയ സേവനങ്ങളെ പരിഗണിച്ച് ഖത്വര്‍ ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ ടി.കെ. ഉബൈദിനെ പ്രത്യേകം ആദരിച്ചു. പി.സി. മാമു ഹാജി പ്രഥമ അവാര്‍ഡ് ലഭിച്ചു. സുഊദി അറേബ്യ, ഖത്വര്‍, യു.എ.ഇ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ഭാര്യ: സുഹ്‌റ. മക്കള്‍: മുഹമ്മദ് യാസിര്‍, അബ്ദുല്‍ ഗനി, ബുശ്‌റാ, തസ്‌നിം ഹാദി.

Recent Posts

Related Posts

error: Content is protected !!