Friday, March 29, 2024
Homeമന്ത്രം-മാരണംകെട്ടുകളിൽ ഊതുന്നവർ

കെട്ടുകളിൽ ഊതുന്നവർ

ചോദ്യം: ആഭിചാരം മിഥ്യയാണ്. ആഭിചാരകൻ എവിടെയും ജയിക്കുകയില്ല എന്നൊക്കെയാണല്ലോ ഖുർആൻ പല സ്ഥലങ്ങളിലായി പഠിപ്പിക്കുന്നത്. ആഭിചാരംകൊണ്ട് ആർക്കും ഒരു ദ്രോഹവും ചെയ്യാൻ കഴിയുകയില്ല എന്നിരിക്കെ ഖുർആൻ 113-ാം അധ്യായം 5-ാം സൂക്തത്തിൽ, ‘കെട്ടുകളിൽ ഊതുന്നവരുടെ ദ്രോഹത്തിൽ നിന്നും ഞാൻ അഭയം തേടുന്നു’ എന്ന് പ്രാർത്ഥിക്കാൻ നമ്മെ പഠിപ്പിക്കുന്നതിന്റെ പൊരുളെന്താണ്?

ഉത്തരം: ആഭിചാരം മിഥ്യയാണെന്നു ഉറച്ചു വിശ്വസിക്കുന്നവരെ സംബന്ധിച്ചേടത്തോളം അവരുടെ ഒരു രോമത്തിനുപോലും കേടുവരുത്താൻ എത്ര മികച്ച ആഭിചാരകനും സാധ്യമല്ല. അതുകൊണ്ടാണ് തങ്ങളെ വെല്ലുവിളിക്കുന്നവരുടെ മുന്നിൽ ആഭിചാരകന്മാർ എന്നും മുട്ടുമടക്കേണ്ടിവരുന്നത്. ഭീരുക്കളും ദുർബലഹൃദയരുമായ ആളുകളിൽ ഭയം ജനിപ്പിക്കുക, വിഭ്രാന്തി സൃഷ്ടിക്കുക, അന്ധവിശ്വാസങ്ങളും തെറ്റുധാരണകളും വളർത്തി ജനങ്ങളെ പരസ്പരം സംശയിക്കുന്നവരും ശത്രുക്കളുമാക്കുക ഇതൊക്കെയാണ് ആഭിചാരം മൂലം സാധിക്കുന്നത്. അതിനാലാണ് ആഭിചാരാഭ്യസനം ഉപദ്രവകരവും പ്രയോജനരഹിതവുമായ പഠനം എന്ന് ഖുർആൻ വിശേഷിപ്പിച്ചിട്ടുള്ളതും.

“കെട്ടുകളിൽ ഊതുന്നവരുടെ ദ്രോഹത്തിൽനിന്ന് അല്ലാഹുവിൽ അഭയം തേടുന്നു’ എന്ന ഖുർആൻ സൂക്തം പല വിധത്തിലാണ് വ്യാഖ്യാനിക്കപ്പെട്ടി ട്ടുള്ളത്. ആഭിചാരം യാഥാർത്ഥ്യമാണെന്നു കരുതുന്നവർ, കെട്ടുകളിൽ ഊതുന്നവർ എന്നതുകൊണ്ടുദ്ദേശിച്ചിട്ടുള്ളത് ആഭിചാരകന്മാരും ആഭിചാരശക്തിയുമാണെന്നു പ്രസ്താവിച്ചിരിക്കുന്നു.

സിഹ്റ് ഒരു മിഥ്യയാണെങ്കിലും പ്രകൃത സൂക്തത്തിൽ സൂചിപ്പിച്ചിട്ടുള്ളത് ആഭിചാരകന്മാർ തന്നെയാണ് എന്നാണ് വേറെ ചിലരുടെ അഭിപ്രായം. ഈ മിഥ്യയിൽ നിന്നു അഭയം അർത്ഥിക്കുന്നതിന്ന് തഫ്സീറുൽ ഖാസിമി മൂന്നു ന്യായങ്ങൾ ഉന്നയിച്ചിരിക്കുന്നു. 1) കുറ്റകരമായ ആഭിചാര ക്രിയകളിലേർ പ്പെടുന്നതിൽ നിന്നുള്ള മോചനം. 2) ആഭിചാരക്രിയകളുടെ പേരിൽ സമൂഹത്തിലുണ്ടാകുന്ന മിഥ്യാഭ്രമങ്ങളിൽനിന്നും കുഴപ്പങ്ങളിൽ നിന്നുമുള്ള മോചനം 3) ആഭിചാരവേളകളിൽ വിധിഹത്യാ വന്നു ചേരുന്ന വിപത്തുകളിൽ നിന്നുള്ള മോചനം.

കെട്ടുകളിൽ ഊതുന്നവർ എന്നതുകൊണ്ടുദ്ദേശ്യം ഏഷണിക്കാരും തലയണ മന്ത്രക്കാരായ സ്ത്രീകളുമാണെന്നാണ് അബൂമുസ്ലിം പ്രസ്താവിച്ചിട്ടു ള്ളത്. കെട്ടുകൊണ്ട് വിവക്ഷിക്കുന്നത് പുരുഷന്മാരുടെ മനോബലവും നിശ്ചയ ദാർഢ്യവുമാണെന്ന് അദ്ദേഹം കരുതുന്നു.

സിഹ്റിന്ന് സ്വന്തമായ യാഥാർത്ഥ്യമോ പ്രതിഫലനശേഷിയോ ഇല്ലെങ്കിലും അജ്ഞന്മാർ അധികമുള്ള സമൂഹത്തിൽ എന്നും അത് ഒരു വലിയ തിന്മയായിത്തന്നെ നിലനിൽക്കുന്നുവെന്നത് നിസ്തർക്കമാണ്. അതിനാൽ അതിൽ നിന്ന് അല്ലാഹുവിൽ അഭയം തേടുന്നതിൽ അസാംഗത്യമൊന്നുമില്ല.

📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

ടി.കെ ഉബൈദ്
ജനനം 1948-ല്‍ മലപ്പുറം ജില്ലയിലെ മാറഞ്ചേരിയില്‍. പിതാവ്: ഐ.ടി.സി. മുഹമ്മദ് അബ്ദുല്ല നിസാമി. മതാവ്: ടി.കെ. ആഇശ. 1964-1972 -ല്‍ ശാന്തപുരം ഇസ്‌ലാമിയാ കോളേജില്‍ പഠിച്ച് എഫ്.ഡി, ബി.എസ്. എസ്.സി. ബിരുദങ്ങള്‍ നേടി. പഠനാനന്തരം 1972 -ല്‍ പെരിന്തല്‍മണ്ണയില്‍നിന്ന് അബുല്‍ ജലാല്‍ മൗലവിയുടെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന സന്മാര്‍ഗം ദ്വൈവാരികയുടെ എഡിറ്റര്‍ ഇന്‍ചാര്‍ജായി പത്രപ്രവര്‍ത്തന ജീവിതം ആരംഭിച്ചു. 1974-ല്‍ വെള്ളിമാടുകുന്നിലെത്തി പ്രബോധനം മാസികയുടെ എഡിറ്റര്‍ ഇന്‍ചാര്‍ജ്, 1987 മുതല്‍ പ്രബോധനം വാരിക എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എന്നീ ചുമതലകള്‍ വഹിച്ചു. ഇപ്പോള്‍ പ്രബോധനം വാരിക എഡിറ്റര്‍, മലര്‍വാടി ദ്വൈവാരിക ചീഫ് എഡിറ്റര്‍, ഇസ്‌ലാമിക വിജ്ഞാനകോശം അസോസിയേറ്റ് എഡിറ്റര്‍, ഇത്തിഹാദുല്‍ ഉലമാ കേരള പ്രവര്‍ത്തക സമിതിയംഗം, ശാന്തപുരം അല്‍ജാമിഅഃ അല്‍ഇസ്‌ലാമിയ അലുംനി അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം, പൊന്നാനി കാഞ്ഞിരമുക്ക് കരുണ ചാരിറ്റബിള്‍ ട്രസ്റ്റ്, ദയാ ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയുടെ ചെയര്‍മാന്‍ ചുമതലകള്‍ വഹിക്കുന്നു. ഇടക്കാലത്ത് മാധ്യമം ദിനപത്രം കൊച്ചി യൂണിറ്റിന്റെ റസിഡന്റ് എഡിറ്ററും ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായിരുന്നു. മൗലിക ചിന്തയുള്ള എഴുത്തുകാരനാണ് ടി.കെ. ഉബൈദ്. ഖുര്‍ആന്‍ വ്യാഖ്യാന മായ ഖുര്‍ആന്‍ ബോധനമാണ് പ്രധാന രചന. അതിന്റെ എട്ട് വാല്യങ്ങള്‍ ഇതുവരെ പുറത്തിറങ്ങി. ബാക്കി ഭാഗങ്ങള്‍ പ്രബോധനം വാരികയില്‍ ഖണ്ഡശഃ തുടരുന്നു. ഹദീഥ് ബോധനം, പ്രശ്‌നവും വീക്ഷണവും, സ്വാതന്ത്ര്യത്തിന്റെ ഭാരം, ഇസ്‌ലാമിക പ്രവര്‍ത്തനം: ഒരു മുഖവുര, മനുഷ്യാ! നിന്റെ മനസ്സ്, അല്ലാഹു, ആദം ഹവ്വ, ലോക സുന്ദരന്‍ എന്നിവയാണ് മറ്റ് സ്വതന്ത്ര കൃതികള്‍. ഖുര്‍ആന്‍ ഭാഷ്യം, തഫ്ഹീമുല്‍ ഖുര്‍ആന്‍ (വിവിധ വാല്യങ്ങള്‍), ഖുര്‍ആനിലെ നാല് സാങ്കേതിക ശബ്ദങ്ങള്‍, ഫിഖ് ഹുസ്സുന്ന എന്നിവ വിവര്‍ത്തനങ്ങളാണ്. കലീലയും ദിംനയും എന്ന കൃതിയുടെ പുനരാഖ്യാനവും ഇസ്‌ലാമിക ശരീഅത്തും സാമൂഹിക മാറ്റങ്ങളും എന്ന ഗ്രന്ഥത്തിന്റെ എഡിറ്റിംഗും നിര്‍വഹിച്ചിട്ടുണ്ട്. ഖുര്‍ആന് നല്‍കിയ സേവനങ്ങളെ പരിഗണിച്ച് ഖത്വര്‍ ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ ടി.കെ. ഉബൈദിനെ പ്രത്യേകം ആദരിച്ചു. പി.സി. മാമു ഹാജി പ്രഥമ അവാര്‍ഡ് ലഭിച്ചു. സുഊദി അറേബ്യ, ഖത്വര്‍, യു.എ.ഇ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ഭാര്യ: സുഹ്‌റ. മക്കള്‍: മുഹമ്മദ് യാസിര്‍, അബ്ദുല്‍ ഗനി, ബുശ്‌റാ, തസ്‌നിം ഹാദി.

Recent Posts

Related Posts

error: Content is protected !!