Thursday, March 28, 2024
Homeഖു‌‍ർആൻഖുർആൻ ബൈബിളിന്റെ അനുകരണമോ?

ഖുർആൻ ബൈബിളിന്റെ അനുകരണമോ?

ചോദ്യം- ”മുഹമ്മദ് തന്റെ കാലത്തെ യഹൂദ-ക്രൈസ്തവ പണ്ഡിതന്മാരുമായി ബന്ധപ്പെട്ട് പഠിച്ച കാര്യങ്ങൾ സ്വന്തം ഭാഷയിലും ശൈലിയിലും അവതരിപ്പിക്കുകയാണുണ്ടായത്. പൂർവസമൂഹങ്ങളെ സംബന്ധിച്ച ഖുർആന്റെയും ബൈബിളിന്റെയും വിവരണം ഒരേ വിധമാവാൻ കാരണം അതാണ്’- ഒന്നിലേറെ ഇംഗ്ലീഷ് പുസ്തകങ്ങളിൽ ഈ വിധമുള്ള പരാമർശം വായിക്കാനിടയായി. ഇതിനെക്കുറിച്ച് എന്തു പറയുന്നു?”

ഉത്തരം- ഇസ്‌ലാമിനോട് കൊടിയ ശത്രുത വച്ചുപുലർത്തുന്ന പാശ്ചാത്യൻ എഴുത്തുകാർ വ്യാപകമായി പ്രചരിപ്പിച്ച തീർത്തും വ്യാജമായ ആരോപണമാണിത്. ഈ ആരോപണത്തിന് സത്യവുമായി വിദൂരബന്ധം പോലുമില്ലെന്ന് ഖുർആനും ബൈബിളും ഒരാവൃത്തി വായിക്കുന്ന ഏവർക്കും വളരെ വേഗം ബോധ്യമാകും.

മാനവരാശിക്ക് ദൈവിക ജീവിതവ്യവസ്ഥ സമർപ്പിക്കാൻ നിയുക്തരായ സന്ദേശവാഹകരാണ് പ്രവാചകന്മാർ. അതിനാൽ അവരിലൂടെ സമർപിതമായ ദൈവികസന്മാർഗത്തിൽ ഏകത ദൃശ്യമാവുക സ്വാഭാവികമത്രെ. ദൈവദൂതന്മാരുടെ അധ്യാപനങ്ങളിൽനിന്ന് അനുയായികൾ വ്യതിചലിച്ചില്ലായിരുന്നുവെങ്കിൽ മതങ്ങൾക്കിടയിൽ വൈവിധ്യമോ വൈരുധ്യമോ ഉണ്ടാവുമായിരുന്നില്ല. എന്നല്ല; ദൈവദൂതന്മാരുടെ അടിക്കടിയുള്ള നിയോഗം സംഭവിച്ചതുതന്നെ മുൻഗാമികളുടെ മാർഗത്തിൽനിന്ന് അവരുടെ അനുയായികൾ വ്യതിചലിച്ചതിനാലാണ്.

മുഹമ്മദ് നബി നിയോഗിതനായ കാലത്ത് മോശയുടെയോ യേശുവിന്റെയോ സന്ദേശങ്ങളും അധ്യാപനങ്ങളും തനതായ സ്വഭാവത്തിൽ നിലവിലുണ്ടായിരുന്നില്ല. ജൂത-ക്രൈസ്തവ സമൂഹങ്ങൾ അവയിൽ ഗുരുതരമായ കൃത്രിമങ്ങളും വെട്ടിച്ചുരുക്കലുകളും കൂട്ടിച്ചേർക്കലുകളും നടത്തിയിരുന്നു. അതിനാൽ ആ പ്രവാചകന്മാർ പ്രബോധനംചെയ്ത കാര്യങ്ങളിൽ ചെറിയ ഒരംശം മാത്രമാണ് ബൈബിളിലുണ്ടായിരുന്നത്. അവയുമായി മുഹമ്മദ് നബിയിലൂടെ അവതീർണമായ വിവരണങ്ങൾ ഒത്തുവരിക സ്വാഭാവികമാണ്. അങ്ങനെ സംഭവിച്ചിട്ടുമുണ്ട്. ബൈബിളിലും ഖുർആനിലും കാണപ്പെടുന്ന സാദൃശ്യം അതത്രെ.

മതത്തിന്റെ അടിസ്ഥാന സിദ്ധാന്തമായ ദൈവവിശ്വാസത്തിൽതന്നെ ജൂത-ക്രൈസ്തവ വീക്ഷണവും മുഹമ്മദ് നബിയുടെ പ്രബോധനവും തമ്മിൽ പ്രകടമായ അന്തരവും വൈരുധ്യവും കാണാം. മുഹമ്മദ് നബി കണിശമായ ഏകദൈവസിദ്ധാന്തമാണ് സമൂഹസമക്ഷം സമർപ്പിച്ചത്. എന്നാൽ ജൂത-ക്രൈസ്തവ സമൂഹങ്ങൾ ഇന്നത്തെപ്പോലെ അന്നും വികലമായ ദൈവവിശ്വാസമാണ് വെച്ചുപുലർത്തിയിരുന്നത്. നബിതിരുമേനി ഇത് അംഗീകരിച്ച് അനുകരിച്ചില്ലെന്ന് മാത്രമല്ല, അദ്ദേഹത്തിലൂടെ അവതീർണമായ ഖുർആൻ അതിനെ നിശിതമായി എതിർക്കുക കൂടി ചെയ്തു. ”യഹൂദന്മാർ പറയുന്നു: ‘ഉസൈർ ദൈവപുത്രനാകുന്നു.’ ക്രൈസ്തവർ പറയുന്നു: ‘മിശിഹാ ദൈവപുത്രനാകുന്നു’. ഇതെല്ലാം അവർ വായകൊണ്ട് പറയുന്ന നിരർഥകമായ ജൽപനങ്ങളത്രെ. അവർ, തങ്ങൾക്കുമുമ്പ് സത്യനിഷേധത്തിലകപ്പെട്ടവരുടെ വാദത്തോട് സാദൃശ്യംവഹിക്കുന്നു” (9:30).
”അല്ലാഹു പുത്രന്മാരെ സ്വീകരിച്ചിരിക്കുന്നുവെന്ന് വാദിക്കുന്നവരെ താക്കീത് ചെയ്യാനുമാണ് ഈ ഗ്രന്ഥം അവതീർണമായത്. അവർക്ക് ഇക്കാര്യത്തെക്കുറിച്ച് യാതൊരറിവുമില്ല. അവരുടെ പൂർവികർക്കും ഉണ്ടായിരുന്നില്ല. അവരുടെ വായകളിൽനിന്ന് വമിക്കുന്നത് ഗുരുതരമായ വാക്കുതന്നെ. വെറും കള്ളമാണവർ പറയുന്നത്”(18: 4, 5).

”അല്ലാഹു മൂവരിൽ ഒരുവനാകുന്നു എന്നു വാദിച്ചവർ തീർച്ചയായും സത്യനിഷേധികളായിരിക്കുന്നു. ഏകദൈവമല്ലാതെ വേറെ ദൈവമേയില്ല. അവർ തങ്ങളുടെ ഇത്തരം വാദങ്ങളിൽനിന്ന് വിരമിച്ചില്ലെങ്കിൽ അവരിലെ നിഷേധികളെ വേദനാനിരതമായ ശിക്ഷ ബാധിക്കുകതന്നെ ചെയ്യും. ഇനിയും അവർ പശ്ചാത്തപിക്കുകയും ദൈവത്തോട് മാപ്പപേക്ഷിക്കുകയും ചെയ്യുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും മാപ്പ് നൽകുന്നവനുമല്ലോ”( 5: 73, 74).

ഇന്നത്തെ ജൂത-ക്രൈസ്തവ സമൂഹത്തെപ്പോലെ അന്നത്തെ യഹൂദരും ക്രൈസ്തവരും യേശുവിന്റെ കുരിശുമരണത്തിൽ വിശ്വസിക്കുന്നവരായിരുന്നു. എന്നാൽ ഖുർആൻ ഇതിനെ ശക്തമായി നിഷേധിക്കുന്നു. ”യഹൂദർ പറഞ്ഞു: ‘മസീഹ് ഈസബ്‌നു മർയമിനെ- ദൈവദൂതനെ- ഞങ്ങൾ കൊന്നുകളഞ്ഞിരിക്കുന്നു.’ സത്യത്തിലോ, അവരദ്ദേഹത്തെ വധിച്ചിട്ടില്ല, ക്രൂശിച്ചിട്ടുമില്ല. പിന്നെയോ, സംഭവം അവർക്ക് അവ്യക്തമാവുകയാണുണ്ടായത്. അദ്ദേഹത്തെ സംബന്ധിച്ച് ഭിന്നാഭിപ്രായമുള്ളവരും സംശയഗ്രസ്തർ തന്നെ. അവർക്ക് അതിനെക്കുറിച്ചൊരറിവുമില്ല; ഊഹത്തെ പിൻപറ്റുന്നതല്ലാതെ. അവരദ്ദേഹത്തെ ഉറപ്പായും കൊന്നിട്ടില്ല”(4: 157).

ദൈവത്തെയും ദൈവദൂതന്മാരെയും സംബന്ധിച്ച് അബദ്ധജടിലമായ അനേകം പ്രസ്താവനകൾ ബൈബിളിലുണ്ട്. അവയൊന്നും ഖുർആനിലില്ലെന്നു മാത്രമല്ല; അവയുടെ സത്യസന്ധവും കൃത്യവും വസ്തുനിഷ്ഠവുമായ വിവരണം നൽകുന്നുമുണ്ട്. ഉദാഹരണത്തിന് ചിലതു മാത്രമിവിടെ പറയാം:

”വെയിലാറിയപ്പോൾ തോട്ടത്തിലൂടെ കർത്താവായ ദൈവം നടക്കുന്ന ശബ്ദം അവർ കേട്ടു. ദൈവസന്നിധിയിൽ നിന്നകന്ന് മനുഷ്യനും ഭാര്യയും തോട്ടത്തിലെ വൃക്ഷങ്ങൾക്കിടയിൽ പോയി ഒളിച്ചു” (ഉൽപത്തി 3:8,9).

”അനന്തരം കർത്താവായ ദൈവം അരുൾചെയ്തു: നോക്കുക, മനുഷ്യൻ നന്മതിന്മകൾ അറിഞ്ഞ് നമ്മിൽ ഒരുവനെപ്പോലെ ആയിത്തീർന്നിരിക്കുന്നു. ഇനി ഇപ്പോൾ അവർ കൈനീട്ടി ജീവവൃക്ഷത്തിന്റെ കനികൂടി പറിച്ച് തിന്ന് എന്നെന്നും ജീവിക്കാൻ ഇടവരരുത്”(ഉൽപത്തി 3:22).

ഇസ്‌ലാമിലെ ദൈവസങ്കൽപത്തിനും വിശ്വാസത്തിനും കടകവിരുദ്ധമാണ് ഈ പ്രസ്താവങ്ങൾ. ദൈവദൂതന്മാരെ സംബന്ധിച്ച് ബൈബിളിലുള്ള പലതും അവിശ്വസനീയങ്ങളാണെന്നു മാത്രമല്ല; അവരെ അത്യന്തം അവഹേളിക്കുന്നവയും കൊടുംകുറ്റവാളികളായി ചിത്രീകരിക്കുന്നവയുമാണ്. നോഹയെക്കുറിച്ച് പറയുന്നു: ”നോഹ് വീഞ്ഞ് കുടിച്ച് ലഹരി ബാധിച്ച് നഗ്നനായി കൂടാരത്തിൽ കിടന്നു. പിതാവിന്റെ നഗ്നത കണ്ടിട്ട് കാനാനിന്റെ പിതാവായ ഹാം വെളിയിൽ ചെന്ന് മറ്റു രണ്ട് സഹോദരന്മാരോട് വിവരം പറഞ്ഞു. ശേമും യാഫെതും കൂടി ഒരു വസ്ത്രം എടുത്ത് ഇരുവരുടെയും തോളുകളിലായി ഇട്ട്, പിറകോട്ട് നടന്നുചെന്ന് പിതാവിന്റെ നഗ്നത മറച്ചു. മുഖം തിരിച്ചു നടന്നതിനാൽ അവർ പിതാവിന്റെ നഗ്നത കണ്ടില്ല. മദ്യലഹരി വിട്ടുണർന്ന് തന്റെ ഇളയ പുത്രന്റെ പ്രവൃത്തിയെക്കുറിച്ച് അറിഞ്ഞപ്പോൾ നോഹ് പറഞ്ഞു: കാനാൻ ശപിക്കപ്പെട്ടവൻ. അയാൾ സ്വന്തം സഹോദരന്മാർക്ക് അടിമകളിൽ അടിമയായിരിക്കും. കർത്താവ് ശേമിനെ അനുഗ്രഹിക്കട്ടെ”(ഉൽപത്തി 9: 21-26).

മദ്യപിച്ച് ലഹരിക്കടിപ്പെട്ട് നഗ്നനാവുകയും ഒരു കുറ്റവുമില്ലാതെ പേരക്കുട്ടിയെ ശപിക്കുകയും ചെയ്ത നോഹ് ഖുർആൻ പരിചയപ്പെടുത്തുന്ന പരമപരിശുദ്ധനായ നൂഹ് നബിയിൽനിന്നെത്രയോ വ്യത്യസ്തനത്രെ.

പ്രവാചകനായ അബ്രഹാമിനെപ്പറ്റി ബൈബിൾ പറയുന്നു: ”ക്ഷാമം രൂക്ഷമായതിനാൽ അബ്രാം പ്രവസിക്കുന്നതിനായി ഈജിപ്തിലേക്ക് പുറപ്പെട്ടു. ഈജിപ്തിൽ പ്രവേശിക്കുന്നതിനു മുമ്പ് അബ്രാം ഭാര്യ സാറായോട് പറഞ്ഞു: ‘നീ സുന്ദരിയാണെന്ന് എനിക്കറിയാം. ഈജിപ്തുകാർ നിന്നെ കാണുമ്പോൾ ‘ഇവൾ ഇയാളുടെ ഭാര്യയാണ്’ എന്നു പറഞ്ഞ് എന്നെ കൊല്ലുകയും നിന്നെ ജീവനോടെ വിടുകയും ചെയ്യും. നീ നിമിത്തം എനിക്കു നന്മ വരാൻ നീ എന്റെ സഹോദരിയാണെന്ന് പറയുക. നീ നിമിത്തം എന്റെ ജീവൻ രക്ഷിക്കുകയും ചെയ്യും.’ അബ്രാം ഈജിപ്തിൽ പ്രവേശിച്ചപ്പോൾ സ്ത്രീ അത്യന്തം സുന്ദരിയാണെന്ന് ഈജിപ്തുകാർ കണ്ടു. അവളെ കണ്ട ഫറോവന്റെ പ്രഭുക്കന്മാർ ഫറോവന്റെ മുമ്പിൽ അവളെപറ്റി പ്രശംസിച്ചു സംസാരിച്ചു. സ്ത്രീയെ ഫറോവന്റെ അരമനയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവൾ നിമിത്തം ഫറോവൻ അബ്രാമിനോട് ദയാപൂർവം പെരുമാറി. അയാൾക്ക് ആടുമാടുകളെയും ഭൃത്യന്മാരെയും ഭൃത്യകളെയും പെൺകഴുതകളെയും ഒട്ടകങ്ങളെയും നൽകി”(ഉൽപത്തി 12: 10-16).

സ്വന്തം സഹധർമിണിയെ ഭരണാധികാരിക്ക് വിട്ടുകൊടുത്ത് സമ്മാനം സ്വീകരിക്കുന്ന നീചരിൽ നീചനായ ബൈബിളിലെ അബ്രാമും ഖുർആൻ പരിചയപ്പെടുത്തുന്ന ആദർശശാലിയും ത്യാഗസന്നദ്ധനും ധീരനും വിപ്ലവകാരിയുമായ ഇബ്‌റാഹീം നബിയും തമ്മിൽ ഒരു താരതമ്യം പോലും സാധ്യമല്ല.

പ്രവാചകനായ ലോത്തിനെക്കുറിച്ച് ബൈബിൾ പറയുന്നു: ”സോവറിൽ പാർക്കാൻ ലോത്ത് ഭയപ്പെട്ടു. അതുകൊണ്ട് അയാൾ രണ്ടു പുത്രിമാരെയും കൂട്ടി സോവർ നഗരത്തിൽനിന്ന് പോയി മലയിൽ താമസിച്ചു. അവിടെ ഒരു ഗുഹയിൽ അവർ പുത്രിമാരോടൊത്ത് പാർത്തു. മൂത്ത പുത്രി ഇളയവളോട് പറഞ്ഞു: ‘നമ്മുടെ പിതാവ് വൃദ്ധനായിരിക്കുന്നു. ഭൂമിയിലെ നടപ്പനുസരിച്ച് നമ്മോട് ഇണ ചേരാൻ ഭൂമിയിൽ ഒരു മനുഷ്യനുമില്ല. വാ, നമുക്ക് പിതാവിനെ വീഞ്ഞ് കുടിപ്പിക്കാം. പിതാവിനോടൊപ്പം ശയിച്ച് പിതാവിൽനിന്ന് സന്തതികളെ നേടാം!’ അന്നു രാത്രി അവർ പിതാവിനെ വീഞ്ഞു കുടിപ്പിച്ചു. മൂത്തപുത്രി അകത്തുചെന്ന് പിതാവിനോടൊപ്പം ശയിച്ചു. അവൾ എപ്പോൾ വന്നു ശയിച്ചെന്നോ എപ്പോൾ എഴുന്നേറ്റു പോയെന്നോ ഒന്നും അയാൾ അറിഞ്ഞില്ല. അടുത്ത ദിവസം മൂത്ത മകൾ ഇളയവളോടു പറഞ്ഞു: ‘ഇന്നലെ ഞാൻ നമ്മുടെ പിതാവിനോടൊപ്പം ശയിച്ചു. ഇന്നു രാത്രിയും നമുക്ക് പിതാവിനെ വീഞ്ഞ് കുടിപ്പിക്കാം. അനന്തരം നീ അകത്തുപോയി പിതാവിനോടൊപ്പം ശയിച്ച് നമ്മുടെ പിതാവിലൂടെ നമുക്ക് സന്തതികളെ നേടിയെടുക്കാം.’ അന്നു രാത്രിയും അവർ പിതാവിനെ വീഞ്ഞ് കുടിപ്പിച്ചു. ഇളയപുത്രി എഴുന്നേറ്റു ചെന്ന് അയാളുടെ കൂടെ ശയിച്ചു. അവൾ എപ്പോൾ വന്നു ശയിച്ചുവെന്നോ എപ്പോൾ എഴുന്നേറ്റുപോയെന്നോ ഒന്നും അയാൾ അറിഞ്ഞില്ല. അങ്ങനെ ലോത്തിന്റെ രണ്ടു പുത്രിമാരും പിതാവിനാൽ ഗർഭവതികളായി. മൂത്തവൾ ഒരു പുത്രനെ പ്രസവിച്ചു. അവന് മോവാബ് എന്നു പേരിട്ടു. അയാളാണ് ഇന്നോളമുള്ള മോവാബിയരുടെ പിതാവ്. ഇളയവളും ഒരു പുത്രനെ പ്രസവിച്ചു. അവന്ന് ബെൻഅമ്മീ എന്ന് പേരിട്ടു. അയാളാണ് ഇന്നോളമുള്ള അമ്മേനിയരുടെ പിതാവ്”(ഉൽപത്തി 19: 30-38).

അത്യന്തം ഹീനവും നീചവും മ്ലേഛവുമായ വൃത്തിയിലേർപ്പെട്ടതായി ബൈബിൾ പരിചയപ്പെടുത്തിയ ലോത്തും ജീവിതവിശുദ്ധിക്കും ലൈംഗിക സദാചാരത്തിനും ജീവിതകാലം മുഴുവൻ നിലകൊണ്ട പരിശുദ്ധിയുടെ പ്രതീകമായ ലൂത്വ് നബിയും ഒരിക്കലും സമമാവുകയില്ല. അരാജകവാദികളായ കാമവെറിയന്മാർ മെനഞ്ഞുണ്ടാക്കിയ കള്ളക്കഥകൾ പരിശുദ്ധരായ പ്രവാചകന്മാരുടെമേൽ വച്ചുകെട്ടുകയായിരുന്നു ബൈബിൾ. ഇത്തരം എല്ലാവിധ അപഭ്രംശങ്ങളിൽനിന്നും തീർത്തും മോചിതമാണ് വിശുദ്ധ ഖുർആൻ.

പ്രവാചകത്വത്തിന്റെ യഥാർഥ അവകാശിയായിരുന്ന ഏശാവിൽനിന്ന് അപ്പവും പയർപായസവും നൽകി അതു വാങ്ങുകയായിരുന്നു ബൈബിളിന്റെ ഭാഷയിൽ യാക്കോബ്: ”ഒരിക്കൽ യാക്കോബ് പായസം ഉണ്ടാക്കിക്കൊണ്ടിരിക്കുമ്പോൾ ഏശാവ് വെളിയിൽനിന്ന് വിശന്നുവലഞ്ഞു കയറിവന്നു. ‘ആ ചെമന്ന പായസത്തിൽ ഒരു ഭാഗം എനിക്ക് തരിക. ഞാൻ വിശന്നുവലയുന്നു’ എന്ന് ഏശാവ് യാക്കോബിനോട് പറഞ്ഞു. ‘ആദ്യം നിന്റെ ജന്മാവകാശം എനിക്കു വിൽക്കുക’ എന്ന് യാക്കോബ് പറഞ്ഞു. ഏശാവ് മറുപടി പറഞ്ഞു: ‘മരിക്കാറായിരിക്കുന്ന എനിക്ക് ജന്മാവകാശം കൊണ്ട് എന്തു പ്രയോജനം?’ യാക്കോബ് പറഞ്ഞു: ‘ആദ്യംതന്നെ എന്നോട് പ്രതിജ്ഞ ചെയ്യുക.’ ഏശാവ് അപ്രകാരം പ്രതിജ്ഞ ചെയ്തു. ജന്മാവകാശം യാക്കോബിനു വിറ്റു. തുടർന്ന് യാക്കോബ് ഏശാവിന് അപ്പവും പയർപായസവും കൊടുത്തു.”(ഉൽപത്തി 25: 29-34).

സ്വന്തം ജ്യേഷ്ഠൻ വിശന്നുവലഞ്ഞപ്പോൾ അതിനെ ചൂഷണംചെയ്ത് അയാളുടെ ജന്മാവകാശം തട്ടിയെടുത്ത ക്രൂരനാണ് ബൈബിളിലെ യാക്കോബ്. എന്നാൽ ഖുർആനിലെ യഅ്ഖൂബ്‌നബി വിശുദ്ധനും ക്ഷമാശീലനും പരമ മര്യാദക്കാരനുമത്രെ. ബൈബിൾ വിവരണമനുസരിച്ച് യാക്കോബിന്റെ പിതാവ് ഇസ്ഹാഖ് കള്ളം പറഞ്ഞവനാണ്. ”ഇസ്ഹാഖ് ഗറാറിൽ താമസിച്ചു. അവിടത്തെ നിവാസികൾ അയാളുടെ ഭാര്യയെപ്പറ്റി അന്വേഷിച്ചപ്പോൾ അവൾ എന്റെ സഹോദരിയാണ് എന്ന് അയാൾ പറഞ്ഞു. കാരണം, അവൾ എന്റെ ഭാര്യയാണ് എന്നു പറയാൻ ഇസ്ഹാഖ് ഭയപ്പെട്ടു. ‘റിബെക്ക സുന്ദരിയാകയാൽ അവൾക്കു വേണ്ടി സ്ഥലവാസികൾ എന്നെ കൊലപ്പെടുത്തിയേക്കും’ എന്ന് അയാൾ ചിന്തിച്ചു”.(ഉൽപത്തി 26: 6-7).

തികഞ്ഞ വഞ്ചനയും ചതിയും ചെയ്താണ് യാക്കോബ് പിതാവിന്റെ അനുഗ്രഹവും പ്രാർഥനയും സമ്പാദിച്ചത്. ജ്യേഷ്ഠ സഹോദരൻ ഏശാവിന്റെ അവകാശം അന്യായമായി തട്ടിയെടുക്കുകയായിരുന്നു അയാൾ (ഉൽപത്തി 27: 1-38).

ബൈബിൾ വിവരണമനുസരിച്ച് യാക്കോബിന്റെ ഭാര്യാപിതാവ് ലാബാൻ കൊടിയ ചതിയനും ഭാര്യ റാഫേൽ വിഗ്രഹാരാധകയുമാണ് (ഉൽപത്തി 29: 25-30, 31: 17-23). പ്രവാചകനായ യാക്കോബിന്റെ പുത്രി വ്യഭിചരിക്കപ്പെട്ടതായും യഹൂദാ മകന്റെ ഭാര്യയെ വ്യഭിചരിച്ചതായും ബൈബിൾ പറയുന്നു (ഉൽപത്തി 38: 13-30).

ദൈവദൂതനായ ദാവീദ് തന്റെ രാജ്യത്തെ പട്ടാളക്കാരനായ ഊറിയായുടെ ഭാര്യ ബത്‌ശേബയെ വ്യഭിചരിച്ചതായും അവളെ ഭാര്യയാക്കാനായി ഊറിയയെ യുദ്ധമുന്നണിയിലേക്കയച്ച് കൊല്ലിച്ചതായും ബൈബിൾ പറയുന്നു (ശാമുവേൽ 11: 1-16). പ്രവാചകനായ സോളമൻ ദൈവശാസന ധിക്കരിച്ച് വിലക്കപ്പെട്ടവരെ വിവാഹം കഴിച്ചതായും ബൈബിളിൽ കാണാം (രാജാക്കന്മാർ 11: 1-14).

പൂർവപ്രവാചകന്മാരുടെ പിൽക്കാല ശിഷ്യന്മാർ പ്രവാചകാധ്യാപനങ്ങളിൽനിന്ന് വ്യതിചലിച്ച് പൈശാചിക ദുർബോധനങ്ങൾക്ക് വശംവദരായപ്പോൾ സ്വന്തം അധർമങ്ങളും സദാചാരരാഹിത്യങ്ങളും പ്രവാചകന്മാരിലും ആരോപിക്കുകയും അത് വേദപുസ്തകങ്ങളിൽ കൂട്ടിച്ചേർക്കുകയുമായിരുന്നു. ഇങ്ങനെ കൈകടത്തപ്പെട്ട പൂർവവേദങ്ങളുടെ അനുകരണമാണ് വിശുദ്ധ ഖുർആനെന്ന് അതിനെ സംബന്ധിച്ച നേരിയ അറിവെങ്കിലുമുള്ള ആരും ആരോപിക്കുകയില്ല. ദൈവദൂതന്മാരെപ്പറ്റി പ്രചരിപ്പിക്കപ്പെട്ട കള്ളക്കഥകൾ തിരുത്തി അവരുടെ യഥാർഥ അവസ്ഥ അനാവരണം ചെയ്യുകയാണ് ഖുർആൻ. അതുകൊണ്ടുതന്നെ ബൈബിൾ പരിചയപ്പെടുത്തുന്ന പ്രവാചകന്മാരിൽ പലരും ചതിയന്മാരും തെമ്മാടികളും കൊടും കുറ്റവാളികളും ക്രൂരന്മാരുമാണെങ്കിൽ, ഖുർആനിലവർ എക്കാലത്തും ഏവർക്കും മാതൃകാ യോഗ്യമായ സദ്ഗുണങ്ങളുടെ ഉടമകളായ മഹദ് വ്യക്തികളാണ്; മനുഷ്യരാശിയുടെ മഹാന്മാരായ മാർഗദർശകരും.

ശൈഖ് മുഹമ്മദ് കാരകുന്ന്
കേരളത്തിൻറെ സാഹിത്യ, സാമൂഹ്യ, സാംസ്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വത്തിൻറെ ഉടമയാണ് ശൈഖ് മുഹമ്മദ് കാരകുന്ന്. പരിശുദ്ധ ഖുർആൻ പരിഭാഷയും 13 വിവർത്തന കൃതികളുമുൾപ്പെടെ തൊണ്ണൂറിലേറെ ഗ്രന്ഥങ്ങളുടെ കർത്താവാണ്. പരിഭാഷക്കും രാഷ്ട്രാന്തരീയ പാരസ്പര്യത്തിനുമുള്ള 2019ലെ ഖത്തർ ശൈഖ് ഹമദ് അന്താരാഷ്ട്ര അവാർഡ് ജേതാവാണ്. സാമൂഹ്യ പ്രവർത്തനത്തിനുള്ള കെ. കരുണാകരൻ അവാർഡ് നേടിയ ശൈഖ് മുഹമ്മദിൻറെ അഞ്ച് ഗ്രന്ഥങ്ങൾക്ക് അവാർഡുകൾ ലഭിച്ചിട്ടുണ്ട്. അഞ്ച് ഗ്രന്ഥങ്ങൾ ഇംഗ്ലീഷിലേക്കും പത്തെണ്ണം കന്നഡയിലേക്കും മൂന്നെണ്ണം തമിഴിലേക്കും ഒന്ന് മറാഠിയിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ നൂറുക്കണക്ക് ലേഖനങ്ങൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 33 വർഷം ഐ. പി. എച്ച്. ഡയറക്ടറും ദീർഘകാലം പ്രബോധനം വാരിക ചീഫ് എഡിറ്ററുമായിരുന്ന ശൈഖ് മുഹമ്മദ് ഇപ്പോൾ ഡയലോഗ് സെൻറർ കേരളയുടെ ഡയറക്ടറും കേരള മുസ്ലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ചെയർമാനും നിരവധി മത, സാമൂഹ്യ,സാംസ്കാരിക സംവിധാനങ്ങളുടെ ഭാരവാഹിയുമാണ്. ദോഹ ഇന്റർ നാഷണൽ കോൺഫറൻസ്, ദുബായ് ഇൻറർനാഷണൽ ഖുർആൻ കോൺഫ്രൻസ്, ഐ. ഐ. എഫ്. എസ്.ഒ. ഏഷ്യൻ റീജണൽ ക്യാമ്പ് തുടങ്ങിയവയിൽ സംബന്ധിച്ചിട്ടുണ്ട്. മതാന്തര സംവാദ വേദികളിലും സാംസ്കാരിക പരിപാടികളിലും സജീവ സാന്നിധ്യമായ ശൈഖ് മുഹമ്മദ് കാരകുന്ന് അറിയപ്പെടുന്ന പ്രഭാഷകനുമാണ്. 1950 ജൂലൈ 15 മഞ്ചേരിക്കടുത്ത കാരകുന്നിലെ പുലത്ത് ഗ്രാമത്തില്‍ ജനിച്ചു. പിതാവ് പുലത്ത് മുഹമ്മദ് ഹാജി . മാതാവ് ആമിന. പുലത്ത് ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്‌കൂള്‍, കാരകുന്ന് അപ്പര്‍ പ്രൈമറി സ്‌കൂള്‍, മഞ്ചേരി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, ഫറോക്ക് റൗദത്തുല്‍ ഉലൂം അറബിക് കോളേജ്, കോഴിക്കോട് എല്‍.ടി.ടി. സെന്റര്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മൊറയൂര്‍ വി.എച്ച്.എം.ഹൈസ്‌കൂള്‍, എടവണ്ണ ഇസ്ലാഹിയാ ഓറിയന്റല്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ അദ്ധ്യാപകനായി ജോലി ചെയ്തു. ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധി സഭാംഗം, കേരള സംസ്ഥാന കൂടിയാലോചനാ സമിതി അംഗം ,എന്നീ ചുമതലകള്‍ക്കൊപ്പം സംസ്ഥാന സെക്രട്ടറി കൂടിയാണ്.സുഊദി അറേബ്യ , യു.എ.ഇ ,ഒമാന്‍ , കുവൈത്ത്, ഖത്തര്‍ , ബഹ്‌റൈന്‍ , സിംഗപ്പൂര്‍, ശ്രീലങ്ക, മലേഷ്യ എന്നീ നാടുകള്‍ സന്ദര്‍ശിച്ചു. ആമിന ഉമ്മു അയ്മനാണ് കുടുംബിനി. അനീസ് മുഹമ്മദ് , ഡോക്ടര്‍ അലീഫ് മുഹമ്മദ് , ഡോക്ടര്‍ ബാസിമ , അയമന്‍ മുഹമ്മദ് എന്നിവര്‍ മക്കളും ഡോക്ടര്‍ അബ്ദുറഹമാന്‍ ദാനി, ഷമിയ്യത് , ആയിഷ നസീബ, ഇബ്തിസാം എന്നിവര്‍ ജാമാതാക്കളുമാണ്.

Recent Posts

Related Posts

error: Content is protected !!