Friday, March 29, 2024
Homeസ്ത്രീ, കുടുംബം, വീട്അനന്തരാവകാശംപേരക്കുട്ടികള്‍ക്ക് വല്ല്യുപ്പയുടെ സ്വത്തില്‍ അനന്തരാവകാശം ?

പേരക്കുട്ടികള്‍ക്ക് വല്ല്യുപ്പയുടെ സ്വത്തില്‍ അനന്തരാവകാശം ?

ചോദ്യം: പിതാവ് മരിക്കുന്നതിന് മുമ്പ് മകള്‍ മരിക്കുന്നു. മരിച്ച മകള്‍ക്ക് മക്കളുണ്ട്. അപ്പോള്‍ ഉമ്മയുടെ വിഹിതത്തിന് പകരമായി വല്ല്യുപ്പയില്‍ നിന്ന് പേരക്കുട്ടിക്ക് അനന്തരാവകാശം ലഭിക്കുമോ?

മറുപടി: പേരക്കുട്ടികള്‍ ആണ്‍മക്കളില്‍ നിന്നോ പെണ്‍മക്കളില്‍ നിന്നോ ആകാവുന്നതാണ്. എന്നാല്‍, പെണ്‍മക്കളുടെ മക്കള്‍ വല്ല്യുപ്പയില്‍ നിന്ന് അനന്തരമെടുക്കുന്നില്ല; അവരുടെ ഉമ്മ ജീവിച്ചിരിക്കുകയോ മരിക്കുകയോ ചെയ്താലും. എന്നാല്‍, ആണ്‍മക്കളുടെ മക്കള്‍ വല്ല്യുപ്പയില്‍ നിന്ന് അനന്തരമെടുക്കുന്നു. വല്ലുപ്പക്ക് മറ്റു മക്കളില്ലെന്ന നിബന്ധനയെ അടിസ്ഥാനമാക്കി കൊണ്ടാണത്. അത് ഈ കുട്ടിയുടെ ഉപ്പയോ എളാപ്പമാരോ ആകാവുന്നതാണ്. വല്ല്യുപ്പയുടെ മക്കളില്‍ ആണ്‍മക്കളുണ്ടെങ്കില്‍ അവര്‍ക്ക് (പേരക്കുട്ടികള്‍ക്ക്) അനന്തരാവകാശം ലഭിക്കുകയില്ല; അവരുടെ ഉപ്പ ജീവിച്ചിരുന്നാലും മരിച്ചാലും ശരി.

ശൈഖ് സ്വാലിഹ് ഫൗസാന്റെ തഹ്ഖീഖാത്തുല്‍ മര്‍ളിയ്യ ഫില്‍ മബാഹിസുല്‍ ഫര്‍ളിയ്യയില്‍ (പേജ്ഛ: 65,125) അതിനെ കുറിച്ച് വ്യക്തമാക്കുന്നുണ്ട്. വല്ല്യുപ്പയില്‍ നിന്ന് മരിച്ച പിതാവിന്റെ വിഹിതം പേരക്കുട്ടികള്‍ അനന്തരമെടുക്കുകയെന്നത് ശറഇല്‍ ഒരിക്കലും കാണാന്‍ കഴിയുകയില്ല. ജീവിച്ചിരിപ്പുണ്ടെങ്കില്‍ പിതാവിന് അനിവാര്യമായി ലഭിക്കുന്നതാണത്. മരിക്കുന്ന സമയത്ത് ജീവിച്ചിരിക്കുന്നവര്‍ക്ക് വീതിച്ച് നല്‍കുന്നതാണ് അനന്തരാവകാശം. വല്ലുപ്പ മരിക്കുന്നതിന് മുമ്പ് മരിച്ച ഈ പിതാവിന് എങ്ങനെ അനന്തരാവകാശം നല്‍കും? തുടര്‍ന്ന് എങ്ങനെയാണ് ആ വിഹിതം മക്കള്‍ക്ക് നല്‍കാന്‍ കഴിയുക? അല്ലാഹുവാണ് പരുശുദ്ധന്‍! തീര്‍ച്ചയായും ഇത് കളവാക്കലാണ്.

വല്ല്യുപ്പക്ക് മറ്റു മക്കളുണ്ടാകുന്ന പക്ഷം അനന്തരാവകാശം ലഭ്യമാകാത്ത പേരക്കുട്ടികള്‍ക്ക് വല്ലുപ്പയുടെ സ്വത്തില്‍ നിന്ന് വിഹിതം രണ്ട് രീതിയില്‍ ലഭിക്കുന്നു:

ഒന്ന്: മരിക്കുന്നതിന് മുമ്പ് വല്ലുപ്പ മൂന്നിലൊന്നോ അതില്‍ കുറഞ്ഞോ വസ്വിയ്യത്ത് ചെയ്യുക. ഇത് വല്ലുപ്പക്ക് ഒരുപാട് സമ്പത്തുണ്ടാകുമ്പോഴാണ്. ഈയൊരു വസ്വിയത്തിനെ ചില പണ്ഡിതന്മാര്‍ നിര്‍ബന്ധമായി കാണുന്നുവെങ്കില്‍, ഒരുപാട് പണ്ഡിത്മാര്‍ പുണ്യകരമായി കാണുന്നു. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: നിങ്ങളിലാര്‍ക്കെങ്കിലും മരണം ആസന്നമാവുമ്പോള്‍, അയാള്‍ ധനം വിട്ടുപോകുന്നുണ്ടെങ്കില്‍ മാതാപിതാക്കള്‍ക്കും, അടുത്ത ബന്ധുക്കള്‍ക്കും വേണ്ടി ന്യായപ്രകാരം വസ്വിയ്യത്ത് ചെയ്യുവാന്‍ നിങ്ങള്‍ നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. സൂക്ഷമത പുലര്‍ത്തുന്നവര്‍ക്ക് ഒരു കടമയെത്രെ അത്. (അല്‍ബഖറ: 180) ശൈഖ് ഇബ്‌നു ഉസൈമീന്‍ പറയുന്നു: സൂക്തത്തില്‍ നിന്ന് മനസ്സിലാവുന്നത്, ആരെങ്കിലും ധാരാളം സമ്പത്ത് വിട്ടേച്ച് പോവുകയാണെങ്കില്‍ മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും വസ്വിയ്യത്ത് ചെയ്യല്‍ (കുതിബ അലൈക്കും നിങ്ങള്‍ക്ക് മേല്‍ നിര്‍ബന്ധമാണ്) നിര്‍ബന്ധമാണെന്നാണ്.

അനന്തരാവകാശവുമായി ബന്ധപ്പെട്ട സൂക്തങ്ങള്‍ കൊണ്ട് ഇത് മന്‍സൂഖാണോ (വിധി ദുര്‍ബലമാക്കപ്പെട്ടത്, നീക്കം ചെയ്യപ്പെട്ടത്), സ്ഥാപിതമായ വിധിയാണോ, അനന്തരാവകാശത്തിന്റെ സുക്തങ്ങള്‍ പ്രത്യേകമാക്കപ്പെട്ടതാണോ എന്നതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ രണ്ട് അഭിപ്രായമാണുള്ളത്. ഈ സൂക്തം മന്‍സൂഖാക്കപ്പെട്ടതാണെന്നാണ് ഒന്നാമത്തെ അഭിപ്രായം. ഇപ്രകാരമാണ് അധിക പണ്ഡിതന്മാരും കാണുന്നത്. എന്നാല്‍, പത്യേകമാക്കാനുള്ള സാധ്യതയെ മുന്‍നിര്‍ത്തി ആ സൂക്തം മന്‍സൂഖല്ല എന്നതാണ് രണ്ടാമത്തെ അഭിപ്രായം. ഇതാണ് പ്രബലമായ അഭിപ്രായം. സൂക്തത്തെ ഇപ്രകാരം വിശദീകരിക്കാവുന്നതാണ്, മാതാപിതാക്കള്‍, അടുത്ത ബന്ധുക്കള്‍ എന്നിവര്‍ അനന്തരാവകാശികളാകുന്നതിലൂടെ പ്രത്യേകമാക്കപ്പെടുന്നു. അഥവാ അവര്‍ അനന്തരാവകാശികളാണെങ്കില്‍ അവര്‍ക്ക് വസ്വിയ്യത്തില്ല; അല്ലാഹു നിശ്ചയിച്ച അനന്തരവിഹതമാണുള്ളത്. എന്നാല്‍, അനന്തരാവകാശികളല്ലാത്തവരില്‍ പൊതുവായി ആ സൂക്തം അങ്ങനെത്തന്നെ നിലനില്‍ക്കുന്നതുമാണ്.

ഈ സൂക്തത്തില്‍, മരിച്ചയാളുടെ സ്വത്തില്‍ നിന്ന് അനന്തരാവകാശം ഇഷ്ടംപോലെ നല്‍കാവുന്നതാണെന്ന് കാണാം. എന്നാല്‍, അത് സഅദ് ബിന്‍ അബീവഖാസ്(റ)വിന്റെ ഹദീസിന്റെ അടിസ്ഥാനത്തില്‍ പരിമിതമാക്കപ്പെടുന്നതായി കാണാവുന്നതാണ്. അദ്ദേഹം പ്രവാചകനോട് ചോദിച്ചു: എന്റെ സമ്പത്തിന്റെ മൂന്നില്‍ രണ്ട് നല്‍കട്ടെ? പ്രവാചകന്‍(സ) പറഞ്ഞു: പാടില്ല. അപ്പോള്‍ അദ്ദേഹം ചോദിച്ചു: പകുതിയോ? പ്രവാചകന്‍(സ) പറഞ്ഞു: പാടില്ല. അദ്ദേഹം ചോദിച്ചു: മൂന്നിലൊന്നോ? പ്രവാചകന്‍(സ) പറഞ്ഞു: മൂന്നിലൊന്ന്. മൂന്നിലൊന്ന് എന്നത് തന്നെ ധാരാളമാണ്. (ബുഖാരി, മുസ്‌ലിം) ഇതിന്റെ അടിസ്ഥാനത്തില്‍ വസ്വിയത്ത് സമ്പത്തിന്റെ മൂന്നിലൊന്നില്‍ കൂടുതലാവരുതെന്ന് നിബന്ധനവെക്കപ്പെടുന്നു. ഇവിടെ സൂക്തത്തെ ഹദീസുകൊണ്ട് പരിമിതപ്പെടുത്തുകയാണ്. ഒരുപാട് സമ്പത്ത് വിട്ടേച്ച് പോകുന്നവര്‍ വസ്വിയ്യത്ത് ചെയ്യല്‍ നിര്‍ബന്ധമാണെന്ന് ഈ സൂക്തത്തില്‍ കാണാവുന്നതാണ്. എന്നാല്‍, സമ്പത്ത് കുറച്ച് മാത്രം വിട്ടേച്ചുപോകുന്നവര്‍, അവര്‍ക്ക് അനന്തരമെടുക്കാന്‍ അവകാശികളുണ്ടെങ്കില്‍ അവര്‍ വസ്വിയ്യത്ത് ചെയ്യാതിരിക്കുകയെന്നതാണ് ഉത്തമമായിട്ടുള്ളത്.

രണ്ട്: എളാപ്പമാര്‍ക്ക് ലഭിച്ച വിഹിതത്തില്‍ നിന്ന് അവര്‍ സമ്മാനമായി നല്‍കുക. എന്നാല്‍, മരിച്ച പിതാവിന്റെ വിഹിതം കണക്കാക്കി അവരുടെ മക്കള്‍ക്ക് അത് നല്‍കുകയെന്നത് ശറഇല്‍ അറിയപ്പെട്ട കാര്യമല്ല. ഇത് ചില രാഷ്ട്രങ്ങളില്‍ ‘അല്‍വസ്വിയ്യത്തുല്‍ വാജിബ’ എന്ന പേരില്‍ അറിയപ്പെടുന്നു. അപ്രകാരം, മൂന്നിലൊന്നില്‍ കൂടരുതെന്ന നിബന്ധനയുടെ അടിസ്ഥാനത്തില്‍, വല്ലുപ്പ ജീവിച്ചിരിക്കെ മരിക്കുന്ന ആണ്‍മക്കളുടെ മക്കള്‍ക്ക് അവരുടെ പിതാവിന്റെ വിഹിതവും, പെണ്‍മക്കളുടെ മക്കള്‍ക്ക് അവരുടെ ഉമ്മയുടെ വിഹതവും നല്‍കപ്പെടുന്നു; പേരക്കുട്ടികള്‍ക്ക് വല്ലുപ്പ ഒന്നും വസ്വിയ്യത്ത് ചെയ്തില്ലെങ്കിലും. ഇത്തരമൊരു രീതി ശറഇന് വിരുദ്ധമാണ്. കല്‍പിക്കാത്ത കാര്യമാണ് ഇതിലൂടെ അനുവര്‍ത്തിക്കുന്നത്. ഇതിലൂടെ അല്ലാഹുവിന്റെ നിയമനിര്‍മാണത്തില്‍ കൈകടത്തുകയാണ് ചെയ്യുന്നത്. അനന്തരമെടുക്കുന്നവരുടെ അവകാശങ്ങള്‍ക്ക് നേരെയുള്ള ലംഘനമാണിത്. ഈയൊരു അഭിപ്രായം ഇബ്‌നു ഹസമിലേക്ക് ചേര്‍ക്കപ്പെടുന്നത് കാണാവുന്നതാണ്. അത് യഥാര്‍ഥത്തില്‍ അദ്ദേഹത്തിന്റെ മേല്‍ കെട്ടിച്ചമക്കപ്പെട്ടതാണ്. അനന്തരാവകാശത്തില്‍ വിഹിതമില്ലാത്ത അടുത്ത ബന്ധുക്കള്‍ക്ക് വസ്വിയ്യത്ത് ചെയ്യല്‍ നിര്‍ബന്ധമാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതില്‍ എളാപ്പയും അമ്മാവനുമടങ്ങുന്ന മുഴുവന്‍ ബന്ധുക്കളും ഉള്‍പ്പെടുന്നു.

അവലംബം: islamqa.info

Recent Posts

Related Posts

error: Content is protected !!