Saturday, April 20, 2024
Homeസ്ത്രീ, കുടുംബം, വീട്സ്ത്രീ ആസകലം തിന്മയോ?

സ്ത്രീ ആസകലം തിന്മയോ?

ചോദ്യം-  ‘നഹ്ജുൽ ബലാഗ’ എന്ന ഗ്രന്ഥത്തിൽ അലിയ്യുബ്‌നു അബീത്വാലിബിന്റേതായി ഇപ്രകാരം ഒരു വാക്യം കാണാം: ‘സ്ത്രീ ആസകലം തിന്മയാണ്. അവളുടെ തിന്മകളാകട്ടെ, അനിവാര്യവും.’ ഈ വാക്യത്തിന്റെ വ്യാഖ്യാനമെന്താണ്? സ്ത്രീക്ക് ഇസ്‌ലാം കൽപിച്ചരുളിയിട്ടുള്ള പദവിക്ക് വിരുദ്ധമല്ലേയിത്?

ഉത്തരം-  രണ്ടു വസ്തുതകൾ ആദ്യമായി ഗ്രഹിക്കുക:
ഒന്ന്: ഒരു പ്രശ്‌നത്തിൽ ഇസ്‌ലാമിന്റെ നിലപാട് തീരുമാനിക്കുന്നതിനുള്ള അടിസ്ഥാനം അല്ലാഹുവിന്റെ ഗ്രന്ഥവും റസൂൽ തിരുമേനിയുടെ മൊഴികളുമാണ്. അവയൊഴിച്ചുള്ളതെല്ലാം തള്ളുകയോ കൊള്ളുകയോ ആവാം. വിശുദ്ധ ഖുർആനും പ്രാമാണികമായ തിരുവചനങ്ങളും മാത്രമാണ് അബദ്ധമുക്തമായ ഉപധാനങ്ങൾ. അവ ഗ്രഹിക്കുന്നതിൽ നമുക്ക് പറ്റുന്ന പിഴവ് അബദ്ധങ്ങൾ വരുത്തിയെങ്കിലേയുള്ളൂ.
രണ്ട്: ‘നഹ്ജുൽ ബലാഗ’യിലുള്ളതെല്ലാം അലി(റ)യുടെതായി കരുതുന്നത് ശരിയല്ലെന്ന് സാഹിത്യവിമർശകരും പണ്ഡിതന്മാരും തെളിവുസഹിതം സ്ഥിരീകരിച്ചിട്ടുണ്ട്. ‘നഹ്ജുൽ ബലാഗ’യിലുള്ള ചില പ്രസംഗങ്ങളും പ്രസ്താവനകളും അലിയുടെ കാലഘട്ടത്തെയോ തത്കാലഘട്ടത്തിലെ ചിന്താരീതികളെയോ ശൈലിയെയോ പ്രതിഫലിപ്പിക്കുന്ന സ്വഭാവത്തിലുള്ളതല്ലെന്ന് സാഹിത്യനിരൂപകർക്ക് മാത്രമല്ല ശ്രദ്ധാലുവായ സാമാന്യ വായനക്കാരനുപോലും ഗ്രഹിക്കുവാൻ കഴിയും.

ഒരു പ്രസ്താവന ഒരു വ്യക്തിയിലേക്ക് ചേർത്തു പറയുന്നതിന് അറ്റുപോകാത്തതും കുറ്റമറ്റതുമായ നിവേദക പരമ്പര അനുപേക്ഷ്യമാണെന്ന് ഇസ്‌ലാമിൽ നിബന്ധനയുണ്ട്. പരാമൃഷ്ടവാക്യം അലിയുടേതാണെന്ന് സ്ഥിരീകരിക്കാൻ പര്യാപ്തമായ കുറ്റമറ്റ ഒരു നിവേദകപരമ്പര എടുത്തുകാണിക്കാൻ ആർക്ക് കഴിയും? ഇനി വല്ലവരും സ്വീകാര്യവും പരസ്പര ബന്ധിതവുമായ ഒരു നിവേദക പരമ്പര ചൂണ്ടിക്കാണിച്ചാൽതന്നെ പ്രസ്തുതവാക്യം തിരസ്‌കൃതമാകുവാൻ മറ്റു കാരണങ്ങൾ വേണ്ടത്രയുണ്ട്. ഇസ്‌ലാമിന്റെ വ്യക്തമായ അധ്യാപനങ്ങൾക്കും പ്രമാണങ്ങൾക്കും കടകവിരുദ്ധമായ ഒരു പ്രസ്താവനയാണത്. ഈ ഒരൊറ്റ കാരണത്താൽ അത് അസ്വീകാര്യമായിത്തീരുന്നു- നിവേദകപരമ്പര സൂര്യനെപ്പോലെ വിളങ്ങിയാലും ശരി.

സൃഷ്ടിയുടെയും ബാധ്യതകളുടെയും പ്രതിഫലത്തിന്റെയും കാര്യത്തിൽ സ്ത്രീപുരുഷ സമത്വം സ്ഥിരീകരിക്കുന്ന ഖുർആൻ സൂക്തങ്ങൾ പാരായണം ചെയ്തിട്ടുള്ള അലി എങ്ങനെയാണ് അത്തരമൊരു പ്രസ്താവന ചെയ്യുക? ഖുർആൻ പറയുന്നു: ‘മനുഷ്യരേ, നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുവിൻ! അവൻ നിങ്ങളെ ഒരേ ആത്മാവിൽനിന്ന് സൃഷ്ടിക്കുകയും അതേ ആത്മാവിൽനിന്നുതന്നെ അതിന്റെ ഇണയെ സൃഷ്ടിക്കുകയും അനന്തരം അവ രണ്ടിൽനിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും ഭൂലോകത്ത് വ്യാപിപ്പിക്കുകയും ചെയ്തവനത്രെ.'( അന്നിസാഅ് 1)

‘മുസ്‌ലിം പുരുഷന്മാർക്കും മുസ്‌ലിം സ്ത്രീകൾക്കും, വിശ്വാസികൾക്കും വിശ്വാസിനികൾക്കും, വിനയശീലർക്കും വിനയശീലകൾക്കും, സത്യസന്ധന്മാർക്കും സത്യസന്ധകൾക്കും, ക്ഷമാശാലികൾക്കും ക്ഷമാശാലിനികൾക്കും, ഭക്തന്മാർക്കും ഭക്തകൾക്കും, ദാനശീലന്മാർക്കും ദാനശീലകൾക്കും, ലൈംഗികസദാചാരം പുലർത്തുന്ന പുരുഷന്മാർക്കും സ്ത്രീകൾക്കും, ദൈവത്തെ ഏറെ സ്മരിക്കുന്ന പുരുഷന്മാർക്കും സ്ത്രീകൾക്കും അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും വാഗ്ദാനം ചെയ്തിരിക്കുന്നു.'(അൽഅഹ്‌സാബ് 35)

അങ്ങനെ അവരുടെ നാഥൻ അവർക്കുത്തരം നൽകി: ‘പുരുഷനാകട്ടെ സ്ത്രീയാകട്ടെ, നിങ്ങളിൽ ഒരു പ്രവർത്തകന്റെയും കർമഫലം നാം പാഴാക്കുകയില്ല- നിങ്ങളിൽ ഓരോ വിഭാഗവും മറുവിഭാഗത്തിന്റെ അംശമാണ്.'(ആലു ഇംറാൻ 195)

ഭാര്യാഭർത്തൃബന്ധത്തെ ഖുർആൻ ഇപ്രകാരം ചിത്രീകരിക്കുന്നു: ‘അവർ നിങ്ങൾക്ക് വസ്ത്രമാണ്. നിങ്ങൾ അവർക്കും വസ്ത്രമാണ്.'(അൽബഖറ 187) ‘നിങ്ങൾ അവളിൽ ആത്മസംതൃപ്തി കണ്ടെത്തുന്നതിനായി നിങ്ങൾക്കുവേണ്ടി നിങ്ങളിൽനിന്നുതന്നെ ഇണകളെ സൃഷ്ടിച്ചുതന്നു എന്നതും അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ. അവൻ നിങ്ങൾക്കിടയിൽ പ്രേമവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തു. അതിൽ ചിന്തിക്കുന്ന ജനങ്ങൾക്ക് ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്.'( അർറൂം 21)

നബി(സ) പറയുന്നു: ‘സ്ത്രീ, പുരുഷന്റെ പകുതിയാണ്.’ ‘ഐഹികജീവിതം ഒരു വിഭവമാണ്; അതിലേറ്റവും ഉത്തമമായ വിഭവം പുണ്യവതിയായ ഭാര്യയത്രെ.'( മുസ്‌ലിം, നസാഈ, ഇബ്‌നുമാജ) ‘മൂന്നു കാര്യങ്ങൾ മനുഷ്യപുത്രന്റെ സൗഭാഗ്യത്തെ കുറിക്കുന്നു- പുണ്യവതിയായ ഭാര്യ; നല്ല വീട്; നല്ല വാഹനം.'( അഹ്മദ്) ‘അല്ലാഹു പുണ്യവതിയായ ഒരു ഭാര്യയെ നൽകിയവനെ അവന്റെ മതനിഷ്ഠയുടെ പാതിയിൽ അല്ലാഹു സഹായിച്ചു; ശേഷിച്ച പാതിയിൽ അവൻ അല്ലാഹുവെ സൂക്ഷിച്ചുകൊള്ളട്ടെ.’ ‘നാലു കാര്യങ്ങൾ ലഭിച്ചവൻ ഐഹിക ജീവിതത്തിലെയും പാരത്രിക ജീവിതത്തിലെയും ഗുണങ്ങൾ ലഭിച്ചവനാണ്’ എന്ന് തുടങ്ങുന്ന ഒരു തിരുവചനത്തിൽ എണ്ണിപ്പറയുന്ന കാര്യങ്ങളിലൊന്ന് ഇതാണ്: ‘സ്വശരീരത്തിന്റെ കാര്യത്തിലും ഭർത്താവിന്റെ ധനത്തിലും വഞ്ചന ചെയ്യാത്ത പുണ്യവതിയായ ഭാര്യ.’

ഇപ്പറഞ്ഞതിനെല്ലാം വിരുദ്ധമായി അലി(റ), സ്ത്രീ തീർത്തും തിന്മയാണെന്നർഥം വരുന്ന ഒരു പ്രസ്താവന ചെയ്യുന്നതെങ്ങനെ? അലി(റ) ഇപ്രകാരം പറഞ്ഞിട്ടുണ്ടെങ്കിൽ അദ്ദേഹത്തോട് നമുക്ക് ചിലത് ചോദിക്കാനുണ്ട്: ഹസന്നും ഹുസൈന്നും ജന്മം നൽകിയ സ്വന്തം ഭാര്യയെക്കുറിച്ച് അങ്ങയുടെ അഭിപ്രായമെന്താണ്? തിരുദൂതരുടെ പ്രിയപുത്രിയായ ഫാത്വിമയെക്കുറിച്ച്? അവർ മുഴുക്കെ തിന്മയായിരുന്നുവെന്ന ഒരഭിപ്രായം സ്വീകരിക്കുവാൻ അലിക്കോ മറ്റു മുസ്‌ലിംകൾക്കോ സാധ്യമാണോ?

സ്ത്രീപുരുഷന്മാരുടെ മൗലികപ്രകൃതി ഭിന്നമല്ല. രണ്ടും നന്മ-തിന്മകളോടും സന്മാർഗ-ദുർമാർഗങ്ങളോടും പ്രതികരിക്കുന്നത് ഒരുപോലെയാണ്. അല്ലാഹു പറയുന്നു: ‘ശരീരത്തെക്കൊണ്ടും അതിന് രൂപകൽപന നടത്തിയതിനെക്കൊണ്ടും സത്യം! എന്നിട്ടവൻ അതിന് നന്മതിന്മകളെക്കുറിച്ച് ബോധനം നൽകി. ആർ അതിനെ സംസ്‌കരിച്ചുവോ അവൻ വിജയിച്ചു. ആർ അതിനെ മലിനമാക്കിയോ അവൻ തുലഞ്ഞു.'( അശ്ശംസ് 7-10) ഈ സൂക്തത്തിന്റെ വെളിച്ചത്തിൽ സ്ത്രീയെ മാത്രം തിന്മകളുടെ മൂർത്തിയായി സങ്കൽപിക്കുന്നതെങ്ങനെ? അല്ലാഹു തിന്മ മാത്രമായ ഒന്നിനെ സൃഷ്ടിക്കുകയും എന്നിട്ട് ആവശ്യത്തിന്റെയും നിർബന്ധിതാവസ്ഥയുടെയും ചാട്ടവാർകൊണ്ട് പുരുഷന്മാരെയൊന്നാകെ പ്രസ്തുത തിന്മയിലേക്ക് തെളിച്ചുകൂട്ടുകയും ചെയ്യുന്നതിന്റെ അർഥമെന്താണ്?

പ്രപഞ്ചത്തെക്കുറിച്ച പഠനം ഒരു കാര്യം വ്യക്തമാക്കുന്നു: നന്മയാണ് പ്രപഞ്ചത്തിന്റെ മൗലിക സ്വഭാവവും അടിസ്ഥാന നിയമവും. നമുക്ക് ദൃഷ്ടി ഗോചരമാകുന്ന തിന്മ ഭാഗികവും ആപേക്ഷികവുമാണ്. അത് കേവലവും സാമാന്യവുമായ നന്മയിൽ നിലീനവുമാണ്. യഥാർഥത്തിൽ അത് നന്മയുടെ അനിവാര്യതകളിൽ പെട്ടതത്രെ. അതുകൊണ്ടാണ് തിരുദൂതർ തിന്മയെ നീയുമായി ബന്ധപ്പെടുത്താവതല്ല എന്ന് സ്വന്തം നാഥനുമായുള്ള രഹസ്യ സംഭാഷണങ്ങളിൽ പറഞ്ഞിരുന്നത്. ‘നിന്റെ പക്കൽ നന്മയാണുള്ളത്; നീ സർവശക്തനാണ്'(ആലു ഇംറാൻ 26) എന്ന് വിശുദ്ധ ഖുർആൻ പഠിപ്പിച്ചിട്ടുമുണ്ട്.

ഇനി, ഹദീസുകളിൽ വന്ന ഒരു കാര്യം കൂടി ഇവിടെ പരിശോധിക്കേണ്ടതായിട്ടുണ്ട്. സ്ത്രീകളുടെ ആകർഷണവലയത്തിൽ പെട്ടുപോകുന്നതിനെതിരെ ജാഗ്രത പുലർത്തുവാനുള്ള ആഹ്വാനമത്രെ അത്. ‘പുരുഷന്മാരെ സംബന്ധിച്ചിടത്തോളം സ്ത്രീകളേക്കാൾ ദ്രോഹകരമായി ഒന്നുമില്ല'( ബുഖാരി) എന്നർഥം വരുന്ന ഒരു തിരുവചനം കാണാം. എന്നാൽ സ്ത്രീകളുടെ ആകർഷണവലയത്തിൽ പെട്ടുപോകുന്നതിനെതിരെ കരുതിയിരിക്കുക എന്നതിന് സ്ത്രീ ആകമാനം തിന്മകളുടെ മൂർത്തീഭാവമാണെന്നർഥമില്ല. മറിച്ച്, അല്ലാഹുവിനെയും പാരത്രികലോകത്തെയും തീർത്തും വിസ്മരിപ്പിക്കുമാറ് പുരുഷനിൽ സ്വാധീനം ചെലുത്താൻ സാധിക്കുന്ന ഒരു പ്രത്യേകത സ്ത്രീക്കുണ്ടെന്നേ അതുകൊണ്ട് ഉദ്ദേശ്യമുള്ളൂ. സമ്പത്ത്, സന്താനങ്ങൾ എന്നിവയിലും ഈ അപകടം പതിയിരിപ്പുണ്ടെന്ന് വിശുദ്ധഖുർആൻ മുന്നറിയിപ്പ് നൽകുന്നു. ‘നിങ്ങളുടെ സമ്പത്തും സന്താനങ്ങളും ഒരു പരീക്ഷണം മാത്രം; അല്ലാഹുവിന്റെ പക്കലാണ് മഹത്തായ പ്രതിഫലമുള്ളത്.'(അത്തഗാബുൻ 15) ‘വിശ്വാസികളേ, നിങ്ങളുടെ സമ്പത്തും സന്താനങ്ങളും ദൈവസ്മരണയിൽനിന്ന് നിങ്ങളെ അശ്രദ്ധരാക്കാതിരിക്കട്ടെ! അങ്ങനെ സംഭവിക്കുന്നവരാണ് നഷ്ടം ഭവിച്ചവർ.'(അൽമുനാഫിഖൂൻ 9) പല സൂക്തങ്ങളിലും സമ്പത്തിനെ ‘ഖൈർ(നന്മ) ആയും സന്താനങ്ങളെ അല്ലാഹു താനിച്ഛിക്കുന്നവർക്ക് പ്രദാനം ചെയ്യുന്ന നിഅ്മത്ത്(അനുഗ്രഹം) ആയും വിശേഷിപ്പിച്ചിട്ടുള്ള അതേ ഖുർആൻ തന്നെയാണീ മുന്നറിയിപ്പ് നൽകുന്നതെന്നോർക്കുക.

ചുരുക്കത്തിൽ, സ്ത്രീകളുടെ ആകർഷണവലയത്തിൽ പെട്ടുപോകുന്നത് കരുതിയിരിക്കാനുള്ള താക്കീത് സമ്പത്തിന്റെയും സന്താനങ്ങളുടെയും കാര്യത്തിലുള്ള താക്കീതുപോലെത്തന്നെ. ഈ അനുഗ്രഹങ്ങൾ തികഞ്ഞ തിന്മയാണെന്ന് അതിന് അർഥമില്ലല്ലോ. മറിച്ച്, സർവാത്മനാ അതുമായി കെട്ടിപ്പിണഞ്ഞ് ദൈവംപോലും വിസ്മൃതമായിപ്പോകുന്ന ഒരവസ്ഥ ഉണ്ടാവാതിരിക്കുകയാണാവശ്യം. മിക്ക പുരുഷന്മാരും സ്ത്രീ സൗന്ദര്യത്തിന്റെ മുമ്പിൽ ദുർബലരായിപ്പോകാറുണ്ടെന്ന സത്യം ആരും നിഷേധിക്കുമെന്ന് തോന്നുന്നില്ല. സ്ത്രീയുടെ ഭാഗത്തുനിന്ന് പ്രലോഭനമുണ്ടായാൽ പിന്നെ പറയാനുമില്ല. അതിനാൽ ഈ കാര്യത്തെക്കുറിച്ച് പുരുഷന്മാർക്ക് മുന്നറിയിപ്പ് നൽകേണ്ടത് ആവശ്യമായി വരുന്നു. സ്ത്രീ സൗന്ദര്യം അത്യന്തം പ്രലോഭനപരമായിത്തീർന്ന നമ്മുടേതുപോലുള്ള ഒരു കാലഘട്ടം മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. ഒരു കൂട്ടം ‘വിപ്ലവകാരികൾ’ പുരോഗതിയുടെയും പരിഷ്‌കാരത്തിന്റെയും പേരിൽ, സർവവിധ ധാർമിക സദാചാരമൂല്യങ്ങളെയും തകർത്തെറിയുവാൻ സ്ത്രീയുടെ നഗ്‌നശരീരത്തെ ഉപയോഗപ്പെടുത്തുന്നു. ഈ ഗൂഢാലോചനക്കെതിരെ ഓരോ മുസ്‌ലിം സ്ത്രീയും ഉണരേണ്ടതും ഇസ്‌ലാം വിരുദ്ധശക്തികളുടെ ആയുധമായിത്തീരുന്നതിനെതിരെ ജാഗ്രത്താവേണ്ടതുമുണ്ട്.

ഡോ. യൂസുഫുല്‍ ഖറദാവി
യൂസുഫ് അബ്ദുല്ല അല്‍ ഖറദാവി 1926 സെപ്റ്റംബര്‍ 9 ഈജിപ്തിലെ അല്‍ഗര്‍ബിയ്യ ജില്ലയിലെ സിഫ്ത തുറാബ് ഗ്രാമത്തില്‍ ജനനം. ചെറുപ്പത്തില്‍ തന്നെ പഠനകാര്യങ്ങളില്‍ വൈഭവം കാട്ടിയ ഒമ്പതാം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. അല്‍അസ്ഹര്‍ സര്‍വകലാശാലയിലെ ഉപരിപഠനത്തിന് ചേര്‍ന്ന യൂസുഫ് 1953 ല്‍ ഒന്നാം റാങ്കോടെ പാസായി. 1954ല്‍ അറബി ഭാഷാ കോളജില്‍ നിന്നും ഒന്നാം റാങ്കോടെ തന്നെ പുറത്തിറങ്ങി. 1958 ല്‍ അറബി സാഹിത്യത്തില്‍ ഡിപ്ലോമയും 1960 ല്‍ ഖുര്‍ആനിലും നബിചര്യയിലും മാസ്റ്റര്‍ ബിരുദവും 1973 ല്‍ സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സകാത്തിന്റെ പങ്ക് എന്ന തീസിസില്‍ ഫസ്റ്റ് ക്ലാസോടെ ഡോക്ടറേറ്റും നേടി. 2004ല്‍ ഇസ്‌ലാമിക വൈജ്ഞാനിക മേഖലയിലെ സംഭാവനകള്‍ക്ക് കിംഗ് ഫൈസല്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ലഭിച്ച അദ്ദേഹം ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

Recent Posts

Related Posts

error: Content is protected !!