Saturday, April 20, 2024
Homeസ്ത്രീ, കുടുംബം, വീട്വിവാഹംഅന്യരുടെ ബീജം സ്വീകരിച്ചു ഗർഭം ധരിക്കാമോ?

അന്യരുടെ ബീജം സ്വീകരിച്ചു ഗർഭം ധരിക്കാമോ?

ചോദ്യം: എനിക്കു കുട്ടികളുണ്ടാവില്ല എന്നാണ് വിദഗ്ധമായ വൈദ്യപരിശോധന നടത്തിയശേഷം ഡോക്ടർമാർ പറയുന്നത്. ഒരു കുഞ്ഞുണ്ടാകണമെന്ന എന്റെ മോഹം സഫലമാകുവാൻ, എന്റെ ഭാര്യയിൽ മറ്റേതെങ്കിലും പുരുഷൻമാരുടെ ബീജം നിക്ഷേപിക്കണമെന്ന് അവർ നിർദേശിക്കുന്നു. ഈ രീതി അവലംബിക്കുന്നത് ഇസ്ലാമികമാണോ? അങ്ങനെ ജനിക്കുന്ന കുട്ടിയുടെ പിതാവ് ഞാനാണെന്ന് അവകാശപ്പെടാമോ?

ഉത്തരം: ഖുർആനിലോ സുന്നത്തിലോ പൂർവിക കർമശാസ്ത്ര പണ്ഡിതന്മാരുടെ കൃതികളിലോ ചർച്ച ചെയ്തിട്ടില്ലാത്ത ഒരു പ്രശ്നമാണിത്. അതുകൊണ്ട് ഈ പ്രശ്നത്തിൽ ഖണ്ഡിതമായ ഒരു വിധി പറയാൻ പ്രയാസമുണ്ട്. ഒരാളുടെ ഭാര്യ അന്യ പുരുഷന്റെ ബീജം ഗർഭം ധരിക്കുന്നത് ഇസ്ലാമിക ദൃഷ്ട്യാ അനുവദനീയമല്ല എന്നാണ് ഈ ലേഖകൻ കരുതുന്നത്. ഇസ്ലാം വിലമതിക്കുന്ന വിശുദ്ധമായ കുടുംബവ്യവസ്ഥക്കും വംശപാരമ്പര്യത്തിനും വിരുദ്ധമാണത്.

ഒരാളുടെ ബീജത്തിൽ നിന്നുണ്ടായ കുഞ്ഞിന്റെ പിതൃത്വം ഒരിക്കലും വേറെ ഒരാളുടേതാവുകയില്ല. ആരാന്റെ കുട്ടി എപ്പോഴും ആരാന്റെ കുട്ടി തന്നെയാണ്. അവനവന്റെ ഭാര്യയുടെ ഉദരത്തിൽ വളർന്നതുകൊണ്ടുമാത്രം അത് അവനവന്റേതാകുന്നില്ല.

ചില ആളുകൾക്ക് അപരിഹാര്യമായ ചില കുറവുകളുണ്ടായിരിക്കും. അതു പരിഹരിച്ചുകിട്ടുവാൻ ന്യായമായ ശ്രമങ്ങൾ നടത്തുകയും അല്ലാഹുവിനോടു പ്രാർത്ഥിക്കുകയും അവൻ ഉത്തരം ചെയ്യുന്നതുവരെ ക്ഷമിക്കുകയുമാണ് കരണീയമായിട്ടുള്ളത്. പ്രകൃതിവിരുദ്ധമായ മാർഗങ്ങളിലൂടെ അയോഗ്യതകളെ മറികടക്കാൻ ശ്രമിക്കുന്നത് അധമവും ആപൽക്കരവുമാണ്.

ഒരു കുഞ്ഞിനെ ലാളിക്കാനും വളർത്താനും അതിയായ മോഹമുണ്ടെങ്കിൽ അതിന്ന്, ഏതെങ്കിലും അനാഥ ശിശുവിനെ സ്വീകരിക്കുന്നതാണ് ഉത്തമം. അത് ഇരുലോകത്തും ഒരു പുണ്യകർമവുമാകുന്നു.

ടി.കെ ഉബൈദ്
ജനനം 1948-ല്‍ മലപ്പുറം ജില്ലയിലെ മാറഞ്ചേരിയില്‍. പിതാവ്: ഐ.ടി.സി. മുഹമ്മദ് അബ്ദുല്ല നിസാമി. മതാവ്: ടി.കെ. ആഇശ. 1964-1972 -ല്‍ ശാന്തപുരം ഇസ്‌ലാമിയാ കോളേജില്‍ പഠിച്ച് എഫ്.ഡി, ബി.എസ്. എസ്.സി. ബിരുദങ്ങള്‍ നേടി. പഠനാനന്തരം 1972 -ല്‍ പെരിന്തല്‍മണ്ണയില്‍നിന്ന് അബുല്‍ ജലാല്‍ മൗലവിയുടെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന സന്മാര്‍ഗം ദ്വൈവാരികയുടെ എഡിറ്റര്‍ ഇന്‍ചാര്‍ജായി പത്രപ്രവര്‍ത്തന ജീവിതം ആരംഭിച്ചു. 1974-ല്‍ വെള്ളിമാടുകുന്നിലെത്തി പ്രബോധനം മാസികയുടെ എഡിറ്റര്‍ ഇന്‍ചാര്‍ജ്, 1987 മുതല്‍ പ്രബോധനം വാരിക എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എന്നീ ചുമതലകള്‍ വഹിച്ചു. ഇപ്പോള്‍ പ്രബോധനം വാരിക എഡിറ്റര്‍, മലര്‍വാടി ദ്വൈവാരിക ചീഫ് എഡിറ്റര്‍, ഇസ്‌ലാമിക വിജ്ഞാനകോശം അസോസിയേറ്റ് എഡിറ്റര്‍, ഇത്തിഹാദുല്‍ ഉലമാ കേരള പ്രവര്‍ത്തക സമിതിയംഗം, ശാന്തപുരം അല്‍ജാമിഅഃ അല്‍ഇസ്‌ലാമിയ അലുംനി അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം, പൊന്നാനി കാഞ്ഞിരമുക്ക് കരുണ ചാരിറ്റബിള്‍ ട്രസ്റ്റ്, ദയാ ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയുടെ ചെയര്‍മാന്‍ ചുമതലകള്‍ വഹിക്കുന്നു. ഇടക്കാലത്ത് മാധ്യമം ദിനപത്രം കൊച്ചി യൂണിറ്റിന്റെ റസിഡന്റ് എഡിറ്ററും ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായിരുന്നു. മൗലിക ചിന്തയുള്ള എഴുത്തുകാരനാണ് ടി.കെ. ഉബൈദ്. ഖുര്‍ആന്‍ വ്യാഖ്യാന മായ ഖുര്‍ആന്‍ ബോധനമാണ് പ്രധാന രചന. അതിന്റെ എട്ട് വാല്യങ്ങള്‍ ഇതുവരെ പുറത്തിറങ്ങി. ബാക്കി ഭാഗങ്ങള്‍ പ്രബോധനം വാരികയില്‍ ഖണ്ഡശഃ തുടരുന്നു. ഹദീഥ് ബോധനം, പ്രശ്‌നവും വീക്ഷണവും, സ്വാതന്ത്ര്യത്തിന്റെ ഭാരം, ഇസ്‌ലാമിക പ്രവര്‍ത്തനം: ഒരു മുഖവുര, മനുഷ്യാ! നിന്റെ മനസ്സ്, അല്ലാഹു, ആദം ഹവ്വ, ലോക സുന്ദരന്‍ എന്നിവയാണ് മറ്റ് സ്വതന്ത്ര കൃതികള്‍. ഖുര്‍ആന്‍ ഭാഷ്യം, തഫ്ഹീമുല്‍ ഖുര്‍ആന്‍ (വിവിധ വാല്യങ്ങള്‍), ഖുര്‍ആനിലെ നാല് സാങ്കേതിക ശബ്ദങ്ങള്‍, ഫിഖ് ഹുസ്സുന്ന എന്നിവ വിവര്‍ത്തനങ്ങളാണ്. കലീലയും ദിംനയും എന്ന കൃതിയുടെ പുനരാഖ്യാനവും ഇസ്‌ലാമിക ശരീഅത്തും സാമൂഹിക മാറ്റങ്ങളും എന്ന ഗ്രന്ഥത്തിന്റെ എഡിറ്റിംഗും നിര്‍വഹിച്ചിട്ടുണ്ട്. ഖുര്‍ആന് നല്‍കിയ സേവനങ്ങളെ പരിഗണിച്ച് ഖത്വര്‍ ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ ടി.കെ. ഉബൈദിനെ പ്രത്യേകം ആദരിച്ചു. പി.സി. മാമു ഹാജി പ്രഥമ അവാര്‍ഡ് ലഭിച്ചു. സുഊദി അറേബ്യ, ഖത്വര്‍, യു.എ.ഇ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ഭാര്യ: സുഹ്‌റ. മക്കള്‍: മുഹമ്മദ് യാസിര്‍, അബ്ദുല്‍ ഗനി, ബുശ്‌റാ, തസ്‌നിം ഹാദി.

Recent Posts

Related Posts

error: Content is protected !!