Saturday, April 20, 2024
Homeസ്ത്രീ, കുടുംബം, വീട്വിവാഹംദത്തെടുക്കുന്നതിന്റെ ഇസ്‌ലാമിക വിധി?

ദത്തെടുക്കുന്നതിന്റെ ഇസ്‌ലാമിക വിധി?

ചോദ്യം: കുഞ്ഞുങ്ങളെ ദത്തെടുക്കുകയും സ്വന്തം കുടുംബത്തിലേക്ക് ചേര്‍ത്തുവിളിക്കുകയും കുടുംബത്തിലെ ഒരു അംഗമായി പരിഗണിക്കുകയും ചെയ്യുന്നതിനെ സംബന്ധിച്ച് ഇസ്‌ലാമിന്റെ നിലപാട് എന്താണ്? കുഞ്ഞുങ്ങളെ ദത്തെടുക്കുന്നത് നിഷിദ്ധമാണെങ്കില്‍ എങ്ങനെയാണ് ഇത് ശരിപ്പെടുത്താന്‍ കഴിയുക?

ഉത്തരം: കുഞ്ഞുങ്ങളെ ദത്തെടുക്കുന്നത് അനുവദനീയമല്ല എന്നതില്‍ ഒരു സംശയവുമില്ല. ഇസ്‌ലാം ദത്തെടുക്കുന്നതിനെ നിഷിദ്ധമാക്കിയിരിക്കുന്നു. കുഞ്ഞിനെ ദത്തെടുത്ത് സ്വന്തത്തിലേക്കും തുടര്‍ന്ന് സ്വന്തം കുടുംബത്തിലേക്കും ചേര്‍ത്തുവിളിച്ച് കുടുംബത്തിലെ ഒരു അംഗത്തെപോലെയായി പരിഗണിക്കുന്നത് ഇസ്‌ലാം അനുവദിക്കുന്നില്ല. ദത്തെടുക്കുന്നത് ജാഹിലിയ്യ കാലത്ത് നിലനിന്നിരുന്ന വ്യവസ്ഥതന്നെയായിരുന്നു. കുഞ്ഞുങ്ങളെ ദത്തെടുക്കുന്നത് റോമക്കാര്‍ക്കിടയിലും മറ്റു വിഭാഗങ്ങള്‍ക്കിടയിലും പ്രസിദ്ധമായിരുന്നു. ഇവരെല്ലാം തോന്നുന്നതുപോലെ കുഞ്ഞുങ്ങളെ ദത്തെടുക്കുകയും സ്വന്തം കുടുംബത്തിലേക്ക് ചേര്‍ത്തുവിളിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇസ്‌ലാം സമൂഹത്തിലേക്ക് കടന്നുവരികയും ഈയൊരു വിഷയത്തില്‍ ശരിയായ സമീപനം സമൂഹത്തെ ബോധ്യപ്പെടുത്തുകയും ചെയ്തു. വിശുദ്ധ ഖുര്‍ആന്‍ വ്യക്തിമായി പറഞ്ഞു: ‘യാതൊരു മനുഷ്യന്നും അവന്റെ ഉള്ളില്‍ അല്ലാഹു രണ്ടു ഹൃദയങ്ങള്‍ ഉണ്ടാക്കിയിട്ടില്ല. നിങ്ങള്‍ നിങ്ങളുടെ മാതാപിതാക്കളെ പോലെയായി പ്രഖ്യാപിക്കുന്ന നിങ്ങളുടെ ഭാര്യമാരെ അവന്‍ നിങ്ങളുടെ മാതാക്കളാക്കിയിട്ടുമില്ല. നിങ്ങളിലേക്ക് ചേര്‍ത്തുവിളിക്കപ്പെടുന്ന നിങ്ങളുടെ ദത്തുപുത്രന്മാരെ അവന്‍ നിങ്ങളുടെ പുത്രന്മാരാക്കിയിട്ടുമില്ല. അതൊക്കെ നിങ്ങളുടെ വായകൊണ്ട് നിങ്ങള്‍ പറയുന്ന വാക്ക് മാത്രമാകുന്നു. അല്ലാഹു സത്യം പറയുന്നു. അവന്‍ നേര്‍വഴി കാണിച്ചുതരികയും ചെയ്യുന്നു’ (അല്‍അഹ്‌സാബ്: 4). ഈ യാഥാര്‍ഥ്യങ്ങളെ ആര്‍ക്കും മാറ്റുവാന്‍ അനുവാദമില്ല. ഇത് നിങ്ങളുടെ കുട്ടിയാണ് എന്നുപറുയുമ്പോള്‍ അത് സത്യത്തില്‍ നിങ്ങളുടെ കുട്ടിയല്ല. ദത്തെടുക്കുകുയം സ്വന്തത്തിലേക്ക് ചേര്‍ക്കുകയും ചെയ്യുന്നത് മുഖേന വിവിധങ്ങളായ വിധികള്‍ അഭിമുഖീകരിക്കേണ്ടതായി വരും. ദത്തെടുക്കപ്പെട്ട കുട്ടി കുടംബത്തിലെ അംഗമായി മാറും. നിങ്ങളുടെ ഭാര്യയെ അവന്‍ ഉമ്മയല്ലെങ്കിലും ഉമ്മയായി കാണുന്നു. നിങ്ങളുടെ മക്കളെ അവന്‍ സഹോദരനല്ലെങ്കിലും സഹോദരനായി ഗണിക്കുന്നു. അഥവാ ആ കുട്ടി താങ്കളുടെ വീട്ടുകാര്‍ക്ക് തീര്‍ത്തും അന്യനാണ്.

ദത്തെടുക്കുന്ന കുഞ്ഞുങ്ങള്‍ നിങ്ങളുടെ മക്കളല്ല, അത് നിങ്ങളുടെ നാവ് കൊണ്ടുള്ള വാക്കുകള്‍ മാത്രമാണെന്ന് വിശുദ്ധ ഖുര്‍ആന്‍ ഓര്‍മപ്പെടുത്തുന്നു. ‘നിങ്ങള്‍ അവരെ (ദത്തുപുത്രന്മാരെ) അവരുടെ പിതാക്കളിലേക്ക് ചേര്‍ത്ത് വിളിക്കുക. അതാണ് അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും നീതിപൂര്‍വ്വകമായിട്ടുളളത്. ഇനി അവരുടെ പിതാക്കളെ നിങ്ങള്‍ അറിയില്ലെങ്കില്‍ അവര്‍ മതത്തില്‍ നിങ്ങളുടെ സഹോദരദങ്ങളും മിത്രങ്ങളുമാകുന്നു’ (അല്‍അഹ്‌സാബ്: 5). അവര്‍ മതത്തില്‍ നമ്മുടെ സഹോദരങ്ങളാണ്. അവര്‍ക്ക് നന്മ ചെയ്തുകൊടുക്കേണ്ടത് നമ്മുടെ ബാധ്യതയാണ്. എന്നാല്‍, നിങ്ങളിലേക്ക് ചേര്‍ത്ത് വിളിക്കാതെ അവരുടെ പേരുകള്‍ നിങ്ങള്‍ വിളിക്കുകയാണ് ചെയ്യേണ്ടത്. അവരോട് ഏറ്റവും നന്നായി പെരുമാറുക, സമൂഹത്തില്‍ അവര്‍ക്ക് അവകാശങ്ങള്‍ വകവെച്ച് കൊടുക്കുക, അവരുടെ സംരക്ഷണം ഏറ്റെടുക്കുക, നിങ്ങള്‍ അനന്തരവകാശം അവര്‍ക്ക് നല്‍കാന്‍ (മൂന്നിലൊന്ന്) ഉദ്ദേശിക്കുന്നവെങ്കില്‍ അവര്‍ക്ക് വേണ്ടി വസ്വിയ്യത്ത് ചെയ്യുക എന്നിവ അവര്‍ക്കായി ചെയ്തുകൊടുക്കേണ്ടതുണ്ട്. പ്രവാകന്‍(സ) പറയുന്നു: ‘ഞാനും അനാഥയുടെ ഉത്തരവാദത്തം ഏറ്റെടുത്തവനും സ്വര്‍ഗത്തില്‍ ഇപ്രകാരമായിരിക്കും.’ പ്രവാചകന്‍ നടുവിരലും ചൂണ്ടുവിരലും ഉയര്‍ത്തിപിടിച്ചാണ് അത് പറഞ്ഞത്. ഇങ്ങനെ ദത്തെടുക്കുന്നവനാണ് അനാഥയെക്കാള്‍ കൂടുതല്‍ (اليتيم) സംരക്ഷിക്കപ്പെടേണ്ടത്. കാരണം അവര്‍ക്ക് അവരുടെ മാതാവും പിതാവും ആരാണെന്ന് അറിയില്ല!

അവലംബം: al-qaradawi.net

ഡോ. യൂസുഫുല്‍ ഖറദാവി
യൂസുഫ് അബ്ദുല്ല അല്‍ ഖറദാവി 1926 സെപ്റ്റംബര്‍ 9 ഈജിപ്തിലെ അല്‍ഗര്‍ബിയ്യ ജില്ലയിലെ സിഫ്ത തുറാബ് ഗ്രാമത്തില്‍ ജനനം. ചെറുപ്പത്തില്‍ തന്നെ പഠനകാര്യങ്ങളില്‍ വൈഭവം കാട്ടിയ ഒമ്പതാം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. അല്‍അസ്ഹര്‍ സര്‍വകലാശാലയിലെ ഉപരിപഠനത്തിന് ചേര്‍ന്ന യൂസുഫ് 1953 ല്‍ ഒന്നാം റാങ്കോടെ പാസായി. 1954ല്‍ അറബി ഭാഷാ കോളജില്‍ നിന്നും ഒന്നാം റാങ്കോടെ തന്നെ പുറത്തിറങ്ങി. 1958 ല്‍ അറബി സാഹിത്യത്തില്‍ ഡിപ്ലോമയും 1960 ല്‍ ഖുര്‍ആനിലും നബിചര്യയിലും മാസ്റ്റര്‍ ബിരുദവും 1973 ല്‍ സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സകാത്തിന്റെ പങ്ക് എന്ന തീസിസില്‍ ഫസ്റ്റ് ക്ലാസോടെ ഡോക്ടറേറ്റും നേടി. 2004ല്‍ ഇസ്‌ലാമിക വൈജ്ഞാനിക മേഖലയിലെ സംഭാവനകള്‍ക്ക് കിംഗ് ഫൈസല്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ലഭിച്ച അദ്ദേഹം ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

Recent Posts

Related Posts

error: Content is protected !!