Wednesday, April 24, 2024
Homeസ്ത്രീ, കുടുംബം, വീട്വിവാഹംഭാര്യമാരെ വിശ്വസിക്കുക

ഭാര്യമാരെ വിശ്വസിക്കുക

ചോദ്യം : വിദേശത്തു താമസിക്കുന്ന ഒരു വിവാഹിതനാണ് ഞാൻ. ഭാര്യ നാട്ടിലും. വിവാഹത്തിന്നു മുമ്പോ ശേഷമോ ഇതുവരെ അവൾ ദുർന്നടപ്പിലാെന്നും പെട്ടിട്ടില്ല. എങ്കിലും ആശങ്ക നിമിത്തം ഞാൻ എന്റെ ഭാര്യക്ക് ഇടക്കിടെ ഇപകാരം എഴുതാറുണ്ട്. ‘നമ്മുടെ വിവാഹത്തിന്നു ശേഷം എന്നെങ്കിലും നീ വ്യഭിചരിച്ചാൽ ആ നിമിഷം ഞാനും നീയും തമ്മിലുള്ള വിവാഹബന്ധം വേർപ്പെട്ടിരിക്കുന്നു എന്ന് ഞാൻ ഇതിനാൽ നിന്നെ രേഖാമൂലം അറിയിക്കുന്നു’, എന്നെങ്കിലും അവളിൽ നിന്ന് ആ വിധം സംഭവിച്ചാൽ എഴുത്തിൽ പറഞ്ഞ പോലെ വിവാഹബന്ധം വേർപ്പെടുകയില്ലേ? അതോ വിവാഹമോചനത്തിന് വേറെ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ?

ഉത്തരം : നിങ്ങൾ കാണിച്ചവിധം എഴുതിയാൽ എഴുത്തിൽ പറഞ്ഞ ഉപാധി പൂർത്തിയാകുന്നതോടെ വിവാഹമോചനം സംഭവിക്കുന്നതാണ്.

എന്നാൽ വിദേശത്തുള്ള പുരുഷന്മാർ നാട്ടിൽ വിരഹിണികളായി കഴിയുന്ന, തങ്ങളുടെ ഭാര്യ മാർക്ക് ഇടക്കിടെ ഇങ്ങനെ എഴുതിക്കൊണ്ടിരിക്കുന്നത് ബുദ്ധിപൂർവകമല്ല. നിങ്ങളുടെ ഭാര്യയിൽ നിങ്ങൾക്ക് വിശ്വാസം പോരാ എന്നാണ് ഈ എഴുത്തുകൾ വിളിച്ചു പറയുക. ഒരിക്കലും ഭദ്രമായ ഒരു ദാമ്പത്യ ബന്ധത്തിന്റെ സൂചനയല്ല അത്. ഭാര്യയോടുള്ള അവിശ്വാസം സദുപദേശത്തിൽ പൊതിഞ്ഞതുകൊണ്ടൊന്നും വലിയ കാര്യമില്ല. അത് അവളിൽ വല്ല ഫലവും ചെയ്യുമെങ്കിൽ അതു വിപരീത ഫലം മാത്രമായിരിക്കും. നിങ്ങൾ എഴുതുന്ന അത്തരം കത്തുകൾ തന്റേടമുള്ള ഒരു ഭാര്യയിൽ നിങ്ങളോടുള്ള സ്നേഹവും മതിപ്പും കുറയ്ക്കുവാനും കാരണമാകും.

ഭാര്യയോടുള്ള നിങ്ങളുടെ ഈ നിലപാട് ചൂഷണം ചെയ്യപ്പെടാനും വളരെ സാധ്യതയുണ്ട്. നിങ്ങളോടോ ഭാര്യയോടോ വിദ്വേഷമുള്ളവർ ഭാര്യയെക്കുറിച്ച് നിങ്ങളോട് ദുരാരോപണങ്ങൾ പറഞ്ഞ് നിങ്ങളെ പരസ്പരം വേർപെടുത്തുവാൻ ശ്രമിച്ചുകൂടായ്കയില്ല.

ഇനി ഒരുവേള ഭാര്യക്ക് ഒരു തെറ്റുപറ്റുകയും ഒരിക്കൽ അവൾ പരപുരുഷന് വഴങ്ങുകയും, നിങ്ങൾ അറിയാതിരിക്കുകയും ചെയ്തുവെന്നു വെക്കുക. അപ്പോൾ നിങ്ങൾ വിവാഹ മോചനം ചെയ്ത സ്ത്രീയു മായി വീണ്ടും പൊറുക്കുക എന്ന ഒരവസ്ഥയാണ് അഡ്വാൻസ് ത്വലാഖമൂലം സൃഷ്ടിക്കപ്പെടുക. അതിനാൽ ഓരോ സന്ദർഭങ്ങളിൽ ഉചിതമായ നടപടികൾ സ്വീകരിക്കുകയല്ലാതെ, സന്ദർഭങ്ങൾ വരുമ്പോൾ ഫലിക്കാൻവേണ്ടി നടപടികൾ എടുത്തുവെക്കുന്നത് ആപൽക്കരമാകുന്നു.

ടി.കെ ഉബൈദ്
ജനനം 1948-ല്‍ മലപ്പുറം ജില്ലയിലെ മാറഞ്ചേരിയില്‍. പിതാവ്: ഐ.ടി.സി. മുഹമ്മദ് അബ്ദുല്ല നിസാമി. മതാവ്: ടി.കെ. ആഇശ. 1964-1972 -ല്‍ ശാന്തപുരം ഇസ്‌ലാമിയാ കോളേജില്‍ പഠിച്ച് എഫ്.ഡി, ബി.എസ്. എസ്.സി. ബിരുദങ്ങള്‍ നേടി. പഠനാനന്തരം 1972 -ല്‍ പെരിന്തല്‍മണ്ണയില്‍നിന്ന് അബുല്‍ ജലാല്‍ മൗലവിയുടെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന സന്മാര്‍ഗം ദ്വൈവാരികയുടെ എഡിറ്റര്‍ ഇന്‍ചാര്‍ജായി പത്രപ്രവര്‍ത്തന ജീവിതം ആരംഭിച്ചു. 1974-ല്‍ വെള്ളിമാടുകുന്നിലെത്തി പ്രബോധനം മാസികയുടെ എഡിറ്റര്‍ ഇന്‍ചാര്‍ജ്, 1987 മുതല്‍ പ്രബോധനം വാരിക എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എന്നീ ചുമതലകള്‍ വഹിച്ചു. ഇപ്പോള്‍ പ്രബോധനം വാരിക എഡിറ്റര്‍, മലര്‍വാടി ദ്വൈവാരിക ചീഫ് എഡിറ്റര്‍, ഇസ്‌ലാമിക വിജ്ഞാനകോശം അസോസിയേറ്റ് എഡിറ്റര്‍, ഇത്തിഹാദുല്‍ ഉലമാ കേരള പ്രവര്‍ത്തക സമിതിയംഗം, ശാന്തപുരം അല്‍ജാമിഅഃ അല്‍ഇസ്‌ലാമിയ അലുംനി അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം, പൊന്നാനി കാഞ്ഞിരമുക്ക് കരുണ ചാരിറ്റബിള്‍ ട്രസ്റ്റ്, ദയാ ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയുടെ ചെയര്‍മാന്‍ ചുമതലകള്‍ വഹിക്കുന്നു. ഇടക്കാലത്ത് മാധ്യമം ദിനപത്രം കൊച്ചി യൂണിറ്റിന്റെ റസിഡന്റ് എഡിറ്ററും ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായിരുന്നു. മൗലിക ചിന്തയുള്ള എഴുത്തുകാരനാണ് ടി.കെ. ഉബൈദ്. ഖുര്‍ആന്‍ വ്യാഖ്യാന മായ ഖുര്‍ആന്‍ ബോധനമാണ് പ്രധാന രചന. അതിന്റെ എട്ട് വാല്യങ്ങള്‍ ഇതുവരെ പുറത്തിറങ്ങി. ബാക്കി ഭാഗങ്ങള്‍ പ്രബോധനം വാരികയില്‍ ഖണ്ഡശഃ തുടരുന്നു. ഹദീഥ് ബോധനം, പ്രശ്‌നവും വീക്ഷണവും, സ്വാതന്ത്ര്യത്തിന്റെ ഭാരം, ഇസ്‌ലാമിക പ്രവര്‍ത്തനം: ഒരു മുഖവുര, മനുഷ്യാ! നിന്റെ മനസ്സ്, അല്ലാഹു, ആദം ഹവ്വ, ലോക സുന്ദരന്‍ എന്നിവയാണ് മറ്റ് സ്വതന്ത്ര കൃതികള്‍. ഖുര്‍ആന്‍ ഭാഷ്യം, തഫ്ഹീമുല്‍ ഖുര്‍ആന്‍ (വിവിധ വാല്യങ്ങള്‍), ഖുര്‍ആനിലെ നാല് സാങ്കേതിക ശബ്ദങ്ങള്‍, ഫിഖ് ഹുസ്സുന്ന എന്നിവ വിവര്‍ത്തനങ്ങളാണ്. കലീലയും ദിംനയും എന്ന കൃതിയുടെ പുനരാഖ്യാനവും ഇസ്‌ലാമിക ശരീഅത്തും സാമൂഹിക മാറ്റങ്ങളും എന്ന ഗ്രന്ഥത്തിന്റെ എഡിറ്റിംഗും നിര്‍വഹിച്ചിട്ടുണ്ട്. ഖുര്‍ആന് നല്‍കിയ സേവനങ്ങളെ പരിഗണിച്ച് ഖത്വര്‍ ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ ടി.കെ. ഉബൈദിനെ പ്രത്യേകം ആദരിച്ചു. പി.സി. മാമു ഹാജി പ്രഥമ അവാര്‍ഡ് ലഭിച്ചു. സുഊദി അറേബ്യ, ഖത്വര്‍, യു.എ.ഇ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ഭാര്യ: സുഹ്‌റ. മക്കള്‍: മുഹമ്മദ് യാസിര്‍, അബ്ദുല്‍ ഗനി, ബുശ്‌റാ, തസ്‌നിം ഹാദി.

Recent Posts

Related Posts

error: Content is protected !!