Home പ്രവാചകൻ എന്തുകൊണ്ടിപ്പോൾ ദൈവദൂതൻമാർ വരുന്നില്ല?

എന്തുകൊണ്ടിപ്പോൾ ദൈവദൂതൻമാർ വരുന്നില്ല?

ചോദ്യം- “നബിതിരുമേനി ദൈവത്തിന്റെ അന്ത്യദൂതനായതെന്തുകൊണ്ട്? ദൈവത്തിന്റെ മാർഗദർശനം ഇന്നും ആവശ്യമല്ലേ? എങ്കിൽ എന്തുകൊണ്ടിപ്പോൾ ദൈവദൂതന്മാരുണ്ടാകുന്നില്ല?”

ഉത്തരം- മനുഷ്യരുടെ മാർഗദർശനമാണല്ലോ ദൈവദൂതന്മാരുടെ നിയോഗലക്ഷ്യം. മുഹമ്മദ് നബിക്കു മുമ്പുള്ള പ്രവാചകന്മാരിലൂടെ അവതീർണമായ ദൈവികസന്ദേശം ചില പ്രത്യേക കാലക്കാർക്കും ദേശക്കാർക്കും മാത്രമുള്ളവയായിരുന്നു. ലോകവ്യാപകമായി ആ സന്ദേശങ്ങളുടെ പ്രചാരണവും അവയുടെ ഭദ്രമായ സംരക്ഷണവും സാധ്യമായിരുന്നില്ലെന്നതാവാം ഇതിനു കാരണം. ഏതായാലും അവരിലൂടെ ലഭ്യമായ ദൈവികസന്ദേശം മനുഷ്യ ഇടപെടലുകളിൽനിന്ന് തീർത്തും മുക്തമായ നിലയിൽ ലോകത്തിന്ന് എവിടെയുമില്ല. എന്നാൽ പതിനാലു നൂറ്റാണ്ടിനപ്പുറം മുഹമ്മദ് നബിതിരുമേനിയിലൂടെ അവതീർണമായ ഖുർആൻ മുഴുവൻ മനുഷ്യർക്കും മാർഗദർശനമേകാൻ പര്യാപ്തമത്രെ. അന്നത് ലോകമെങ്ങും എത്താൻ സൗകര്യപ്പെടുമാറ് മനുഷ്യനാഗരികത വളർന്നു വികസിച്ചിരുന്നു. പ്രവാചക നിയോഗാനന്തരം ഏറെക്കാലം കഴിയുംമുമ്പേ അന്നത്തെ അറിയപ്പെട്ടിരുന്ന നാടുകളിലെങ്ങും ഖുർആന്റെ സന്ദേശം ചെന്നെത്തുകയും പ്രചരിക്കുകയും ചെയ്തു. ഖുർആൻ മനുഷ്യരുടെ എല്ലാവിധ ഇടപെടലുകളിൽനിന്നും കൂട്ടിച്ചേർക്കലുകളിൽനിന്നും വെട്ടിച്ചുരുക്കലുകളിൽനിന്നും മുക്തമായി തനതായ നിലയിൽ ഇന്നും നിലനിൽക്കുന്നു. ലോകാവസാനം വരെ അത് അവ്വിധം സുരക്ഷിതമായി ശേഷിക്കും. ദൈവികമായ ഇൗ ഗ്രന്ഥത്തിൽ ഒരക്ഷരം പോലും മാറ്റത്തിന് വിധേയമായിട്ടില്ല. അതിന്റെ സൂക്ഷ്മമായ സംരക്ഷണം ദൈവംതന്നെ ഏറ്റെടുക്കുകയും ചെയ്തിരിക്കുന്നു. അവൻ വാഗ്ദാനം ചെയ്യുന്നു: “”ഇൗ ഖുർആൻ നാം തന്നെ അവതരിപ്പിച്ചതാണ്. നാം തന്നെയാണതിന്റെ സംരക്ഷകനും”(15: 9).

മനുഷ്യരാശിക്കായി നൽകപ്പെട്ട ദൈവികമാർഗദർശനം വിശുദ്ധഖുർആനിലും അതിന്റെ വ്യാഖ്യാനവിശദീകരണമായ പ്രവാചകചര്യയിലും ഭദ്രമായും സൂക്ഷ്മമായും നിലനിൽക്കുന്നതിനാൽ പുതിയ മാർഗദർശനത്തിന്റെയോ പ്രവാചകന്റെയോ ആവശ്യമില്ല. അതുകൊണ്ടുതന്നെ കഴിഞ്ഞ പതിനാലുനൂറ്റാണ്ടിൽ പുതിയ വേദഗ്രന്ഥമോ ദൈവദൂതനോ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയുമില്ല. ഇക്കാര്യം ഖുർആൻതന്നെ ഉൗന്നിപ്പറഞ്ഞിട്ടുണ്ട്. “”ജനങ്ങളേ, മുഹമ്മദ് നബി നിങ്ങളിലുള്ള പുരുഷന്മാരിലാരുടെയും പിതാവല്ല. പ്രത്യുത, അദ്ദേഹം അല്ലാഹുവിന്റെ ദൂതനും പ്രവാചകന്മാരിൽ അവസാനത്തെയാളുമാകുന്നു. അല്ലാഹു സർവസംഗതികളും അറിയുന്നവനല്ലോ”(32: 40).

Previous articleപ്രവാചകൻ മതസ്ഥാപകനല്ല
Next articleആറാം നൂറ്റാണ്ടിലെ മതം!
കേരളത്തിൻറെ സാഹിത്യ, സാമൂഹ്യ, സാംസ്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വത്തിൻറെ ഉടമയാണ് ശൈഖ് മുഹമ്മദ് കാരകുന്ന്. പരിശുദ്ധ ഖുർആൻ പരിഭാഷയും 13 വിവർത്തന കൃതികളുമുൾപ്പെടെ തൊണ്ണൂറിലേറെ ഗ്രന്ഥങ്ങളുടെ കർത്താവാണ്. പരിഭാഷക്കും രാഷ്ട്രാന്തരീയ പാരസ്പര്യത്തിനുമുള്ള 2019ലെ ഖത്തർ ശൈഖ് ഹമദ് അന്താരാഷ്ട്ര അവാർഡ് ജേതാവാണ്. സാമൂഹ്യ പ്രവർത്തനത്തിനുള്ള കെ. കരുണാകരൻ അവാർഡ് നേടിയ ശൈഖ് മുഹമ്മദിൻറെ അഞ്ച് ഗ്രന്ഥങ്ങൾക്ക് അവാർഡുകൾ ലഭിച്ചിട്ടുണ്ട്. അഞ്ച് ഗ്രന്ഥങ്ങൾ ഇംഗ്ലീഷിലേക്കും പത്തെണ്ണം കന്നഡയിലേക്കും മൂന്നെണ്ണം തമിഴിലേക്കും ഒന്ന് മറാഠിയിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ നൂറുക്കണക്ക് ലേഖനങ്ങൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 33 വർഷം ഐ. പി. എച്ച്. ഡയറക്ടറും ദീർഘകാലം പ്രബോധനം വാരിക ചീഫ് എഡിറ്ററുമായിരുന്ന ശൈഖ് മുഹമ്മദ് ഇപ്പോൾ ഡയലോഗ് സെൻറർ കേരളയുടെ ഡയറക്ടറും കേരള മുസ്ലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ചെയർമാനും നിരവധി മത, സാമൂഹ്യ,സാംസ്കാരിക സംവിധാനങ്ങളുടെ ഭാരവാഹിയുമാണ്. ദോഹ ഇന്റർ നാഷണൽ കോൺഫറൻസ്, ദുബായ് ഇൻറർനാഷണൽ ഖുർആൻ കോൺഫ്രൻസ്, ഐ. ഐ. എഫ്. എസ്.ഒ. ഏഷ്യൻ റീജണൽ ക്യാമ്പ് തുടങ്ങിയവയിൽ സംബന്ധിച്ചിട്ടുണ്ട്. മതാന്തര സംവാദ വേദികളിലും സാംസ്കാരിക പരിപാടികളിലും സജീവ സാന്നിധ്യമായ ശൈഖ് മുഹമ്മദ് കാരകുന്ന് അറിയപ്പെടുന്ന പ്രഭാഷകനുമാണ്. 1950 ജൂലൈ 15 മഞ്ചേരിക്കടുത്ത കാരകുന്നിലെ പുലത്ത് ഗ്രാമത്തില്‍ ജനിച്ചു. പിതാവ് പുലത്ത് മുഹമ്മദ് ഹാജി . മാതാവ് ആമിന. പുലത്ത് ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്‌കൂള്‍, കാരകുന്ന് അപ്പര്‍ പ്രൈമറി സ്‌കൂള്‍, മഞ്ചേരി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, ഫറോക്ക് റൗദത്തുല്‍ ഉലൂം അറബിക് കോളേജ്, കോഴിക്കോട് എല്‍.ടി.ടി. സെന്റര്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മൊറയൂര്‍ വി.എച്ച്.എം.ഹൈസ്‌കൂള്‍, എടവണ്ണ ഇസ്ലാഹിയാ ഓറിയന്റല്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ അദ്ധ്യാപകനായി ജോലി ചെയ്തു. ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധി സഭാംഗം, കേരള സംസ്ഥാന കൂടിയാലോചനാ സമിതി അംഗം ,എന്നീ ചുമതലകള്‍ക്കൊപ്പം സംസ്ഥാന സെക്രട്ടറി കൂടിയാണ്.സുഊദി അറേബ്യ , യു.എ.ഇ ,ഒമാന്‍ , കുവൈത്ത്, ഖത്തര്‍ , ബഹ്‌റൈന്‍ , സിംഗപ്പൂര്‍, ശ്രീലങ്ക, മലേഷ്യ എന്നീ നാടുകള്‍ സന്ദര്‍ശിച്ചു. ആമിന ഉമ്മു അയ്മനാണ് കുടുംബിനി. അനീസ് മുഹമ്മദ് , ഡോക്ടര്‍ അലീഫ് മുഹമ്മദ് , ഡോക്ടര്‍ ബാസിമ , അയമന്‍ മുഹമ്മദ് എന്നിവര്‍ മക്കളും ഡോക്ടര്‍ അബ്ദുറഹമാന്‍ ദാനി, ഷമിയ്യത് , ആയിഷ നസീബ, ഇബ്തിസാം എന്നിവര്‍ ജാമാതാക്കളുമാണ്.
error: Content is protected !!