Saturday, April 27, 2024

കുട്ടികളെ ദത്തെടുക്കൽ

ചോദ്യം: അനാഥരോ അഗതികളോ ആയ കുട്ടികളെ ദത്തെടുക്കുന്നതിനെക്കുറിച്ച് ഇസ്ലാമിന്റെ വിധിയെന്താണ്?

ഉത്തരം: കുട്ടികളെ ദത്തെടുക്കുന്നതിനു രണ്ടു രൂപങ്ങളുണ്ട്. ഒന്ന്, ദത്തെടുക്കുന്ന കുട്ടിയെ സ്വസന്താനമായി പരിഗണിക്കുകയും അനന്തരാവകാശം, വിവാഹനിയമങ്ങൾ, കുടുംബാംഗങ്ങൾ തമ്മിലുള്ള പെരുമാറ്റച്ചട്ടങ്ങൾ എന്നിവയിൽ ആ കുട്ടിയോട് പുത്രസമാനമായ സമീപനം സ്വീകരിക്കുകയും ചെയ്യുക. ഇത് ഒരു തരം ആത്മവഞ്ചനയാണ്. ഒരു വ്യക്തിയുടെ ബീജത്തിൽ നിന്നു പിറന്ന ഒരു കുഞ്ഞിന്റെ പിതാവാകാൻ ഒരു കാരണവശാലും വേറൊരാൾക്ക് കഴിയില്ല. അയാളുടെ ഭാര്യ ആ കുഞ്ഞിന്റെ മാതാവുമാകയില്ല. ശർഇന്റെ വീക്ഷണ ത്തിൽ ഒരു കുട്ടിയും അവനെ ദത്തെടുത്ത മാതാപിതാക്കളും തമ്മിൽ കുടുംബ പരമായ യാതൊരു ബന്ധവുമില്ല. അതുകൊണ്ട് അനന്തരാവകാശം, വിവാഹനിയമങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ പുത്രനു ബാധകമാകുന്ന നിയമങ്ങളൊന്നും ദത്തുപുത്രനു ബാധകമല്ല. ബാധകമാക്കുന്നത് അനുവദനീയവുമല്ല. പുത്ര ബാധകമാകുന്ന ശർഈ നിയമങ്ങൾ ബാധകമാക്കിക്കൊണ്ട് അന്യ കുട്ടിയെ സ്വന്തം പുത്രനായി ദത്തെടുക്കുന്നത് ഇസ്ലാമിൽ നിഷിദ്ധമാകുന്നു. അല്ലാഹു പറയുന്നു: “നിങ്ങളുടെ ദത്തു പുത്രൻമാരെ അവൻ നിങ്ങളുടെ പുത്രൻമാരാക്കിയിട്ടില്ല. നിങ്ങളുടെ വായ് കൊണ്ടുള്ള നിങ്ങളുടെ ജല്പനമാണത്. സത്യം പറയുന്നതോ, അല്ലാഹുവാകുന്നു. നേർമാർഗ്ഗത്തിലേക്കു നയിക്കുന്നതും അവൻ തന്നെ. നിങ്ങൾ അവരെ (ദത്തുപുത്രൻമാരെ) അവരുടെ യഥാർത്ഥ പിതാക്കളിലേക്കു ചേർത്തു വിളിക്കുക. അല്ലാഹുവിങ്കൽ ഏറ്റവും നീതിയായിട്ടുള്ളത് അത്. ഇനി അവരുടെ പിതാക്കളെ നിങ്ങൾക്കറിയില്ലെങ്കിലോ, അപ്പോൾ അവർ ദീനിൽ നിങ്ങളുടെ സഹോദരങ്ങളും സഹകാരികളുമാകുന്നു. (വി.ഖു. 33: 4-5)

അഗതികളും അനാഥരുമായ കുട്ടികളുടെ സംരക്ഷണവും വിദ്യാഭ്യാസവും ഏറ്റെടുക്കുകയാണ് ദത്തെടുക്കലിന്റെ രണ്ടാമത്തെ രൂപം. വമ്പിച്ച പ്രതിഫല മർഹിക്കുന്ന മഹത്തായ പുണ്യ കർമ്മമാണത്. സ്വർഗത്തിൽ എന്റെ തൊട്ടടുത്തായിരിക്കും അനാഥസംരക്ഷകന്റെ സ്ഥാനമെന്ന് നബി (സ) അരുളി യിട്ടുണ്ട്. ഇത്തരം ദത്തുപുത്രൻമാരെ സ്വന്തം മക്കളെപ്പോലെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യാവുന്നതാണ്. സ്വപുത്രൻമാർക്കും ബാധകമാകുന്ന നിയമങ്ങളൊന്നും അവർക്കു ബാധകമാക്കരുതെന്നുമാത്രം.

📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

ടി.കെ ഉബൈദ്
ജനനം 1948-ല്‍ മലപ്പുറം ജില്ലയിലെ മാറഞ്ചേരിയില്‍. പിതാവ്: ഐ.ടി.സി. മുഹമ്മദ് അബ്ദുല്ല നിസാമി. മതാവ്: ടി.കെ. ആഇശ. 1964-1972 -ല്‍ ശാന്തപുരം ഇസ്‌ലാമിയാ കോളേജില്‍ പഠിച്ച് എഫ്.ഡി, ബി.എസ്. എസ്.സി. ബിരുദങ്ങള്‍ നേടി. പഠനാനന്തരം 1972 -ല്‍ പെരിന്തല്‍മണ്ണയില്‍നിന്ന് അബുല്‍ ജലാല്‍ മൗലവിയുടെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന സന്മാര്‍ഗം ദ്വൈവാരികയുടെ എഡിറ്റര്‍ ഇന്‍ചാര്‍ജായി പത്രപ്രവര്‍ത്തന ജീവിതം ആരംഭിച്ചു. 1974-ല്‍ വെള്ളിമാടുകുന്നിലെത്തി പ്രബോധനം മാസികയുടെ എഡിറ്റര്‍ ഇന്‍ചാര്‍ജ്, 1987 മുതല്‍ പ്രബോധനം വാരിക എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എന്നീ ചുമതലകള്‍ വഹിച്ചു. ഇപ്പോള്‍ പ്രബോധനം വാരിക എഡിറ്റര്‍, മലര്‍വാടി ദ്വൈവാരിക ചീഫ് എഡിറ്റര്‍, ഇസ്‌ലാമിക വിജ്ഞാനകോശം അസോസിയേറ്റ് എഡിറ്റര്‍, ഇത്തിഹാദുല്‍ ഉലമാ കേരള പ്രവര്‍ത്തക സമിതിയംഗം, ശാന്തപുരം അല്‍ജാമിഅഃ അല്‍ഇസ്‌ലാമിയ അലുംനി അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം, പൊന്നാനി കാഞ്ഞിരമുക്ക് കരുണ ചാരിറ്റബിള്‍ ട്രസ്റ്റ്, ദയാ ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയുടെ ചെയര്‍മാന്‍ ചുമതലകള്‍ വഹിക്കുന്നു. ഇടക്കാലത്ത് മാധ്യമം ദിനപത്രം കൊച്ചി യൂണിറ്റിന്റെ റസിഡന്റ് എഡിറ്ററും ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായിരുന്നു. മൗലിക ചിന്തയുള്ള എഴുത്തുകാരനാണ് ടി.കെ. ഉബൈദ്. ഖുര്‍ആന്‍ വ്യാഖ്യാന മായ ഖുര്‍ആന്‍ ബോധനമാണ് പ്രധാന രചന. അതിന്റെ എട്ട് വാല്യങ്ങള്‍ ഇതുവരെ പുറത്തിറങ്ങി. ബാക്കി ഭാഗങ്ങള്‍ പ്രബോധനം വാരികയില്‍ ഖണ്ഡശഃ തുടരുന്നു. ഹദീഥ് ബോധനം, പ്രശ്‌നവും വീക്ഷണവും, സ്വാതന്ത്ര്യത്തിന്റെ ഭാരം, ഇസ്‌ലാമിക പ്രവര്‍ത്തനം: ഒരു മുഖവുര, മനുഷ്യാ! നിന്റെ മനസ്സ്, അല്ലാഹു, ആദം ഹവ്വ, ലോക സുന്ദരന്‍ എന്നിവയാണ് മറ്റ് സ്വതന്ത്ര കൃതികള്‍. ഖുര്‍ആന്‍ ഭാഷ്യം, തഫ്ഹീമുല്‍ ഖുര്‍ആന്‍ (വിവിധ വാല്യങ്ങള്‍), ഖുര്‍ആനിലെ നാല് സാങ്കേതിക ശബ്ദങ്ങള്‍, ഫിഖ് ഹുസ്സുന്ന എന്നിവ വിവര്‍ത്തനങ്ങളാണ്. കലീലയും ദിംനയും എന്ന കൃതിയുടെ പുനരാഖ്യാനവും ഇസ്‌ലാമിക ശരീഅത്തും സാമൂഹിക മാറ്റങ്ങളും എന്ന ഗ്രന്ഥത്തിന്റെ എഡിറ്റിംഗും നിര്‍വഹിച്ചിട്ടുണ്ട്. ഖുര്‍ആന് നല്‍കിയ സേവനങ്ങളെ പരിഗണിച്ച് ഖത്വര്‍ ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ ടി.കെ. ഉബൈദിനെ പ്രത്യേകം ആദരിച്ചു. പി.സി. മാമു ഹാജി പ്രഥമ അവാര്‍ഡ് ലഭിച്ചു. സുഊദി അറേബ്യ, ഖത്വര്‍, യു.എ.ഇ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ഭാര്യ: സുഹ്‌റ. മക്കള്‍: മുഹമ്മദ് യാസിര്‍, അബ്ദുല്‍ ഗനി, ബുശ്‌റാ, തസ്‌നിം ഹാദി.

Recent Posts

Related Posts

error: Content is protected !!