Saturday, March 23, 2024
Homeജനാസ സംസ്കരണംമരണം - മരണാനന്തരംമൃതദേഹം അന്യ സ്ത്രീ-പുരുഷൻമാർക്ക് കാണാമോ?

മൃതദേഹം അന്യ സ്ത്രീ-പുരുഷൻമാർക്ക് കാണാമോ?

ചോദ്യം: സ്ത്രീകൾ മരിച്ചാൽ മൃതദേഹം അന്യ പുരുഷൻമാരും നേരെ മറിച്ചും കാണാൻ പാടില്ല എന്നു കേൾക്കുന്നു. ഇസ്ലാമിൽ അങ്ങനെയുണ്ടോ?

ഉത്തരം: അന്യ സ്ത്രീ-പുരുഷൻമാർ പരസ്പരം നോക്കാൻ പാടില്ലാത്തത് അവർ ജീവിച്ചിരിക്കുമ്പോഴാണ്. സദാചാര സംശുദ്ധിക്ക് വേണ്ടിയാണ് ഇസ്ലാം ഇങ്ങനെ അനുശാസിച്ചിട്ടുള്ളത്. ജീവിച്ചിരിക്കുമ്പോഴത്തെ ഈ നിയമം മരണ ശേഷവും പ്രാബല്യത്തിലുണ്ട് എന്ന നിലക്ക് സ്ത്രീയുടെ മൃതദേഹം അന്യ പുരുഷൻമാരും നേരെ മറിച്ചും കാണാൻ പാടില്ലെന്ന് ചിലർ നിർദേശിച്ചിട്ടുണ്ട്. ഇത് അത്ര ശരിയാണെന്ന് തോന്നുന്നില്ല. കാരണം മരണവീട് സന്ദർശിക്കുവാനും മയ്യിത്തു സംസ്കരണത്തിൽ പങ്കെടുക്കുവാനും ഇസ്ലാം എല്ലാ മുസ് ലിംകളോടും ശക്തിയായി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ പുരുഷൻമാർ അന്യ സ്ത്രീകൾ മരിച്ചാൽ പോകേണ്ടതില്ലെന്നോ മറിച്ചോ പറയുന്നില്ല. മരണവീട് സന്ദർശിക്കുന്നതിന്റെ ഒരു ഭാഗമാണല്ലോ, മയ്യിത്തു ദർശിക്കുക എന്നതും. രണ്ടാമതായി മയ്യിത്തു കാണുമ്പോൾ മൃതദേഹത്തിന്റെ മുഖ ഭാഗം മാത്രമേ കാണാറുള്ളൂ. സ്ത്രീയുടെതാവട്ടെ, പുരുഷന്റെതാവട്ടെ, ആരും മൃതദേഹം മുഖമല്ലാത്ത ഭാഗങ്ങൾ ദർശിക്കാറില്ല. മുഖമാകട്ടെ, ജീവിച്ചിരിക്കുമ്പോൾ തന്നെ അന്യ സ്ത്രീ-പുരുഷൻമാർ പരസ്പരം കാണുന്നതിൽ വിരോധമില്ലെന്നാണ് അധിക പണ്ഡിതരുടെയും വീക്ഷണം.

മൃതദേഹം സന്ദർശിക്കുന്നതും കാണുന്നതും പരേതരോടുള്ള കൂറും സ്നേഹവും പ്രകടിപ്പിക്കാനും അവരുടെ സന്തപ്തകുടുംബത്തോട് അനുശോചന മറിയിക്കാനുമാണല്ലോ. മൃതദേഹം അന്യപുരുഷനോ സ്ത്രീയോ കാണുക മൂലം ഒരു തിൻമയും ഭയപ്പെടാനില്ല. മരണപ്പെട്ട ഒരു സ്ത്രിയുടെയോ പുരുഷന്റെയോ മൃതദേഹം ആളുകൾ ദുരുദ്ദേശ്യത്തോടെ സന്ദർശിക്കുമെന്നോ, അതല്ലെങ്കിൽ മൃതദേഹം കണ്ടാൽ ജനമനസ്സുകളിൽ ദുരുദ്ദേശ്യം ഉണരുമെന്നോ വിചാരിക്കുന്നതും അതനുസരിച്ച് നിയമങ്ങൾ ഉണ്ടാക്കുന്നതും ഒരു സമുദായത്തിന്റെ അവസ്ഥയുടെ അപഹാസ്യതയാണ് സൂചിപ്പിക്കുക. ഒരുപക്ഷേ ഒറ്റപ്പെട്ട വല്ല മനുഷ്യാധമന്മാരും അങ്ങനെയും ഉണ്ടെങ്കിൽ തന്നെ അത്തരം അപൂർവ്വ സാധ്യതകളെ മുൻനിർത്തി പൊതുവായ നിയമമുണ്ടാക്കുന്നത് ശരിയല്ല. ഉമ്മപെങ്ങൻമാരെ മാനഭംഗപ്പെടുത്താൻ തുനിയുന്നവരും അപൂർവ്വമായെങ്കിലും എല്ലാ വിഭാഗത്തിലും ഉണ്ടാകാമല്ലോ. അതു കരുതി, ഉമ്മയും മകനും തമ്മിലും സഹോദര സഹോദരികൾ തമ്മിലും പിതാവും പുത്രിയും തമ്മിലും ഒക്കെ പരസ്പരം കാണാൻ പാടില്ലെന്ന് നിയമമുണ്ടാക്കാമോ? ഇസ്ലാമിൽ അങ്ങനെയില്ല.

ടി.കെ ഉബൈദ്
ജനനം 1948-ല്‍ മലപ്പുറം ജില്ലയിലെ മാറഞ്ചേരിയില്‍. പിതാവ്: ഐ.ടി.സി. മുഹമ്മദ് അബ്ദുല്ല നിസാമി. മതാവ്: ടി.കെ. ആഇശ. 1964-1972 -ല്‍ ശാന്തപുരം ഇസ്‌ലാമിയാ കോളേജില്‍ പഠിച്ച് എഫ്.ഡി, ബി.എസ്. എസ്.സി. ബിരുദങ്ങള്‍ നേടി. പഠനാനന്തരം 1972 -ല്‍ പെരിന്തല്‍മണ്ണയില്‍നിന്ന് അബുല്‍ ജലാല്‍ മൗലവിയുടെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന സന്മാര്‍ഗം ദ്വൈവാരികയുടെ എഡിറ്റര്‍ ഇന്‍ചാര്‍ജായി പത്രപ്രവര്‍ത്തന ജീവിതം ആരംഭിച്ചു. 1974-ല്‍ വെള്ളിമാടുകുന്നിലെത്തി പ്രബോധനം മാസികയുടെ എഡിറ്റര്‍ ഇന്‍ചാര്‍ജ്, 1987 മുതല്‍ പ്രബോധനം വാരിക എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എന്നീ ചുമതലകള്‍ വഹിച്ചു. ഇപ്പോള്‍ പ്രബോധനം വാരിക എഡിറ്റര്‍, മലര്‍വാടി ദ്വൈവാരിക ചീഫ് എഡിറ്റര്‍, ഇസ്‌ലാമിക വിജ്ഞാനകോശം അസോസിയേറ്റ് എഡിറ്റര്‍, ഇത്തിഹാദുല്‍ ഉലമാ കേരള പ്രവര്‍ത്തക സമിതിയംഗം, ശാന്തപുരം അല്‍ജാമിഅഃ അല്‍ഇസ്‌ലാമിയ അലുംനി അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം, പൊന്നാനി കാഞ്ഞിരമുക്ക് കരുണ ചാരിറ്റബിള്‍ ട്രസ്റ്റ്, ദയാ ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയുടെ ചെയര്‍മാന്‍ ചുമതലകള്‍ വഹിക്കുന്നു. ഇടക്കാലത്ത് മാധ്യമം ദിനപത്രം കൊച്ചി യൂണിറ്റിന്റെ റസിഡന്റ് എഡിറ്ററും ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായിരുന്നു. മൗലിക ചിന്തയുള്ള എഴുത്തുകാരനാണ് ടി.കെ. ഉബൈദ്. ഖുര്‍ആന്‍ വ്യാഖ്യാന മായ ഖുര്‍ആന്‍ ബോധനമാണ് പ്രധാന രചന. അതിന്റെ എട്ട് വാല്യങ്ങള്‍ ഇതുവരെ പുറത്തിറങ്ങി. ബാക്കി ഭാഗങ്ങള്‍ പ്രബോധനം വാരികയില്‍ ഖണ്ഡശഃ തുടരുന്നു. ഹദീഥ് ബോധനം, പ്രശ്‌നവും വീക്ഷണവും, സ്വാതന്ത്ര്യത്തിന്റെ ഭാരം, ഇസ്‌ലാമിക പ്രവര്‍ത്തനം: ഒരു മുഖവുര, മനുഷ്യാ! നിന്റെ മനസ്സ്, അല്ലാഹു, ആദം ഹവ്വ, ലോക സുന്ദരന്‍ എന്നിവയാണ് മറ്റ് സ്വതന്ത്ര കൃതികള്‍. ഖുര്‍ആന്‍ ഭാഷ്യം, തഫ്ഹീമുല്‍ ഖുര്‍ആന്‍ (വിവിധ വാല്യങ്ങള്‍), ഖുര്‍ആനിലെ നാല് സാങ്കേതിക ശബ്ദങ്ങള്‍, ഫിഖ് ഹുസ്സുന്ന എന്നിവ വിവര്‍ത്തനങ്ങളാണ്. കലീലയും ദിംനയും എന്ന കൃതിയുടെ പുനരാഖ്യാനവും ഇസ്‌ലാമിക ശരീഅത്തും സാമൂഹിക മാറ്റങ്ങളും എന്ന ഗ്രന്ഥത്തിന്റെ എഡിറ്റിംഗും നിര്‍വഹിച്ചിട്ടുണ്ട്. ഖുര്‍ആന് നല്‍കിയ സേവനങ്ങളെ പരിഗണിച്ച് ഖത്വര്‍ ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ ടി.കെ. ഉബൈദിനെ പ്രത്യേകം ആദരിച്ചു. പി.സി. മാമു ഹാജി പ്രഥമ അവാര്‍ഡ് ലഭിച്ചു. സുഊദി അറേബ്യ, ഖത്വര്‍, യു.എ.ഇ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ഭാര്യ: സുഹ്‌റ. മക്കള്‍: മുഹമ്മദ് യാസിര്‍, അബ്ദുല്‍ ഗനി, ബുശ്‌റാ, തസ്‌നിം ഹാദി.

Recent Posts

Related Posts

error: Content is protected !!