ചോദ്യം: പലതരം സമ്പത്ത് നല്‍കി അല്ലാഹു അനുഗ്രഹിച്ച വ്യക്തിയാണ് ഞാന്‍. ഇപ്പോള്‍ പ്രായമായിരിക്കുന്നു. മരണശേഷം സമ്പത്തിന്റെ പേരില്‍ മക്കള്‍ കലഹിക്കാനിടവരുമെന്ന് ആശങ്കിക്കുന്നു. അതിനാല്‍ നേരത്തെ തന്നെ അനന്തരാവകാശം വീതിക്കുന്നതിന് വല്ല തടസ്സവുമുണ്ടോ?.
മറുപടി: പലരും ഉന്നയിക്കാറുള്ള സംശയമാണിത്. വിശദമായി തന്നെ ചില കാര്യങ്ങള്‍ ശ്രദ്ധയില്‍ പെടുത്തേണ്ടിയിരിക്കുന്നു.
ഒന്ന്: മരണപ്പെട്ട ഒരാളുടെ സ്വത്ത് ആര്‍ക്കൊക്കെയാണോ അവകാശപ്പെട്ടത് അവര്‍ക്കേ അനന്തരാവകാശികള്‍ എന്ന് പറയൂ. ജീവിച്ചിരിക്കെ തന്റെ സമ്പത്ത് വീതിച്ചു നല്‍കിയാല്‍ അതിന് അനന്തരാവകാശ പ്രകാരമുള്ള സ്വത്ത് എന്ന് പറയുകയില്ല.
രണ്ട്: ഇസ്ലാമിക ദൃഷ്ട്യാ സമ്പത്തിന്റെ യഥാര്‍ഥ ഉടമ അല്ലാഹുവാണ്. തല്‍ക്കാലം അത് കൈകാര്യം ചെയ്യാനുള്ള അവകാശമേ മനുഷ്യനുള്ളൂ. അവന്‍ മരിക്കുന്നതോടെ ആ അവകാശവും യഥാര്‍ഥ ഉടമയായ അല്ലാഹുവിലേക്ക് നീങ്ങും. ശേഷം പ്രസ്തുത സമ്പത്ത് ആര്‍ക്ക് എങ്ങനെ എത്ര നല്‍കണമെന്ന് അല്ലാഹു തന്നെ വ്യക്തമാക്കിയിരിക്കേ മറ്റുള്ളവര്‍ക്കതില്‍ ഇടപെടാന്‍ അവകാശമില്ല. അതിനാല്‍, അവകാശികള്‍ക്കിടയില്‍ വീതിച്ചാലും ഇല്ലെങ്കിലും, ശറഈ വീക്ഷണപ്രകാരം പരേതന്റെ സ്വത്ത് അനന്തരാവകാശികളുടേതായി മാറി. അതിനാല്‍ സ്വാഭാവികമായും അത് വീതിക്കേണ്ടത് ശറഈ നിയമങ്ങള്‍ നിര്‍ബന്ധമായും പാലിച്ചുകൊണ്ടായിരിക്കണം.
മൂന്ന്: ജീവിച്ചിരിക്കുന്ന വ്യക്തി തന്റെ സ്വത്ത് വീതിച്ചു നല്‍കുന്നതിന് ഇസ്ലാമിന്റെ സാങ്കേതിക ഭാഷയില്‍ ഹിബ (ഇഷ്ടദാനം) എന്നാണ് പറയുക. അതിനാവട്ടെ അനന്തരാവകാശ നിയമത്തില്‍ നിന്ന് വ്യത്യസ്തമായ ചില നിയമങ്ങള്‍ ഉണ്ടുതാനും.
നാല്: ഇന്ത്യയില്‍ മുസ്ലിംകള്‍ക്ക് അനന്തരാവകാശം, വിവാഹം തുടങ്ങിയവക്ക് വ്യക്തിനിയമങ്ങള്‍ എന്നപേരില്‍ ഇസ്ലാമിക ശരീഅത്ത് അനുശാസിച്ച നിയമങ്ങളാണ് നിലവിലുള്ളത്. അതിനാല്‍ അവ അനുസരിച്ചല്ലാത്ത വീതം വെപ്പിനെതിരെ അവകാശികളിലാരെങ്കിലും അപ്പീല്‍ നല്‍കിയാല്‍ അത് ദുര്‍ബലപ്പെടുത്താനും വീണ്ടും വീതം വെക്കാനും കോടതിക്ക് അധികാരമുണ്ട്.
ഇഷ്ടദാനം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ബന്ധുക്കള്‍ക്ക് ഇഷ്ടദാനം നല്‍കുമ്പോള്‍ അത് നീതിപൂര്‍വമായിരിക്കണം. വിശിഷ്യാ, സന്താനങ്ങള്‍ക്കിടയില്‍ തുല്യമായി വേണം വീതം വെക്കാന്‍. ആണ്‍ പെണ്‍ വ്യത്യാസം പോലും ഇവിടെ പരിഗണനീയമല്ലെന്നാണ് പ്രമുഖരായ ഇമാമുമാരുടെ വീക്ഷണം. മാത്രമല്ല ഈ വീക്ഷണത്തെ ന്യായീകരിച്ചുകൊണ്ടും മറ്റെല്ലാ വീക്ഷണങ്ങളുടെയും ദൌര്‍ബല്യം വ്യക്തമാക്കിക്കൊണ്ടും ഇമാം ഇബ്‌നു ഹജര്‍ അല്‍ അസ്ഖലാനി, ബുഖാരിയുടെ വ്യാഖ്യാനമായ ഫത്ഹുല്‍ ബാരിയില്‍ ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട്.
എന്നാല്‍ സന്താനങ്ങളില്‍ ചിലര്‍ ശാരീരികമോ മാനസികമോ സാമ്പത്തികമോ ആയ അപാകതകള്‍ ഉള്ളവരാണെങ്കില്‍ ഏറ്റക്കുറച്ചിലുകളാകാമെന്നും അങ്ങനെ വരുമ്പോള്‍ മറ്റു മക്കളുമായി കൂടിയാലോചിച്ച് സമവായത്തില്‍ എത്തിയ ശേഷമേ വിവേചനം പാടുള്ളൂ എന്നുമാണ് പണ്ഡിത മതം.
വിവാഹ വേളയില്‍ പിതാവ് തന്റെ പെണ്‍മക്കള്‍ക്ക് 50 ഉം 100 ഉം പവന്‍ സ്വര്‍ണാഭരണങ്ങള്‍ നല്‍കിയിട്ടുണ്ടാവാം. അത് പലപ്പോഴും ആണ്‍ മക്കളുടെ കൂടി സഹായം കൊണ്ടുമായിരിക്കും. പിതാവിന്റെ കാലശേഷം അവകാശം കണക്കുപറഞ്ഞ് മേടിക്കുന്നവര്‍ ഇക്കാര്യങ്ങളൊന്നും മറന്നുകളയരുത്. ആണ്‍ മക്കളില്‍ ചിലര്‍ക്ക് മാത്രം സഹായങ്ങള്‍ നല്‍കുന്ന മാതാപിതാക്കളും അത് ഇസ്ലാമികമല്ല എന്ന് ഓര്‍ത്തിരിക്കണം.
മരണശേഷം തന്റെ സമ്പത്ത് ഇന്നയിന്ന പ്രകാരം സന്താനങ്ങളും മറ്റു അവകാശികളും എടുക്കേണ്ടതാണ് എന്ന രൂപത്തില്‍ എഴുതിവെക്കുന്നതിന് ശറഈ ആയോ നിയമപരമായോ സാധുതയില്ല. ‘ അനന്തരാവകാശികള്‍ക്ക് വസിയ്യത്ത് പാടില്ല ” (അബൂദാവൂദ്: 2872). എന്ന പ്രവാചക വചനമാണതിന് തെളിവ്. ഇനി ആര്‍ക്കും അതില്‍ എതിര്‍പ്പില്ലെങ്കില്‍ അങ്ങനെ ചെയ്യുന്നതിന് വിരോധമില്ല. എല്ലാവരുടെയും അഭിപ്രായ ഐക്യം ഉണ്ടാക്കിയ ശേഷമായിരിക്കണമെന്ന് മാത്രം. അതുതന്നെ മരണാനന്തരം അവകാശികള്‍ പാലിച്ചുകൊള്ളണമെന്ന് നിയമപരമായി നിര്‍ബന്ധവുമില്ല. അങ്ങനെ വരുമ്പോള്‍ ഒരോരുത്തര്‍ക്കും തങ്ങളുടെ യഥാര്‍ഥ അവകാശമനുസരിച്ചുള്ള വിഹിതമായിരിക്കും ഉണ്ടായിരിക്കുക.
ആരാണ് ആദ്യം മരിക്കുക എന്ന കാര്യം മുന്‍കൂട്ടി ആര്‍ക്കും അറിയാന്‍ സാധിക്കുകയില്ല എന്നതും ഇവിടെ ഓര്‍ക്കേണ്ടതാണ്. ജീവിച്ചിരിക്കുമ്പോള്‍ തന്നെ പൂര്‍ണമായും ഉടമാവകാശം നല്‍കി രജിസ്‌റര്‍ ചെയ്തുകൊടുക്കാനാണുദ്ദേശിക്കുന്നതെങ്കില്‍ അവിടെ പൂര്‍ണ നീതിയും സമത്വവും പാലിക്കണം. മരണശേഷവും വല്ലതും ബാക്കിയുണ്ടെങ്കില്‍ ശരീഅത്ത് നിയമങ്ങളനുസരിച്ച് അത് വീണ്ടും വീതിക്കുകയാണ് വേണ്ടത്. മരിക്കുന്നതിന് മുമ്പ് കൊടുത്തത് അനന്തരാവകാശം വീതിക്കുമ്പോള്‍ നിയമപരമായി പരിഗണിക്കേണ്ടതില്ലെങ്കിലും, അവകാശികള്‍ അത് പരിഗണിക്കുക എന്നതാണ് ദീനിയും ധാര്‍മികവുമായ നല്ല കാര്യം. ഇത്തരം സന്ദര്‍ഭങ്ങളില്‍ നേരത്തെ മേടിച്ചവര്‍ വിട്ടുവീഴ്ച കാണിക്കുകയാണ് വേണ്ടത്. ഇങ്ങനെ നേരത്തെ വീതിച്ചുകൊടുക്കുന്നത് പല പ്രയാസങ്ങള്‍ക്കും വഴിവെച്ചുകൂടായ്കയില്ല. സമ്പന്നരായ രക്ഷിതാക്കള്‍ തങ്ങള്‍ അധികകാലമൊന്നും ജീവിക്കില്ല എന്ന് കരുതി സമ്പത്തെല്ലാം മക്കളുടെ പേരില്‍ രജിസ്‌റര്‍ ചെയ്തുവെക്കുകയും പിന്നീട് ദീര്‍ഘകാലം രോഗികളായി അവശനിലയില്‍ കിടക്കേണ്ടി വരികയും ചെയ്ത പല അനുഭവങ്ങളും ഉണ്ടല്ലോ. നോക്കാന്‍ ചുമതലപ്പെട്ട മക്കളില്‍ പലരും സമ്പത്ത് സ്വന്തമാക്കാന്‍ കാണിച്ച താല്‍പര്യം പിതാവിനെ ചികിത്സിക്കാനും പരിചരിക്കാനും കാണിക്കാതിരിക്കുകയോ, റബര്‍ പന്തുപോലെ അങ്ങോട്ടുമിങ്ങോട്ടും തട്ടുകയോ ഒക്കെ ചെയ്‌തേക്കാം.
പിതാവ് മരിച്ചുപോയ പേരക്കുട്ടികളുണ്ടെങ്കില്‍ അനാഥരായ അവര്‍ക്ക് വേണ്ടി ഒന്നും തന്നെ വസിയ്യത്ത് ചെയ്യാതെ അവരെ നിരാലംബരാക്കി വിട്ടേച്ചുപോകുന്ന പിതാമഹന്‍മാരും കുറവല്ല. ഇത്തരം പിതാമഹന്മാര്‍ ഈ അനാഥക്കുട്ടികള്‍ക്ക് വസ്വിയ്യത്ത് ചെയ്തിരിക്കണം. അല്ലാത്തപക്ഷം, അങ്ങനെ വസ്വിയ്യത്ത് ഉണ്ടെന്ന് കണക്കാക്കി ആ വിഹിതം മാറ്റി നിര്‍ത്തിയേ അനന്തരാവകാശം വീതിക്കാവൂ എന്നാണ് പല മുസ്ലിം രാജ്യങ്ങളിലെയും നിയമം.
അതിനാല്‍ താങ്കളോട് പറയാനുള്ളത്, എല്ലാ മക്കളെയും ഭാര്യയേയും ഉള്‍പ്പെടുത്തി അവരുമായി കൂടിയാലോചിച്ച് സമവായത്തിലൂടെ ഏറ്റവും ഉചിതമായ തീരുമാനത്തിലെത്തുക. തന്റെ മുഴുവന്‍ സമ്പത്തിന്റെയും ഉടമസ്ഥാവകാശം ജീവിതകാലത്തുതന്നെ, പൂര്‍ണമായും വിട്ടുകൊടുക്കാതെ അല്‍പമെങ്കിലും സ്വന്തം പേരില്‍ അവശേഷിപ്പിക്കുകയാണ് നല്ലത്. ഓരോരുത്തരുടെയും ആവശ്യവും സാഹചര്യവും സാമ്പത്തിക സ്ഥിതിയും പരിഗണിച്ചുകൊണ്ടും, കുടുംബബന്ധത്തിന് ഉലച്ചില്‍ തട്ടാത്തവിധത്തിലും, ഇസ്ലാമിക നിയമങ്ങള്‍ പാലിച്ചുകൊണ്ടുമൊക്കെയുള്ള സമവായം ഉണ്ടാക്കാനാണ് ശ്രമിക്കേണ്ടത്. അതിന് സാധ്യമല്ലെങ്കില്‍ ഇപ്പോള്‍ തന്നെ വീതംവെപ്പിനെ സംബന്ധിച്ച് വേവലാതിപ്പെടാതെ അല്ലാഹുവില്‍ ഭരമേല്‍പിച്ച് കഴിഞ്ഞുകൂടുക.
അനസ്(റ) നിവേദനം: ഒരാള്‍ നബി(സ്വ)യുടെ അടുത്ത് ഇരിക്കുകയായിരുന്നു. അപ്പോള്‍ അദ്ദേഹത്തിന്റെ ഒരു ചെറിയ കുഞ്ഞുമോന്‍ വന്നു. അദ്ദേഹം കുട്ടിയെ ചുംബിക്കുകയും പിടിച്ച് മടിയിലിരുത്തുകയും ചെയ്തു. ശേഷം ഒരു ചെറിയ കുഞ്ഞുമോള്‍ വന്നു. അദ്ദേഹം അവളെ പിടിച്ചു തന്റെ ഒരു ഭാഗത്ത് ഇരുത്തി. ഇതുകണ്ട് തിരുനബി(സ്വ) പറഞ്ഞു: നീ അവര്‍ക്കിടയില്‍ നീതി പാലിച്ചിട്ടില്ല (ബൈഹഖി: 8327). മക്കളെ ഉമ്മ വെക്കുന്നതില്‍ പോലും വിവേചനം പാടില്ലെന്ന് പഠിപ്പിക്കുകയായിരുന്നു പ്രവാചകന്‍. അപ്പോള്‍ പിന്നെ മറ്റു സാമ്പത്തിക സുഖസൗകര്യങ്ങളുടെ കാര്യം പറയേണ്ടതില്ലല്ലോ.
നബി(സ) പറഞ്ഞു: നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍. മക്കള്‍ക്കിടയില്‍ നീതി പുലര്‍ത്തുകയും ചെയ്യുവിന്‍. നബി(സ) പറഞ്ഞു: നിങ്ങളുടെ മക്കള്‍ക്കിടയില്‍ നിങ്ങള്‍ നീതി പുലര്‍ത്തുന്നത് അല്ലാഹു ഇഷ്ടപ്പെടുന്നു. നിങ്ങള്‍ പരസ്പരം നീതി പുലര്‍ത്തുന്നത് അവന്‍ ഇഷ്ടപ്പെടുന്നതുപോലെ. നബി(സ) പറഞ്ഞു: ഓരോരുത്തരോടും അവരില്‍ അര്‍പ്പിതമായ ചുമതലകളെ കുറിച്ച് അല്ലാഹു ചോദിക്കും. അത് കൃത്യമായി പാലിച്ചുവോ അതല്ല അതില്‍ അപാകത കാണിച്ചുവോ എന്ന്. കുടംബ നാഥന്‍ അയാളുടെ കുടുംബത്തെ കുറിച്ചും ചോദ്യം ചെയ്യപ്പെടും.
ഇസ്‌ലാം ലോകത്തിന് സമര്‍പ്പിക്കുകയും അനുശാസിക്കുകയും ചെയ്ത മാനവിക മൂല്യങ്ങളിലൊന്നാണ് മക്കള്‍ക്കിടയിലെ നീതിപാലനം. നബി(സ) പറഞ്ഞു: നിങ്ങളുടെ സന്താനങ്ങള്‍ക്കിടയില്‍ നീതി പുലര്‍ത്തുവിന്‍. സമ്മാനം, സ്‌നേഹം, വാല്‍സല്യം, പരിഗണന, ആവശ്യ നിര്‍വഹണം തുടങ്ങിയ കാര്യങ്ങളിലെല്ലാം മക്കള്‍ക്കിടയില്‍ നീതി പുലര്‍ത്തല്‍ ഉത്തമശിക്ഷണത്തിന്റെ അടിസ്ഥാനമാണ്. ഇബ്‌നു അബ്ബാസില്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: ദാനത്തിന്റെ/സമ്മാനത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ മക്കളോട് നീതിപൂര്‍വം വര്‍ത്തിക്കുവിന്‍. ന്യായമായ കാരണങ്ങളില്ലാതെ ഏറ്റവ്യത്യാസം കാണിക്കാതിരിക്കല്‍, തുല്യമായ പരിഗണന നല്‍കല്‍ എന്നിവയെല്ലാം മക്കള്‍ക്കിടയിലെ നീതിയുടെ പ്രത്യക്ഷ ഭാവങ്ങളാണ്.
അനസി(റ)ല്‍ നിന്ന് നിവേദനം. ഒരാള്‍ പ്രവാചകനോടൊപ്പം ഇരിക്കുകയായിരുന്നു. അന്നേരം അദ്ദേഹത്തിന്റെ ഒരു കുഞ്ഞുമോന്‍ അവിടെ വന്നു. ഉടനെ അദ്ദേഹം ആ കുട്ടിയെ ചേര്‍ത്തുപിടിച്ചു ചുംബിക്കുകയും തന്റെ മടിയുടെ വലത്തെ ഭാഗത്തിരുത്തുകയും ചെയ്തു. കുറച്ചുകഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ഒരു കുഞ്ഞുമോള്‍ അവിടെയെത്തി. അപ്പോള്‍ അവളെ അദ്ദേഹം തന്റെ അരികിലിരുത്തി. അന്നേരം നബി(സ) പറഞ്ഞു: അതിനെ തന്റെ മടിയില്‍ തന്നെ ഇടത്തെ ഭാഗത്ത് ഇരുത്തിക്കൂടേ? ഉടന്‍ അദ്ദേഹം അങ്ങനെ ചെയ്തു.
സഹാബികളെല്ലാം ഈ സല്‍സ്വഭാവങ്ങള്‍ പിന്‍പറ്റിയിരുന്നു. മക്കളോട് നീതി പുലര്‍ത്തിയിരുന്നു. മക്കളെ ചുംബിക്കുന്ന വിഷയത്തില്‍ പോലും അവര്‍ വിവേചനം കാണിച്ചിരുന്നില്ല. പരസ്പരം പകയും വെറുപ്പുമില്ലാതെ മക്കള്‍ വളരാന്‍ വേണ്ടിയുള്ള ജാഗ്രതയുടെ ഭാഗമായിരുന്നു അത്. ഇത്തരുണത്തില്‍ ഹദീസുകളില്‍ സ്ഥിരപ്പെട്ട പ്രസക്തമായ ഒരു സംഭവം ഇവിടെ ഉദ്ധരിക്കട്ടെ.
ബഷീറു ബ്‌നു സഅദില്‍ അന്‍സാരിയുടെ ഭാര്യ അവരുടെ പുത്രന്‍ നുഅ്മാനുബ്‌നു ബശീറിന് ഒരു സ്വത്ത് പ്രത്യേകമായി ദാനം നല്‍കാന്‍ അദ്ദേഹത്തോടാവശ്യപ്പെട്ടു. അതിന് നബി(സ)യെ സാക്ഷിയാക്കണമെന്ന് ശഠിക്കുകയും ചെയ്തു. അങ്ങനെ അദ്ദേഹം നബി(സ)യുടെ അടുത്തുചെന്ന് ഇങ്ങനെ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ! എന്റെ ഭാര്യ എന്റെ അടിമയെ അവളുടെ പുത്രന് നല്‍കാന്‍ ആവശ്യപ്പെട്ടുകൊണ്ട് എന്റെ അടുത്ത് വന്നിരിക്കുന്നു. നബി(സ) ചോദിച്ചു: അവന്ന് സഹോദരന്‍മാരുണ്ടോ.? അതെ എന്നദ്ദേഹം ഉത്തരം പറഞ്ഞു. അവന്ന് നല്‍കിയതുപോലെ എല്ലാവര്‍ക്കും നിങ്ങള്‍ നല്‍കിയിട്ടുണ്ടോ? എന്ന് തിരുമേനി ചോദിച്ചു. ഇല്ല എന്ന് അദ്ദേഹം മറുപടി പറഞ്ഞു. തിരുമേനി (സ) പറഞ്ഞു: എന്നാല്‍ അത് ശരിയല്ല. ന്യായത്തിന് വേണ്ടിയല്ലാതെ ഞാന്‍ സാക്ഷി നില്‍ക്കുകയില്ല. (ബുഖാരി, മുസ്‌ലിം, അഹ്മദ്, അബൂദാവൂദ്). അനീതിക്ക് എന്നെ സാക്ഷിനിര്‍ത്തരുത്. താങ്കളുടെമേല്‍ മക്കള്‍ക്കുള്ള അവകാശത്തില്‍പ്പെട്ടതാണ് അവര്‍ക്കിടയില്‍ നീതിപാലിക്കുകയെന്നത്. അവര്‍ താങ്കളോട് നന്‍മ ചെയ്യണമെന്നത് അവര്‍ക്ക് താങ്കളോടുള്ള ബാധ്യതയാണെന്നതുപോലെതന്നെ. (അബൂദാവൂദ്)
അല്ലാഹുവിനെ സൂക്ഷിക്കുക, നിങ്ങളുടെ സന്താനങ്ങള്‍ക്കിടയില്‍ നീതി പുലര്‍ത്തുക. (ബുഖാരി, മുസ്‌ലിം). ന്യായമായ കാരണമുണ്ടെങ്കില്‍ ഏറ്റക്കുറച്ചിലുകള്‍ അനുവദനീയമാണ് എന്നാണ് ഇമാം അഹ്മദിന്റെ വീക്ഷണം. ഏതെങ്കിലും കുട്ടിക്ക് മറ്റുള്ളവര്‍ക്കില്ലാത്ത വല്ല വൈകല്യമോ മറ്റോ ഉണ്ടാവുന്നത് ഇതിന്നുദാഹരണമാണ്.
عَنْ عَامِرٍ قَالَ سَمِعْتُ النُّعْمَانَ بْنَ بَشِيرٍ رَضِيَ اللَّهُ عَنْهُمَا وَهُوَ عَلَى الْمِنْبَرِ يَقُولُ أَعْطَانِي أَبِي عَطِيَّةً فَقَالَتْ عَمْرَةُ بِنْتُ رَوَاحَةَ لَا أَرْضَى حَتَّى تُشْهِدَ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَأَتَى رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ إِنِّي أَعْطَيْتُ ابْنِي مِنْ عَمْرَةَ بِنْتِ رَوَاحَةَ عَطِيَّةً فَأَمَرَتْنِي أَنْ أُشْهِدَكَ يَا رَسُولَ اللَّهِ قَالَ أَعْطَيْتَ سَائِرَ وَلَدِكَ مِثْلَ هَذَا قَالَ لَا قَالَ فَاتَّقُوا اللَّهَ وَاعْدِلُوا بَيْنَ أَوْلَادِكُمْ قَالَ فَرَجَعَ فَرَدَّ عَطِيَّتَهُ.- رَوَاهُ الْبُخَارِيُّ: 2587.
عَنِ النُّعْمَانِ بْنِ بَشِيرٍ قَالَ انْطَلَقَ بِى أَبِى يَحْمِلُنِى إِلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ يَا رَسُولَ اللَّهِ اشْهَدْ أَنِّى قَدْ نَحَلْتُ النُّعْمَانَ كَذَا وَكَذَا مِنْ مَالِى. فَقَالَ « أَكُلَّ بَنِيكَ قَدْ نَحَلْتَ مِثْلَ مَا نَحَلْتَ النُّعْمَانَ ». قَالَ لاَ. قَالَ « فَأَشْهِدْ عَلَى هَذَا غَيْرِى – ثُمَّ قَالَ – أَيَسُرُّكَ أَنْ يَكُونُوا إِلَيْكَ فِى الْبِرِّ سَوَاءً ». قَالَ بَلَى. قَالَ « فَلاَ إِذًا ». -رَوَاهُ مُسْلِمٌ: 4272.