Monday, May 6, 2024
Homeതൊഴിൽബാലവേല ഇസ്‌ലാം വിലക്കുന്നുണ്ടോ?

ബാലവേല ഇസ്‌ലാം വിലക്കുന്നുണ്ടോ?

ചോദ്യം : മുസ്‌ലിം ലോകത്ത് ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന നിരവധി കുട്ടികളുണ്ട്. ഇസ്‌ലാം കുട്ടികള്‍ക്ക് അവരുടെ അവകാശങ്ങള്‍ വകവെച്ചു കൊടുക്കുന്നില്ല എന്ന തരത്തിലാണിത് വ്യാഖ്യാനിക്കപ്പെടുന്നത്. ബാലവേലക്ക് എന്തെങ്കിലും നിര്‍ണിതമായ വിലക്കുകള്‍ ഇസ്‌ലാം നിശ്ചയിച്ചിട്ടുണ്ടോ?

മറുപടി : തങ്ങളുടെ ബാല്യകാലം ആസ്വദിക്കുക എന്നത് കുട്ടികളുടെ അടിസ്ഥാന അവകാശങ്ങളില്‍ ഒന്നാണ്. ചെറുപ്രായത്തില്‍ മുതിര്‍ന്നവരുടെ ഉത്തരവാദിത്വങ്ങള്‍ അവര്‍ വഹിക്കേണ്ടതില്ല. അങ്ങനെ സംഭവിക്കുമ്പോള്‍ ജീവിതത്തിലെ വളരെ സുപ്രധാനമായ ഒരു കാലം ആസ്വദിക്കുന്നതില്‍ നിന്നും അവരെയത് തെറ്റിക്കും. കുട്ടികള്‍ കൡക്കുകയും അവരുടെ പ്രായത്തിനിണങ്ങിയ വിനോദങ്ങളിലും പഠനത്തിലും ഏര്‍പ്പെടുകയും ചെയ്യട്ടെ. കുട്ടികളിലുള്ള കഴിവുകളെയും ശേഷികളെയും വളര്‍ത്തുന്നതിലും അവര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നതിലും പ്രത്യേക ശ്രദ്ധ വെക്കണം.

ദാരിദ്ര്യത്തിന്റെ പേരില്‍ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതും കുടുംബത്തിന്റെ വരുമാനം കണ്ടെത്തുന്നതിന് അവരെ കൊണ്ട് ജോലി ചെയ്യിക്കുന്നതും ശരിയല്ല. ഈയൊരു പ്രശ്‌നം പരിഹരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഞാന്‍ നിപുണരായ കുട്ടികളുടെ സംരക്ഷണത്തിന് ഒരു വേദി സ്ഥാപിച്ചത്.

പിതാവ് ഒരു കര്‍ഷകനാണെങ്കില്‍ പിതാവിനെ കൃഷിയില്‍ സഹായിക്കുന്നവരും ഒഴിവുസമയങ്ങളില്‍ പിതാവിന്റെ പണിസ്ഥലത്ത് തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്യുന്നവരുമായ കുട്ടികളുണ്ടാവും. ഇത്തരത്തില്‍ തങ്ങള്‍ക്ക് കഴിയുന്ന ചെറിയ ജോലികള്‍ കുട്ടികള്‍ ചെയ്യുന്നത് അനുവദനീയമാണ്.

എന്നാല്‍ ബാലവേല ഒരു നിലക്കും തടയാനാവാത്ത സന്ദര്‍ഭങ്ങളുമുണ്ട്. നിര്‍ബന്ധിതാവസ്ഥയാണത്. കുട്ടിയുടെ കുടുംബം കടുത്ത ദാരിദ്ര്യത്തിലാവുകയും ജീവിതത്തിന്റെ വളരെ അനിവാര്യമായ ആവശ്യങ്ങള്‍ പോലും പൂര്‍ത്തീകരിക്കാനാവാത്ത അവസ്ഥയില്‍ ഒരു കുട്ടി ജോലി ചെയ്യുന്നത് തെറ്റെന്ന് പറയാനാവില്ല. എന്നാല്‍ അവന്റെ പ്രായത്തിനും ആരോഗ്യ ശേഷിക്കും നിരക്കുന്ന ജോലിയായിരിക്കണം അവന്‍ ചെയ്യേണ്ടത്. അവന്റെ പ്രായത്തിനും ശക്തിക്കും അപ്പുറമുള്ള കാര്യങ്ങള്‍ അവരുടെ മേല്‍ കെട്ടിവെക്കരുത്.

ഡോ. യൂസുഫുല്‍ ഖറദാവി
യൂസുഫ് അബ്ദുല്ല അല്‍ ഖറദാവി 1926 സെപ്റ്റംബര്‍ 9 ഈജിപ്തിലെ അല്‍ഗര്‍ബിയ്യ ജില്ലയിലെ സിഫ്ത തുറാബ് ഗ്രാമത്തില്‍ ജനനം. ചെറുപ്പത്തില്‍ തന്നെ പഠനകാര്യങ്ങളില്‍ വൈഭവം കാട്ടിയ ഒമ്പതാം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. അല്‍അസ്ഹര്‍ സര്‍വകലാശാലയിലെ ഉപരിപഠനത്തിന് ചേര്‍ന്ന യൂസുഫ് 1953 ല്‍ ഒന്നാം റാങ്കോടെ പാസായി. 1954ല്‍ അറബി ഭാഷാ കോളജില്‍ നിന്നും ഒന്നാം റാങ്കോടെ തന്നെ പുറത്തിറങ്ങി. 1958 ല്‍ അറബി സാഹിത്യത്തില്‍ ഡിപ്ലോമയും 1960 ല്‍ ഖുര്‍ആനിലും നബിചര്യയിലും മാസ്റ്റര്‍ ബിരുദവും 1973 ല്‍ സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സകാത്തിന്റെ പങ്ക് എന്ന തീസിസില്‍ ഫസ്റ്റ് ക്ലാസോടെ ഡോക്ടറേറ്റും നേടി. 2004ല്‍ ഇസ്‌ലാമിക വൈജ്ഞാനിക മേഖലയിലെ സംഭാവനകള്‍ക്ക് കിംഗ് ഫൈസല്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ലഭിച്ച അദ്ദേഹം ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

Recent Posts

Related Posts

error: Content is protected !!