Saturday, April 27, 2024
Homeവിശ്വാസംമുഹമ്മദ് നബിയും വിഗ്രഹ ധ്വംസനവും

മുഹമ്മദ് നബിയും വിഗ്രഹ ധ്വംസനവും

ചോദ്യം- ”ഇന്ത്യയിലെ ഹിന്ദുക്കളെപ്പോലെത്തന്നെ മക്കയിലെ അറബികളും വിഗ്രഹാരാധകരായിരുന്നു. കഅ്ബ നിരവധി വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കപ്പെട്ട പുരാതന ക്ഷേത്രവുമായിരുന്നു. മുഹമ്മദിന് രാഷ്ട്രീയാധികാരം ലഭിച്ചപ്പോൾ ബലപ്രയോഗത്തിലൂടെ വിഗ്രഹങ്ങൾ നശിപ്പിക്കുകയാണുണ്ടായത്. ഇതിനെക്കുറിച്ച് എന്തു പറയുന്നു?”

ഉത്തരം- ലോകത്ത് ഒരു മതവും ബഹുദൈവ സങ്കൽപം അംഗീകരിക്കുകയോ വിഗ്രഹാരാധന അനുശാസിക്കുകയോ ചെയ്യുന്നില്ല. ഹിന്ദുമതത്തിന്റെ സ്ഥിതിയും ഭിന്നമല്ല. ഹിന്ദുക്കൾ ആദ്യകാലത്ത് വിഗ്രഹാരാധകരായിരുന്നില്ല. അത് പിന്നീട് കടന്നുകൂടിയ അത്യാചാരമാണ്. പ്രമുഖരായ വേദപണ്ഡിതന്മാരും ഹൈന്ദവ നവോത്ഥാരകന്മാരും ഇക്കാര്യം അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. ശ്രീ. ദയാനന്ദ സരസ്വതിയുടെ ഇതുസംബന്ധമായ വീക്ഷണം കെ. ഗോകുലാനന്ദൻ ഇങ്ങനെ വിശദീകരിക്കുന്നു: ”ഈശ്വരനിൽനിന്നും ഭിന്നമായ പദാർഥങ്ങളെ പൂജിക്കുന്നതിന്റെ ഫലം ദുഃഖമായിരിക്കും. ഈശ്വരന് പല പേരുകളുണ്ട്. എന്നാൽ അവയെല്ലാം ഒരേ ശക്തിയുടെ പര്യായങ്ങളാണ്. ഈശ്വരൻ സർവവ്യാപിയും സ്വയംഭൂവും അനാദിയും അനന്തനുമാണ്. ‘അജ ഏക പാത്'(യജുർ 34-53), ‘സപര്യഗായ് ഛ്യശ്രമകായ്മ'(യജുർ 40-8) എന്നീ യജുർവേദ വചനങ്ങളിൽനിന്നും ഈശ്വരൻ ജന്മം കൊള്ളുന്നില്ലെന്ന് വ്യക്തമാണെന്ന് ദയാനന്ദൻ ചൂണ്ടിക്കാട്ടി. അതിനാൽ അവതാരമെന്ന സങ്കൽപവും അതിനെ അടിസ്ഥാനമാക്കിക്കൊണ്ട് വൈഷ്ണവർ പ്രചരിപ്പിക്കുന്ന അവതാരകഥകളും കെട്ടിച്ചമച്ചവയാണ്. അതിനാൽതന്നെ ഗീത 4-7ലെ
യദാ യദാ ഹി ധർമസ്യ
ഗ്ലാനിർഭവതി ഭാരത!
അഭ്യുത്ഥാനമധർമസ്യ
തദാത്മാനം സൃജാമ്യഹം
എന്ന വചനവും സ്വീകാര്യമായതല്ല. എണ്ണമറ്റ ഗുണകർമ സ്വഭാവങ്ങളോടുകൂടിയ ഈശ്വരന് കംസരാവണാദികളെ കൊല്ലുവാനായി അവതാരമെടുക്കേണ്ടതായ ആവശ്യമില്ല. ഈശ്വരൻ നിസ്സാരനായ ഒരു വ്യക്തിയെ കൊല്ലുവാനായി ജനനമരണങ്ങൾ സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നവൻ വിഡ്ഢി മാത്രമായിരിക്കും. ‘മാതാപിതാക്കൾ, ആചാര്യൻ, അതിഥി എന്നിവരെ ശുശ്രൂഷിക്കലാണ് ദേവപൂജ- അല്ലാതെ ശിലാശകലങ്ങളെ പൂജിക്കലല്ല.’

”മഹാഭാരതത്തിലെ 4400 ശ്ലോകങ്ങളാണ് വ്യാസൻ രചിച്ചത്. ശിഷ്യന്മാർ 5600 ശ്ലോകങ്ങൾ കൂട്ടിച്ചേർത്തു. അങ്ങനെ മൊത്തം പതിനായിരം ശ്ലോകങ്ങളേ യഥാർഥ മഹാഭാരതത്തിലുള്ളൂ. മറ്റുള്ളതെല്ലാം പല കാലത്തായി പലരാൽ കൂട്ടിച്ചേർക്കപ്പെട്ടവയാണ്. ജ്യോത്സ്യന്മാരും മന്ത്രവാദികളും മൂഢന്മാരെ വഞ്ചിക്കുന്നു. അചേതന വസ്തുക്കളാണ് ജ്യോതിർ ഗോളങ്ങൾ. അവ കോപിക്കുകയോ ദുഃഖിക്കുകയോ ഇല്ല. ഗ്രഹം, നക്ഷത്രം, ജാതകം, രാശി, മുഹൂർത്തം മുതലായവ നോക്കി ഫലം പറയുന്നവർ മുഴുക്കെ വഞ്ചകരാണ്. ഇത്തരക്കാർ ഗണിതത്തെയും ജ്യോതിശ്ശാസ്ത്രത്തെയും മറയാക്കി വഞ്ചനകൾ നടത്തുകയാണ്. മാരണം, മോഹനം, ഉച്ചാടനം, വശീകരണം മുതലായ മന്ത്രവാദ കർമങ്ങളിൽ വിശ്വസിക്കുന്നവരും വിഡ്ഢികളാണ്…

”യജുർവേദം 32-3 അനുസരിച്ച് പ്രപഞ്ച പ്രതിഭാസത്തിന് ഒരു പ്രതിമയും സൃഷ്ടിക്കാൻ സാധ്യമല്ല. വൈദികർ ബിംബാരാധകരായിരുന്നില്ല. ജൈനമതക്കാർ അവരുടെ തീർഥങ്കരന്മാരുടെ ബിംബങ്ങൾ നിർമിച്ചു. അതിനെ അനുകരിച്ചുകൊണ്ടാണ് ഭാരതത്തിൽ ബിംബാരാധന രൂപമെടുത്തത്. ബിംബാരാധനയിലൂടെ ആഗ്രഹങ്ങൾ നേടാമെന്നും ഈശ്വരൻ അനുഗ്രഹിക്കുമെന്നും വിശ്വസിക്കുന്നവർ യഥാ സമയം ശരിയായ പ്രവർത്തനങ്ങൾ നടത്താതെ സമയം കളയുകയും സമ്പത്ത് നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. ക്ഷേത്രങ്ങളിലെ പൂജാരികളും പാണ്ഡകളും ഭക്തന്മാരെ വഞ്ചിച്ച് പണം തട്ടിയെടുക്കുന്നു.

”അചേതനശിലയെ പൂജിക്കുന്നതിലൂടെ മനസ്സിന്റെ ശക്തി പാഴായിപ്പോകുന്നു. മനസ്സ് ശിലാരൂപമായി സ്വതന്ത്രമായി ചിന്തിക്കാൻ കഴിവില്ലാതായിത്തീരുന്നു.”(ഗോകുലാനന്ദൻ. കെ.- ‘ആധുനിക ഇന്ത്യാ ചരിത്രം’ ജനറൽ എഡിറ്റർ: ഡോ. സി. വിശ്വനാഥൻ നായർ. യൂനിവേഴ്‌സിറ്റി ബുക്‌സ് പബ്ലിക്കേഷൻസ്, കാലിക്കറ്റ്. പുറം 58).

മക്കയിലെ അറബികളും ആദ്യകാലത്ത് വിഗ്രഹപൂജകരായിരുന്നില്ല. ജനശൂന്യവും ജലശൂന്യവും ഫലശൂന്യവുമായിരുന്ന അവിടെ മനുഷ്യവാസമാരംഭിച്ചത് ഇബ്‌റാഹീം നബിയുടെയും കുടുംബത്തിന്റെയും ആഗമനത്തോടെയാണ്. അവർ തികഞ്ഞ ഏകദൈവാരാധകരും ബിംബാരാധനയെ ശക്തമായി എതിർത്തവരുമായിരുന്നുവെന്നത് സുസമ്മതവും സുവിദിതവുമാണല്ലോ.

ഇബ്‌റാഹീം നബിയും മകൻ ഇസ്മാഈൽ നബിയും ചേർന്നാണ് ഇന്നുള്ള വിശുദ്ധ കഅ്ബ നിർമിച്ചത്. ഏകദൈവാരാധനക്കായാണ് അവരത് പണിതത്. എന്നല്ല; ഏകദൈവാരാധനക്കായി ഭൂമിയിൽ ആദ്യമായി നിർമിക്കപ്പെട്ട ഭവനമാണത്. ”നിസ്സംശയം, മനുഷ്യർക്കായി നിർമിക്കപ്പെട്ട പ്രഥമ ദേവാലയം മക്കയിൽ സ്ഥിതി ചെയ്യുന്നതു തന്നെയാണ്. അത് അനുഗൃഹീതവും ലോകർക്കാകമാനം മാർഗദർശന കേന്ദ്രവുമായി നിർമിക്കപ്പെട്ടതുമത്രെ.”(ഖുർആൻ 3: 96).

വിശുദ്ധ കഅ്ബയിൽ ആദ്യമായി വിഗ്രഹം പ്രതിഷ്ഠിച്ചത് ഖുസാഅഃ ഗോത്രത്തലവനായ അംറുബ്‌നു ലുഅയ്യാണ്. മുആബ് പ്രദേശത്തുനിന്ന് കൊണ്ടുവന്ന ഹുബ്ൽ വിഗ്രഹത്തെയാണ് അയാൾ സ്ഥാപിച്ചത്. ഇസ്വാഫിന്റെയും നാഇലയുടെയും വിഗ്രഹങ്ങളും കഅ്ബയിൽ പ്രതിഷ്ഠിക്കപ്പെട്ടിരുന്നു. ഇങ്ങനെയാണ് ഏകദൈവാരാധനക്കായി സ്ഥാപിക്കപ്പെട്ട കഅ്ബ വിഗ്രഹാലയമായി മാറിയത്. നബിതിരുമേനിയുടെ നിയോഗ ഘട്ടത്തിൽ അവിടെ മുന്നൂറിലേറെ വിഗ്രഹങ്ങളുണ്ടായിരുന്നു. പ്രവാചകത്വ ലബ്ധിക്കുശേഷം മുഹമ്മദ് നബി നീണ്ട പതിമൂന്നു വർഷം അവിടെ ജീവിച്ചു. ബഹുദൈവാരാധനക്കെതിരെ തന്റെ ജനതയെ ശക്തമായി ബോധവൽക്കരിച്ചിരുന്ന പ്രവാചകൻ തന്റെ പൂർവ പിതാവായ ഇബ്‌റാഹീംനബി ഏകദൈവാരാധനക്കായി നിർമിച്ച മന്ദിരത്തിൽ സ്ഥാപിക്കപ്പെട്ടിരുന്ന വിഗ്രഹങ്ങളെ ഒന്നും ചെയ്തില്ല. പിന്നീട് അവിടം ഇസ്‌ലാമികാധിപത്യത്തിലാവുകയും തദ്ദേശീയരെല്ലാം സന്മാർഗം സ്വീകരിക്കുകയും ചെയ്തു. അതോടെ അവിടെ വിഗ്രഹങ്ങളെ ആരാധിക്കുന്ന ആരുമില്ലാതായി. പ്രവാചകനെതിരെ അണിനിരന്ന് വിഗ്രഹാരാധനയ്ക്കും ഇതര അനാചാരങ്ങൾക്കുമായി നിലകൊണ്ടിരുന്ന നേതാക്കൾപോലും നബിതിരുമേനിയുടെ ഉറ്റ അനുയായികളായി മാറി. അപ്പോൾ മാത്രമാണ് പ്രവാചകൻ വിശുദ്ധ കഅ്ബയെ വിഗ്രഹങ്ങൾ നീക്കംചെയ്ത് ശുദ്ധീകരിച്ചത്. വിഗ്രഹാരാധനയ്ക്കായി വീറോടെ വാദിക്കുകയും പ്രവാചകനെതിരെ പോർക്കളത്തിൽ പടയോട്ടത്തിന് നേതൃത്വം നൽകുകയും ചെയ്ത അബൂസുഫ്‌യാനാണ് തന്റെ മനം മാറ്റത്തിനു ശേഷം ‘മനാത’ എന്ന വിഗ്രഹത്തെ തച്ചുടച്ച് കഅ്ബയിൽനിന്ന് നീക്കം ചെയ്തത്. നബിതിരുമേനിക്കെതിരെ നിരവധി തവണ ആയുധമണിഞ്ഞ ഖാലിദുബ്‌നു വലീദാണ് ‘ഉസ്സാ’ വിഗ്രഹത്തെ തൂത്തെറിഞ്ഞത്. അങ്ങനെ മക്കയിലെ വിഗ്രഹാരാധകരായിരുന്നവർ തന്നെയാണ് ആദർശമാറ്റത്തെ തുടർന്ന് തങ്ങൾ ആരാധിച്ചിരുന്ന വിഗ്രഹങ്ങളെ നീക്കം ചെയ്ത് കഅ്ബയെ പൂർവാവസ്ഥയിലാക്കിയത്. വിഗ്രഹങ്ങൾ ഉണ്ടായിരുന്നപ്പോൾ വിശുദ്ധ കഅ്ബയുടെ താക്കോൽ സൂക്ഷിച്ചിരുന്ന അതേ ഉസ്മാനുബ്‌നു ത്വൽഹ തന്നെയാണ് അവ എടുത്തു മാറ്റിയശേഷവും അതിന്റെ താക്കോൽ സൂക്ഷിപ്പുകാരനായതെന്ന കാര്യം പ്രത്യേകം പ്രസ്താവ്യമത്രെ. തങ്ങളുടെ ആരാധ്യവസ്തുക്കൾ ഉണ്ടായിരുന്നപ്പോൾ കഅ്ബയുടെ സംരക്ഷണത്തിനു നേതൃത്വം നൽകിയവർ തന്നെ അവയൊക്കെ നശിപ്പിക്കപ്പെട്ട ശേഷവും അതേ സംരക്ഷണം തുടരണമെങ്കിൽ അതിനിടയിൽ നടന്ന മനം മാറ്റവും ആദർശവിശ്വാസ പരിവർത്തനവും എത്ര ശക്തവും അഗാധവുമായിരിക്കുമെന്ന് ആർക്കും ഊഹിക്കാവുന്നതേയുള്ളൂ. ആദർശവിപ്ലവത്തിലൂടെ മക്കാനിവാസികളുടെ മനസ്സുകളിലെ വിഗ്രഹങ്ങൾ നശിപ്പിച്ച ശേഷം നബിതിരുമേനി അവരെക്കൊണ്ടുതന്നെയാണ് ആരാധകരാരുമില്ലാതായി മാറിയ വിഗ്രഹങ്ങളെ എടുത്തുമാറ്റിയത്.

ഇസ്‌ലാം ഏകദൈവാരാധന കണിശമായി നിഷ്‌കർഷിക്കുകയും വിഗ്രഹാരാധനയെ ശക്തമായി വിലക്കുകയും ചെയ്യുന്നു. എന്നാൽ വിഗ്രഹങ്ങളെയോ മറ്റ് ആരാധ്യ വസ്തുക്കളെയോ ആക്ഷേപിക്കാനോ അവഹേളിക്കാനോ നശിപ്പിക്കാനോ അത് ഒരിക്കലും അനുവദിക്കുന്നില്ല.

”ജനം അല്ലാഹുവിനെ കൂടാതെ വിളിച്ചു പ്രാർഥിച്ചുകൊണ്ടിരിക്കുന്നവരെ നിങ്ങൾ ആക്ഷേപിക്കരുത്”(ഖുർആൻ 6:108). വിശ്വാസ, ആരാധനാകാര്യങ്ങളിൽ ഒരു വിധ സമ്മർദവും ബലപ്രയോഗവും അരുതാത്തതാണ്. ഓരോരുത്തർക്കും ഇഷ്ടമുള്ള വഴി തെരഞ്ഞെടുക്കാം. സത്യവും അസത്യവും ശരിയും തെറ്റും വേർതിരിച്ചു കാണിച്ചുകൊടുക്കേണ്ട ബാധ്യത മാത്രമേ വിശ്വാസികൾക്കുള്ളൂ. ”പറയുക: ഇത് നിങ്ങളുടെ നാഥനിൽനിന്നുള്ള സത്യമാണ്. ഇഷ്ടമുള്ളവർക്കിത് സ്വീകരിക്കാം. ഇഷ്ടമുള്ളവർക്ക് നിഷേധിക്കാം”(ഖുർആൻ 18: 29).

”മതകാര്യത്തിൽ ഒരുവിധ ബലപ്രയോഗവുമില്ല. സന്മാർഗം ദുർമാർഗത്തിൽ നിന്ന് വേർതിരിഞ്ഞ് വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു. ഇനി ആർ ദൈവേതരശക്തികളെ നിഷേധിച്ച് അല്ലാഹുവിൽ വിശ്വസിക്കുന്നുവോ അവൻ ബലിഷ്ഠമായ ഒരവലംബ പാശത്തിൽ മുറുകെപ്പിടിച്ചിരിക്കുന്നു. അതൊരിക്കലും അറ്റുപോകുന്നതല്ല. അല്ലാഹു എല്ലാം കേൾക്കുന്നവനും അറിയുന്നവനുമത്രെ”(2: 256).

ശൈഖ് മുഹമ്മദ് കാരകുന്ന്
കേരളത്തിൻറെ സാഹിത്യ, സാമൂഹ്യ, സാംസ്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വത്തിൻറെ ഉടമയാണ് ശൈഖ് മുഹമ്മദ് കാരകുന്ന്. പരിശുദ്ധ ഖുർആൻ പരിഭാഷയും 13 വിവർത്തന കൃതികളുമുൾപ്പെടെ തൊണ്ണൂറിലേറെ ഗ്രന്ഥങ്ങളുടെ കർത്താവാണ്. പരിഭാഷക്കും രാഷ്ട്രാന്തരീയ പാരസ്പര്യത്തിനുമുള്ള 2019ലെ ഖത്തർ ശൈഖ് ഹമദ് അന്താരാഷ്ട്ര അവാർഡ് ജേതാവാണ്. സാമൂഹ്യ പ്രവർത്തനത്തിനുള്ള കെ. കരുണാകരൻ അവാർഡ് നേടിയ ശൈഖ് മുഹമ്മദിൻറെ അഞ്ച് ഗ്രന്ഥങ്ങൾക്ക് അവാർഡുകൾ ലഭിച്ചിട്ടുണ്ട്. അഞ്ച് ഗ്രന്ഥങ്ങൾ ഇംഗ്ലീഷിലേക്കും പത്തെണ്ണം കന്നഡയിലേക്കും മൂന്നെണ്ണം തമിഴിലേക്കും ഒന്ന് മറാഠിയിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ നൂറുക്കണക്ക് ലേഖനങ്ങൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 33 വർഷം ഐ. പി. എച്ച്. ഡയറക്ടറും ദീർഘകാലം പ്രബോധനം വാരിക ചീഫ് എഡിറ്ററുമായിരുന്ന ശൈഖ് മുഹമ്മദ് ഇപ്പോൾ ഡയലോഗ് സെൻറർ കേരളയുടെ ഡയറക്ടറും കേരള മുസ്ലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ചെയർമാനും നിരവധി മത, സാമൂഹ്യ,സാംസ്കാരിക സംവിധാനങ്ങളുടെ ഭാരവാഹിയുമാണ്. ദോഹ ഇന്റർ നാഷണൽ കോൺഫറൻസ്, ദുബായ് ഇൻറർനാഷണൽ ഖുർആൻ കോൺഫ്രൻസ്, ഐ. ഐ. എഫ്. എസ്.ഒ. ഏഷ്യൻ റീജണൽ ക്യാമ്പ് തുടങ്ങിയവയിൽ സംബന്ധിച്ചിട്ടുണ്ട്. മതാന്തര സംവാദ വേദികളിലും സാംസ്കാരിക പരിപാടികളിലും സജീവ സാന്നിധ്യമായ ശൈഖ് മുഹമ്മദ് കാരകുന്ന് അറിയപ്പെടുന്ന പ്രഭാഷകനുമാണ്. 1950 ജൂലൈ 15 മഞ്ചേരിക്കടുത്ത കാരകുന്നിലെ പുലത്ത് ഗ്രാമത്തില്‍ ജനിച്ചു. പിതാവ് പുലത്ത് മുഹമ്മദ് ഹാജി . മാതാവ് ആമിന. പുലത്ത് ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്‌കൂള്‍, കാരകുന്ന് അപ്പര്‍ പ്രൈമറി സ്‌കൂള്‍, മഞ്ചേരി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, ഫറോക്ക് റൗദത്തുല്‍ ഉലൂം അറബിക് കോളേജ്, കോഴിക്കോട് എല്‍.ടി.ടി. സെന്റര്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മൊറയൂര്‍ വി.എച്ച്.എം.ഹൈസ്‌കൂള്‍, എടവണ്ണ ഇസ്ലാഹിയാ ഓറിയന്റല്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ അദ്ധ്യാപകനായി ജോലി ചെയ്തു. ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധി സഭാംഗം, കേരള സംസ്ഥാന കൂടിയാലോചനാ സമിതി അംഗം ,എന്നീ ചുമതലകള്‍ക്കൊപ്പം സംസ്ഥാന സെക്രട്ടറി കൂടിയാണ്.സുഊദി അറേബ്യ , യു.എ.ഇ ,ഒമാന്‍ , കുവൈത്ത്, ഖത്തര്‍ , ബഹ്‌റൈന്‍ , സിംഗപ്പൂര്‍, ശ്രീലങ്ക, മലേഷ്യ എന്നീ നാടുകള്‍ സന്ദര്‍ശിച്ചു. ആമിന ഉമ്മു അയ്മനാണ് കുടുംബിനി. അനീസ് മുഹമ്മദ് , ഡോക്ടര്‍ അലീഫ് മുഹമ്മദ് , ഡോക്ടര്‍ ബാസിമ , അയമന്‍ മുഹമ്മദ് എന്നിവര്‍ മക്കളും ഡോക്ടര്‍ അബ്ദുറഹമാന്‍ ദാനി, ഷമിയ്യത് , ആയിഷ നസീബ, ഇബ്തിസാം എന്നിവര്‍ ജാമാതാക്കളുമാണ്.

Recent Posts

Related Posts

error: Content is protected !!