ചോദ്യം- “ഭൂമിയിലെ അതേ അവസ്ഥയിലായിരിക്കുമോ മനുഷ്യരെല്ലാം പരലോകത്തും? വികലാംഗരും വിരൂപരുമെല്ലാം ആ വിധം തന്നെയാകുമോ?”
ഉത്തരം- ഭൗതിക പ്രപഞ്ചത്തിലെ പദാർഥനിഷ്ഠമായ പശ്ചാത്തലത്തിൽ കാര്യങ്ങൾ ഗ്രഹിക്കാനാവശ്യമായ പഞ്ചേന്ദ്രിയങ്ങളും ബൗദ്ധിക നിലവാരവുമാണ് നമുക്ക് നൽകപ്പെട്ടിരിക്കുന്നത്. അതുപയോഗിച്ച് തീർത്തും വ്യത്യസ്തമായ പരലോകത്തെ അവസ്ഥ മനസ്സിലാക്കുക സാധ്യമല്ല. അതുകൊണ്ടുതന്നെ ദിവ്യബോധനങ്ങളിലൂടെ ലഭ്യമായ അറിവുമാത്രമേ ഇക്കാര്യത്തിൽ അവലംബനീയമായുള്ളൂ. പരലോക ജീവിതത്തിന്റെ സൂക്ഷ്മാംശങ്ങളൊക്കെയും അതിൽ വിശദീകരിക്കപ്പെട്ടിട്ടില്ല. സ്വർഗം സുഖസൗകര്യങ്ങളുടെ പാരമ്യതയും നരകം കൊടിയ ശിക്ഷയുടെ സങ്കേതവുമായിരിക്കുമെന്ന ധാരണ വളർത്താനാവശ്യമായ സൂചനകളും വിവരണങ്ങളുമാണ് വിശുദ്ധ ഖുർആനിലും പ്രവാചകവചനങ്ങളിലുമുള്ളത്. ഒരു കണ്ണും കാണാത്തതും ഒരു കാതും കേൾക്കാത്തതും ഒരു മനസ്സും സങ്കൽപിക്കാത്തതുമായ സുഖാസ്വാദ്യതകളായിരിക്കും സ്വർഗത്തിലുണ്ടാവുകയെന്ന് അവ വ്യക്തമാക്കുന്നു. പരലോകത്തെ സ്ഥിതി ഭൂമിയിൽ വച്ച് പൂർണമായും ഗ്രഹിക്കാനാവില്ലെന്നാണ് ഇത് തെളിയിക്കുന്നത്.
എന്നാൽ സ്വർഗാവകാശികളായ സുകർമികൾ വാർധക്യത്തിന്റെ വിവശതയോ രോഗത്തിന്റെ പ്രയാസമോ വൈരൂപ്യത്തിന്റെ അലോസരമോ മറ്റെന്തെങ്കിലും വിഷമതകളോ ഒട്ടുമനുഭവിക്കുകയില്ല. നരകാവകാശികളായ ദുഷ്കർമികൾ നേരെ മറിച്ചുമായിരിക്കും. സങ്കൽപിക്കാനാവാത്ത ദുരന്തങ്ങളും ദുരിതങ്ങളുമായിരിക്കും അവരെ ആവരണം ചെയ്യുക.