Friday, April 26, 2024
Homeസ്ത്രീ, കുടുംബം, വീട്ഹിജാബ് ധരിക്കല്‍ നിർബന്ധമില്ലാത്തത് ആരുടെയെല്ലാം മുന്നിലാണ്? 

ഹിജാബ് ധരിക്കല്‍ നിർബന്ധമില്ലാത്തത് ആരുടെയെല്ലാം മുന്നിലാണ്? 

ചോദ്യം: ആരാണ് മഹ്‌റം? ഒരു വിശ്വാസിനിക്ക് ഹിജാബ് ധരിക്കല്‍ നിർബന്ധമില്ലാത്തത് ആരുടെയെല്ലാം മുന്നിലാണ്? 

ഉത്തരം: വിശ്വാസിനിക്ക് ഹിജാബ് മഹ്റമിന് മുന്നില്‍ അഴിച്ചുവെക്കുന്നത് അനുവദനീയമാണ്. മഹ്‌റമെന്നത് അടുത്ത ബന്ധം കൊണ്ടോ (ഉപ്പ, ഉപ്പയുടെ ഉപ്പ അങ്ങനെ മുകളിലേക്ക്, മകന്‍, മകന്റെ മകന്‍ അങ്ങനെ താഴേക്ക്, എളാപ്പ, അമ്മാവന്‍, സഹോദരന്‍, സഹോദര പുത്രന്‍, സഹോദരീ പുത്രന്‍) മുലകുടി ബന്ധം കൊണ്ടോ (മുലികുടി ബന്ധത്തിലൂടെയുള്ള സഹോദരന്‍, മുലനല്‍കിയവരുടെ ഭര്‍ത്താവ്) കുടുംബ ബന്ധം കൊണ്ടോ (ഉമ്മയുടെ ഭര്‍ത്താവ്, ഭര്‍ത്താവിന്റെ ഉപ്പ അങ്ങനെ മുകളിലേക്ക്, ഭര്‍ത്താവിന്റെ മകന്‍ അങ്ങനെ താഴേക്ക്) എല്ലായിപ്പോഴും വിവാഹം നിഷിദ്ധമായവരാണ്.

രക്ത ബന്ധത്തിലൂടെ മഹ്‌റമാകുന്നത്:

അവരെ സംബന്ധിച്ച് സൂറത്തുന്നൂറില്‍ പ്രതിപാദിക്കുന്നു: അവരുടെ ഭര്‍ത്താക്കന്മാര്‍, അവരുടെ പിതാക്കള്‍, അവരുടെ ഭര്‍തൃപിതാക്കള്‍, അവരുടെ പുത്രന്മാര്‍, അവരുടെ ഭര്‍തൃപുത്രന്മാര്‍, അവരുടെ സഹോദരന്മാര്‍, അവരുടെ സഹോദര പുത്രന്മാര്‍, അവരുടെ സഹോദരീ പുത്രന്മാര്‍…… എന്നിവരൊഴിച്ച് മറ്റാര്‍ക്കും തങ്ങളുടെ ഭംഗി അവര്‍ വെളിപ്പെടുത്തരുത്. (അന്നൂര്‍: 31) രക്ത ബന്ധത്തിലൂടെ മഹ്‌റമാകുന്ന പുരുഷന്മാരെയാണ് ഈ സൂക്തത്തിലൂടെ വ്യക്തമാക്കുന്നതെന്ന് ഖുര്‍ആന്‍ വ്യാഖ്യാതക്കള്‍ അഭിപ്രായപ്പെടുന്നു. അതില്‍ ആരെല്ലമാണ് വരുന്നത്?

ഒന്ന്: പിതാക്കള്‍ – പുരുഷന്മാരില്‍ നിന്നായാലും സ്ത്രീകളില്‍ നിന്നായാലും ഭാര്യയുടെ പിതാക്കള്‍; അതെത്ര മുകളിലേക്കായാലും. ഉദാഹരണം: ഉപ്പയുടെ ഉപ്പ അല്ലെങ്കില്‍ ഉമ്മയുടെ ഉപ്പ. എന്നാല്‍, ഭര്‍ത്താക്കന്മാരുടെ പിതാക്കള്‍ വിവാഹ ബന്ധത്തിലൂടെ മഹ്‌റമാകുന്നതാണ്. അത് തുടര്‍ന്ന് വിശദീകരിക്കുന്നതാണ്.

രണ്ട്: മക്കള്‍ – ഭാര്യയുടെ മക്കള്‍. പുരുഷന്മാരില്‍ നിന്നായാലും സ്ത്രീകളില്‍ നിന്നായാലും മക്കളുടെ മക്കള്‍; അത് എത്ര താഴേക്കായാലും. ഉദാഹരണം: ആണ്‍മക്കളുടെ മക്കള്‍, പെണ്‍മക്കളുടെ മക്കള്‍. എന്നാല്‍, ഖുര്‍ആനില്‍ വിശദീകരിച്ച ഭര്‍ത്താക്കന്മാരുടെ മക്കള്‍ – ഭാര്യമാരുടേതല്ലാത്ത ഭര്‍ത്താവിന്റെ മക്കളാണ്. ഇവര്‍ രക്ത ബന്ധത്തിലൂടെയല്ല, വിവാഹബന്ധത്തിലൂടെയാണ് മഹ്‌റമാകുന്നത്. അത് തുടര്‍ന്ന് വിശദീകരിക്കുന്നതാണ്.

മൂന്ന്: പിതാവും മാതാവുമൊത്ത സഹോദരന്മാരോ, പിതാവൊത്ത സഹോദരനോ, മാതാവൊത്ത സഹോദരനോ ആവുക.

നാല്: പുരുഷന്മാരില്‍ നിന്നായാലും സ്ത്രീകളില്‍ നിന്നായാലും സഹോദരന്മാരുടെ മക്കള്‍. ഉദാഹരണം: സഹോദരിമാരുടെ മ്ക്കളുടെ മക്കള്‍.

അഞ്ച്: എളാപ്പയും അമ്മാവനും രക്ത ബന്ധത്തിലൂടെ മഹ്‌റമാകുന്നു. അവരെ കുറിച്ച് വിശുദ്ധ ഖുര്‍ആനില്‍ കാണാന്‍ കഴിയില്ല. കാരണം അവര്‍ പിതാക്കന്മാരുടെ സ്ഥാനത്താണ്. പിതാവിന് തുല്യമായാണ് ആളുകള്‍ അവരെ കാണുന്നത്. എളാപ്പയെ ഉപ്പ എന്നും വിളിക്കുന്നതായി കാണാവുന്നതാണ്. അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ പറയുന്നു: എനിക്ക് ശേഷം ഏതൊരു ദൈവത്തെയാണ് നിങ്ങള്‍ ആരാധിക്കുക, എന്ന് യഅ്കൂബ് മരണം ആസന്നമായ സന്ദര്‍ഭത്തില്‍ തന്റെ സന്തതികളോട് ചോദിച്ചപ്പോള്‍ നിങ്ങളവിടെ സന്നിഹിതരായിരുന്നോ? അവര്‍ പറഞ്ഞു: താങ്കളുടെ ആരാധ്യനായ, താങ്കളുടെ പിതാക്കളായ ഇബ്‌റാഹീമിന്റെയും ഇസ്മാഈലിന്റെയും ഇസ്ഹാഖിന്റെയും ആരാധ്യനായ ഏകദൈവത്തെ മാത്രം ഞങ്ങള്‍ ആരാധിക്കും. ഞങ്ങള്‍ അവന്ന് കീഴ്‌പ്പെട്ട് ജീവിക്കുന്നവരായിരിക്കും. (അല്‍ബഖറ: 133) യഅ്കൂബ് സന്താനങ്ങളുടെ എളാപ്പയാണ് ഇസ്മാഈല്‍. (തഫ്‌സീര്‍ റാസി – 23/206, തഫ്‌സീര്‍ ഖുര്‍ത്വുബി – 12/232,233, തഫ്‌സീര്‍ ആലൂസി – 18/143, സിദ്ധീഖ് ഖാന്റെ ഫ്ത്ഹുല്‍ ബയാന്‍ ഫി മഖാസിദില്‍ ഖുര്‍ആന്‍ – 6/352).

മുലകുടിയിലൂടെ മഹ്‌റമാകുന്നത്:

സ്ത്രീകളുടെ മഹ്‌റമെന്നത് ചിലപ്പോള്‍ മുലകുടിയിലൂടെ ആകുന്നതാണ്. തഫ്‌സീര്‍ ആലൂസിയില്‍ വന്നിരിക്കുന്നു: രക്ത ബന്ധത്തിലൂടെയുള്ള മഹ്‌റമിന് സൗന്ദര്യം വെളിപ്പെടുത്തുന്നത് അനുവദനീയമാണെന്ന പോലെ മുലകുടി ബന്ധത്തിലൂടെയും അനുവദനീയമാകുന്നു. അവള്‍ക്ക് അവളുടെ സൗന്ദര്യം മുലകുടിയിലൂടെയുള്ള പിതാവിന്നും മക്കള്‍ക്കും കാണിക്കുന്നത് അനുവദനീയമാണ്. (തഫ്‌സീര്‍ ആലൂസി: 18/143) കാരണം രക്ത ബന്ധത്തിലൂടെ മഹ്‌റമാകുന്നത് പോലെയാണ് മുലകുടിയിലൂടെ മഹ്‌റമാകുന്നതും. അവര്‍ക്കിടിയില്‍ വിവാഹം എല്ലായ്‌പ്പോഴും നിഷിദ്ധമാകുന്നു. ആയത്ത് വിശദീകരിച്ച് ഇമാം ജസ്സാസ് ചൂണ്ടിക്കാണിക്കുന്നു: എല്ലായിപ്പോഴും വിവാഹം നിഷിദ്ധമാക്കപ്പെട്ട മഹ്‌റമായ പിതാക്കന്മാര്‍ക്കൊപ്പം അവരെ എന്തുകൊണ്ടാണ് അല്ലാഹു എടുത്തുപറഞ്ഞത്? നിഷിദ്ധമാക്കപ്പെട്ടവരുടെ സ്ഥാനത്ത് അവരും വരുമെന്നാണ് അത് കുറിക്കുന്നത്. അതിന്റെ വിധി അവരുടെ വിധിപോലെയാണ്. ഉദാഹരണം: മുലകുടിയിലൂടെയുള്ള സ്ത്രീയുടെ ഉമ്മയും, അതുപോലെ മഹ്‌റമാക്കപ്പെട്ടവരും. (ജസ്സാസിന്റെ അഹ്കാമുല്‍ ഖുര്‍ആന്‍ 3/317)

രക്ത ബന്ധത്തിലൂടെ നിഷിദ്ധമാകുന്നത് മുലകുടിയിലിലൂടെ നിഷിദ്ധമാകും – പ്രവാചക ഹദീസില്‍ ഇപ്രകാരം കാണാവുന്നതാണ്. കാണാവുന്നതാണ്. അതിന്റെ ഉദ്ദേശം, രക്ത ബന്ധത്തിലൂടെ മഹ്‌റമാകുന്നത് പോലെ മുലകുടിയിലൂടെയും മഹ്‌റമാകുന്നതാണ്. ഉമ്മുല്‍ മുഅ്മിനീന്‍ ആയിശ(റ)യില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു: അബൂ ഖുഅയ്‌സിന്‍ന്റെ സഹോദരന്‍ അഫ്‌ലഹ് വരികയും അനുവാദം ചോദിക്കുകയും ചെയ്തു. അദ്ദേഹം (അഫ്‌ലഹ്) അവരുടെ മുലകുടി ബന്ധത്തിലൂടെയുളള എളാപ്പയാണ്. അദ്ദേഹത്തിന് അനുവാദം നല്‍കുന്നത് ഞാന്‍ നിരസിച്ചു. പ്രവാചകന്‍(സ) വന്നപ്പോള്‍ ആയിശ(റ) അക്കാര്യം അറിയിച്ചു. പ്രവാചകന്‍ അനുവാദം നല്‍കാന്‍ കല്‍പിച്ചു. (സ്വഹീഹുല്‍ ബുഖാരി, ശര്‍ഹ് അസ്ഖലാനി- 9/150) ഈ ഹദീസ് ഇമാം മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്യുന്നു: ആയിശ(റ)യില്‍ നിന്ന് ഉര്‍വ റിപ്പോര്‍ട്ട് ചെയ്യുന്നു: അഫ്‌ലഹ് എന്ന് വിളിക്കപ്പെടുന്ന, മുലകുടിയിലൂടെയുള്ള എളാപ്പ അവരോട് അനുവാദം ചോദിച്ചപ്പോള്‍ അവര്‍ ഹിജാബ് ധരിച്ചു. പ്രവാചകനോട് അത് അറിയിച്ചപ്പോള്‍ അവരോട് പറഞ്ഞു; അദ്ദേഹത്തില്‍ നിന്ന് മറക്കേണ്ടതല്ല (ഹിജാബ് ധരിക്കേണ്ടതില്ല). തീര്‍ച്ചയായും, രക്ത ബന്ധത്തിലൂടെ നിഷിദ്ധമാകുന്നത് മുലകുടി ബന്ധത്തിലൂടെയും നിഷിദ്ധമാകും. (സ്വഹീഹ് മുസ്‌ലിം, ശര്‍ഹു നവവി – 10/22)

വിശുദ്ധ ഖുര്‍ആനും സുന്നത്തും അറിയിച്ച, മുലകുടിയിലൂടെയുള്ള മഹ്‌റമുകള്‍ രക്തബന്ധത്തിലൂടെയുള്ള മഹ്‌റമിനെ പോലെയാണെന്ന കാര്യം കര്‍മശാസ്ത്ര പണ്ഡിതര്‍ വ്യക്തമാക്കുന്നു. രക്ത ബന്ധമുള്ളവര്‍ക്ക് സൗന്ദര്യം വെളിപ്പെടുത്തുന്നത് അനുവദനീയമാണെന്ന പോലെ, മുലകുടി ബന്ധത്തിലൂടെയുള്ളവര്‍ക്കും അനുവദനീയമാകുന്നു. രക്തബന്ധമുള്ളവര്‍ക്ക് ശരീരത്തിലേക്ക് നോക്കുന്നത് അനുവദനീയമാണെ പോലെ, മുലകുടി ബന്ധത്തിലൂടെയുള്ളവര്‍ക്കും അനുവദനീയമാകുന്നു.

വിവാഹ ബന്ധത്തിലൂടെ മഹ്‌റമാകുന്നത്:

വിവാഹ ബന്ധത്തിലൂടെ സ്ത്രീയുടെ മഹ്‌റമെന്നത് എല്ലാ കാലത്തും വിവാഹം നിഷിദ്ധമായവരാണ്. ഉദാഹരണം: പിതാവിന്റെ ഭാര്യ, മകന്റെ ഭാര്യ, ഭാര്യയുടെ ഉമ്മ ശര്‍ഹു മുന്‍തഹാ. (3/7) വിവാഹ ബന്ധത്തിലൂടെ മഹ്‌റമാകുന്നത്, പിതാവിന്റെ ഭാര്യയെ സംബന്ധിച്ചിടത്തോളം അവരില്‍ നിന്നല്ലാത്ത മക്കളും, മകന്റെ ഭാര്യയെ സംബന്ധിച്ചിടത്തോളം അവന്റെ പിതാവും, ഭാര്യയുടെ ഉമ്മയെ സംബന്ധിച്ചിടത്തോളം ഭാര്യയുടെ ഭര്‍ത്താവുമാണ്. അല്ലാഹു സൂറത്തുന്നൂറില്‍ പറയുന്നു: അവരുടെ ഭര്‍ത്താക്കന്മാര്‍, അവരുടെ പിതാക്കന്മാര്‍, ഭര്‍ത്താവിന്റെ പിതാക്കന്മാര്‍, അവരുടെ പുത്രന്മാര്‍, അവരുടെ ഭര്‍തൃപുത്രന്മാര്‍…. ഇവര്‍ക്കല്ലാതെ അവര്‍ സൗന്ദര്യം വെളിപ്പെടുത്തരുത്. ഭര്‍ത്താവിന്റെ പിതാവും ഭര്‍ത്താവിന്റെ മക്കളും വിവാഹ ബന്ധത്തിലൂടെ മഹ്‌റമാകുന്നതാണ്. അല്ലാഹു അവരെ അവരുടെ പിതാക്കന്മാര്‍ക്കൊപ്പവും മക്കള്‍ക്കൊപ്പവും ചേര്‍ത്തുപറയുന്നതിലൂടെ അവര്‍ക്ക് മുന്നില്‍ സൗന്ദര്യം വെളിപ്പെടുത്താവുന്നതാണെന്ന് വ്യക്തമാക്കുകയാണ്. (മുഗ്‌നി 6/555)

അവലംബം: islamqa.info

Recent Posts

Related Posts

error: Content is protected !!