Sunday, May 5, 2024
Homeദൈവംസ്വർഗജീവിതം ഏത് വിധം?

സ്വർഗജീവിതം ഏത് വിധം?

ചോദ്യം- ”ഇസ്‌ലാം വിഭാവന ചെയ്യുന്ന സ്വർഗജീവിതം സമ്പന്ന സമൂഹത്തിന്റെ സുഖസമൃദ്ധമായ ജീവിതത്തിന് സമാനമായാണനുഭവപ്പെട്ടത്. ഭൂമിയിലെ ജീവിതം പോലെത്തന്നെയാണോ സ്വർഗജീവിതവും?”

ഉത്തരം- അഭൗതികമായ ഏതിനെ കുറിച്ചും അറിവ് ലഭിക്കാനുള്ള ഏക മാധ്യമം ദിവ്യബോധനം മാത്രമത്രെ. അതിനാൽ ദൈവം, സ്വർഗം, നരകം, മാലാഖമാർ, പിശാചുക്കൾ എന്നിവയെക്കുറിച്ച് ദൈവദൂതന്മാരിലൂടെ ലഭിച്ച വിശദീകരണങ്ങളല്ലാതെ മറ്റൊന്നും ആർക്കും അറിയുകയില്ല. ഭൂമിയിൽ ജീവിക്കുന്ന മനുഷ്യന്റെ പരിമിതിയിൽനിന്നുകൊണ്ട് അവന് മനസ്സിലാക്കാൻ കഴിയുന്ന ഭാഷയിലും ശൈലിയിലുമാണ് ദൈവം അഭൗതിക കാര്യങ്ങളെ സംബന്ധിച്ച വിശദീകരണം നൽകിയത്. അതിനാൽ സ്വർഗത്തെക്കുറിച്ച് വിവരിക്കവെ, അല്ലലും അലട്ടുമൊട്ടുമില്ലാത്ത സംതൃപ്തവും ആഹ്ലാദഭരിതവുമായ ജീവിതമാണ് അവിടെ ഉണ്ടാവുകയെന്ന വസ്തുത വ്യക്തമാക്കിയ വിശുദ്ധ ഖുർആൻ ഇങ്ങനെ പറയുന്നു: ”അവിടെ നിങ്ങൾ ആശിക്കുന്നതെല്ലാം ലഭിക്കും. നിങ്ങൾക്കു വേണമെന്ന് തോന്നുന്നതെല്ലാം നിങ്ങളുടേതാകും.” (41: 31)

മനുഷ്യന്റെ സകല സങ്കല്പങ്ങൾക്കും ഉപരിയായ സ്വർഗീയ സുഖത്തെ സംബന്ധിച്ച് പ്രവാചകൻ പറഞ്ഞത്, ഒരു കണ്ണും കാണാത്തതും ഒരു കാതും കേൾക്കാത്തതും ഒരു മനസ്സും മനനം ചെയ്തിട്ടില്ലാത്തതുമെന്നാണ്. അതിനാൽ സ്വർഗജീവിതം ഏതു വിധമായിരിക്കുമെന്ന് ഇവിടെവച്ച് നമുക്ക് കണക്കുകൂട്ടുക സാധ്യമല്ല. എന്നാൽ പ്രയാസമൊട്ടുമില്ലാത്തതും മോഹങ്ങളൊക്കെയും പൂർത്തീകരിക്കപ്പെടുന്നതും സുഖവും സന്തോഷവും സംതൃപ്തിയും സമാധാനവും നിറഞ്ഞതുമായിരിക്കുമെന്നതിൽ സംശയമില്ല.

സ്വർഗജീവിതം മടുക്കില്ലേ?
ചോദ്യം- ”അങ്ങനെയാണെങ്കിൽ അൽപകാലം കഴിയുമ്പോൾ സ്വർഗജീവിതത്തോടും മടുപ്പനുഭവപ്പെടുമല്ലോ?”

ഉത്തരം- ഇപ്പോഴുള്ള മാനസികാവസ്ഥയുടെയും വികാരവിചാരങ്ങളുടെയും അടിസ്ഥാനത്തിലാണ്, അൽപകാലം സ്വർഗീയ സുഖജീവിതം നയിക്കുമ്പോൾ മടുപ്പു തോന്നുമെന്ന് പറയുന്നത്. ഭൂമിയിൽ നമുക്ക് സന്തോഷവും സന്താപവും സ്‌നേഹവും വെറുപ്പും പ്രത്യാശയും നിരാശയും അസൂയയും പകയും കാരുണ്യവും ക്രൂരതയും അതുപോലുള്ള വിവിധ വികാരങ്ങളും അനുഭവപ്പെടാറുണ്ട്. എന്നാൽ സ്വർഗത്തിലെ മാനസികാവസ്ഥ ഒരിക്കലും ഇതുപോലെയാകില്ല. അവിടെ വെറുപ്പോ വിദ്വേഷമോ അസൂയയോ നിരാശയോ മറ്റു വികല വികാരങ്ങളോ ഒരിക്കലും ഉണ്ടാവുകയില്ല. ഇക്കാര്യം ഖുർആനും പ്രവാചക വചനങ്ങളും അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. മനംമടുപ്പ് ഉൾപ്പെടെ എന്തെങ്കിലും അഹിതകരമായ അനുഭവമുണ്ടാവുന്ന ഇടമൊരിക്കലും സ്വർഗമാവുകയില്ല. ‘ആഗ്രഹിക്കുന്നതെന്തും അവിടെ ഉണ്ടാകു’മെന്ന് (41: 31) പറഞ്ഞാൽ മടുപ്പില്ലാത്ത മാനസികാവസ്ഥയും അതിൽ പെടുമല്ലോ.

ശൈഖ് മുഹമ്മദ് കാരകുന്ന്
കേരളത്തിൻറെ സാഹിത്യ, സാമൂഹ്യ, സാംസ്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വത്തിൻറെ ഉടമയാണ് ശൈഖ് മുഹമ്മദ് കാരകുന്ന്. പരിശുദ്ധ ഖുർആൻ പരിഭാഷയും 13 വിവർത്തന കൃതികളുമുൾപ്പെടെ തൊണ്ണൂറിലേറെ ഗ്രന്ഥങ്ങളുടെ കർത്താവാണ്. പരിഭാഷക്കും രാഷ്ട്രാന്തരീയ പാരസ്പര്യത്തിനുമുള്ള 2019ലെ ഖത്തർ ശൈഖ് ഹമദ് അന്താരാഷ്ട്ര അവാർഡ് ജേതാവാണ്. സാമൂഹ്യ പ്രവർത്തനത്തിനുള്ള കെ. കരുണാകരൻ അവാർഡ് നേടിയ ശൈഖ് മുഹമ്മദിൻറെ അഞ്ച് ഗ്രന്ഥങ്ങൾക്ക് അവാർഡുകൾ ലഭിച്ചിട്ടുണ്ട്. അഞ്ച് ഗ്രന്ഥങ്ങൾ ഇംഗ്ലീഷിലേക്കും പത്തെണ്ണം കന്നഡയിലേക്കും മൂന്നെണ്ണം തമിഴിലേക്കും ഒന്ന് മറാഠിയിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ നൂറുക്കണക്ക് ലേഖനങ്ങൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 33 വർഷം ഐ. പി. എച്ച്. ഡയറക്ടറും ദീർഘകാലം പ്രബോധനം വാരിക ചീഫ് എഡിറ്ററുമായിരുന്ന ശൈഖ് മുഹമ്മദ് ഇപ്പോൾ ഡയലോഗ് സെൻറർ കേരളയുടെ ഡയറക്ടറും കേരള മുസ്ലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ചെയർമാനും നിരവധി മത, സാമൂഹ്യ,സാംസ്കാരിക സംവിധാനങ്ങളുടെ ഭാരവാഹിയുമാണ്. ദോഹ ഇന്റർ നാഷണൽ കോൺഫറൻസ്, ദുബായ് ഇൻറർനാഷണൽ ഖുർആൻ കോൺഫ്രൻസ്, ഐ. ഐ. എഫ്. എസ്.ഒ. ഏഷ്യൻ റീജണൽ ക്യാമ്പ് തുടങ്ങിയവയിൽ സംബന്ധിച്ചിട്ടുണ്ട്. മതാന്തര സംവാദ വേദികളിലും സാംസ്കാരിക പരിപാടികളിലും സജീവ സാന്നിധ്യമായ ശൈഖ് മുഹമ്മദ് കാരകുന്ന് അറിയപ്പെടുന്ന പ്രഭാഷകനുമാണ്. 1950 ജൂലൈ 15 മഞ്ചേരിക്കടുത്ത കാരകുന്നിലെ പുലത്ത് ഗ്രാമത്തില്‍ ജനിച്ചു. പിതാവ് പുലത്ത് മുഹമ്മദ് ഹാജി . മാതാവ് ആമിന. പുലത്ത് ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്‌കൂള്‍, കാരകുന്ന് അപ്പര്‍ പ്രൈമറി സ്‌കൂള്‍, മഞ്ചേരി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, ഫറോക്ക് റൗദത്തുല്‍ ഉലൂം അറബിക് കോളേജ്, കോഴിക്കോട് എല്‍.ടി.ടി. സെന്റര്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മൊറയൂര്‍ വി.എച്ച്.എം.ഹൈസ്‌കൂള്‍, എടവണ്ണ ഇസ്ലാഹിയാ ഓറിയന്റല്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ അദ്ധ്യാപകനായി ജോലി ചെയ്തു. ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധി സഭാംഗം, കേരള സംസ്ഥാന കൂടിയാലോചനാ സമിതി അംഗം ,എന്നീ ചുമതലകള്‍ക്കൊപ്പം സംസ്ഥാന സെക്രട്ടറി കൂടിയാണ്.സുഊദി അറേബ്യ , യു.എ.ഇ ,ഒമാന്‍ , കുവൈത്ത്, ഖത്തര്‍ , ബഹ്‌റൈന്‍ , സിംഗപ്പൂര്‍, ശ്രീലങ്ക, മലേഷ്യ എന്നീ നാടുകള്‍ സന്ദര്‍ശിച്ചു. ആമിന ഉമ്മു അയ്മനാണ് കുടുംബിനി. അനീസ് മുഹമ്മദ് , ഡോക്ടര്‍ അലീഫ് മുഹമ്മദ് , ഡോക്ടര്‍ ബാസിമ , അയമന്‍ മുഹമ്മദ് എന്നിവര്‍ മക്കളും ഡോക്ടര്‍ അബ്ദുറഹമാന്‍ ദാനി, ഷമിയ്യത് , ആയിഷ നസീബ, ഇബ്തിസാം എന്നിവര്‍ ജാമാതാക്കളുമാണ്.

Recent Posts

Related Posts

error: Content is protected !!