Thursday, May 2, 2024
Homeദൈവംസ്വർഗത്തിലും സ്ത്രീവിവേചനമോ?

സ്വർഗത്തിലും സ്ത്രീവിവേചനമോ?

ചോദ്യം- “പരലോകത്ത് പുരുഷന്മാർക്ക് സ്വർഗകന്യകകളെ ഇണകളായി ലഭിക്കുമെന്ന് ഖുർആൻ പറയുന്നു. എന്നാൽ സ്ത്രീകൾക്ക് ഇത്തരം ഇണകളെ കിട്ടുമെന്ന് എവിടെയും കാണുന്നില്ല. സ്വർഗത്തിലും സ്ത്രീവിവേചനമോ?”

ഉത്തരം- ദൈവിക നിയമമനുസരിച്ച് ഭൂമിയിൽ ജീവിക്കുന്നവർക്ക് വാഗ്ദാനം ചെയ്യപ്പെട്ട ഇടമാണ് സ്വർഗം. ഇക്കാര്യത്തിൽ സ്ത്രീ-പുരുഷന്മാർക്കിടയിൽ ഒരു വിവേചനവും ഇസ്ലാമിലില്ല. ഖുർആൻ പറയുന്നു: “സത്യവിശ്വാസികളും വിശ്വാസിനികളും പരസ്പരം സഹായികളും മിത്രങ്ങളുമാകുന്നു. അവർ നന്മ കൽപിക്കുന്നു. തിന്മ വിരോധിക്കുന്നു. നമസ്കാരം നിഷ്ഠയോടെ നിർവഹിക്കുന്നു. സകാത്ത് നൽകുന്നു. ദൈവത്തെയും അവന്റെ ദൂതനെയും അനുസരിക്കുകയും ചെയ്യുന്നു. ഇങ്ങനെയുള്ളവർക്ക് അല്ലാഹുവിന്റെ അനുഗ്രഹം ലഭിക്കുകതന്നെ ചെയ്യും. അല്ലാഹു സകലർക്കും അജയ്യനും യുക്തിജ്ഞനുമത്രെ. വിശ്വാസികളായ സ്ത്രീ പുരുഷന്മാർക്കായി അല്ലാഹു അടിഭാഗങ്ങളിലൂടെ അരുവികളൊഴുകുന്ന ആരാമങ്ങൾ വാഗ്ദാനം ചെയ്തിരിക്കുന്നു. അവരതിൽ നിത്യവാസികളായിരിക്കും. ആ അനശ്വര സ്വർഗങ്ങളിൽ അവർക്കായി പാവനമായ വസതികളുണ്ടായിരിക്കും. സർവോപരി ദൈവപ്രീതിയും! അതെത്ര മഹത്തരം! ഇതുതന്നെയാകുന്നു വൻവിജയം”(അധ്യായം 9, വാക്യം 71, 72).

“നിശ്ചയം, മുസ്ലിംകളും വിശ്വാസികളും വണക്കമുള്ളവരും സത്യസന്ധരും സഹനശീലരും അല്ലാഹുവിനോട് ഭയഭക്തിയുള്ളവരും ദാനശീലരും വ്രതമനുഷ്ഠിക്കുന്നവരും തങ്ങളുടെ ലൈംഗികാവയവങ്ങളെ സൂക്ഷിക്കുന്നവരും അല്ലാഹുവിനെ ധാരാളമായി സ്മരിക്കുന്നവരുമായ സ്ത്രീകളും പുരുഷന്മാരും ആരോ, അവർക്ക് അല്ലാഹു പാപമുക്തിയും മഹത്തായ പ്രതിഫലവും ഒരുക്കിവച്ചിരിക്കുന്നു”(അധ്യായം 33, വാക്യം 35)

“സ്ത്രീയാവട്ടെ, പുരുഷനാവട്ടെ, നിങ്ങളിലാരുടെയും കർമത്തെ നാം നിഷ്ഫലമാക്കുന്നതല്ല. നിങ്ങളെല്ലാവരും ഒരേ വർഗത്തിൽപെട്ടവരാണല്ലോ. അതിനാൽ എനിക്കുവേണ്ടി സ്വദേശം വെടിയുകയും എന്റെ മാർഗത്തിൽ സ്വഭവനങ്ങളിൽനിന്ന് ബഹിഷ്കൃതരാവുകയും മർദിക്കപ്പെടുകയും എനിക്കായി സമരം ചെയ്യുകയും വധിക്കപ്പെടുകയും ചെയ്തവരാരോ അവരുടെ സകല പാപങ്ങളും ഞാൻ പൊറുത്തുകൊടുക്കുന്നതാകുന്നു. ഞാനവരെ അടിഭാഗത്തിലൂടെ ആറുകളൊഴുകുന്ന ആരാമങ്ങളിൽ പ്രവേശിപ്പിക്കുന്നതുമാണ്.
https://norgerx.com/viagra-super-active-norge.html

ഇത് അല്ലാഹുവിൽ നിന്നുള്ള പ്രതിഫലമാകുന്നു. ഉൽകൃഷ്ടമായ പ്രതിഫലം ദൈവത്തിങ്കൽ മാത്രമത്രെ”(അധ്യായം 3, വാക്യം 195).

സ്ത്രീ-പുരുഷ ഭേദമന്യേ സുകൃതവാന്മാരെല്ലാം സ്വർഗാവകാശികളായിരിക്കുമെന്ന് ഈ വിശുദ്ധ വാക്യങ്ങൾ വ്യക്തമാക്കുന്നു. സ്വർഗം ദൈവികദാനവും സമ്മാനവുമാണ്. മനുഷ്യരാഗ്രഹിക്കുന്നതൊക്കെയും അവിടെ ലഭിക്കും. അതിനാൽ പുരുഷന്മാർക്ക് അവരാഗ്രഹിക്കുന്ന ഇണകളെയെന്നപോലെ സ്ത്രീകൾക്ക് അവർ കൊതിക്കുന്ന കൂട്ടുകാരെയും കിട്ടും.

സ്ത്രീ – പുരുഷ സമ്പർക്കങ്ങളും ബന്ധങ്ങളും ഒരിക്കലും ഏകപക്ഷീയമാവുക സാധ്യമല്ലല്ലോ. പുരുഷന്മാർക്ക് സ്ത്രീകളെ ലഭിക്കുമെന്ന് പറഞ്ഞാൽ സ്ത്രീകൾക്ക് പുരുഷന്മാരെയും ഇണകളായി കിട്ടുമെന്നത് സ്വാഭാവികവും അനിവാര്യവുമാണല്ലോ. ഒന്നു പറഞ്ഞാൽ മറ്റൊന്നു പറയേണ്ടതിന്റെ ആവശ്യമില്ലെന്നർഥം.

ദൈവിക ഗ്രന്ഥമായ വിശുദ്ധ ഖുർആൻ മനുഷ്യർക്കുവേണ്ടിയാണ് അവതീർണമായത്. അതിനാലതിന്റെ ശൈലിയും പ്രയോഗവും ഘടനയുമെല്ലാം ജനങ്ങൾക്ക് അനായാസം മനസ്സിലാക്കാൻ സാധിക്കുമാറ് പരിചിതരീതിയിലാണ്. എക്കാലത്തെയും വിശ്വസാഹിത്യത്തിലെന്ന പോലെ ഖുർആന്റെ അവതരണകാലത്തെ അറബി സാഹിത്യത്തിലും സ്തൈ്രണ സൗന്ദര്യമാണ് വർണിക്കപ്പെട്ടിരുന്നത്. ഖുർആനിലും പ്രബോധിത സമൂഹത്തിന് തീർത്തും സ്വീകാര്യവും വേഗം ഉൾക്കൊള്ളാൻ സാധിക്കുന്നതുമായ അതേ രീതിയാണ് സ്വീകരിക്കപ്പെട്ടത്. അതേ സമയം ഭൂമിയിൽവച്ച് അറിയുന്നതും സങ്കൽപിക്കുന്നതുമായ, സകല സീമകൾക്കും അതീതമായ സുഖസൗകര്യങ്ങളാവും സ്വർഗത്തിലുണ്ടാവുകയെന്ന് ഖുർആൻ അസന്ദിഗ്ധമായി അറിയിക്കുകയും അതിൽ സ്ത്രീ-പുരുഷന്മാരെല്ലാം ഒരേപോലെ പങ്കാളികളായിരിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു. അതിനാൽ സ്വർഗത്തിൽ സ്ത്രീവിവേചനത്തിന്റെ പ്രശ്നമേ ഉദ്ഭവിക്കുന്നില്ല- വിവേചനമെന്നത് അതിനിരയാവുന്നവർക്ക് അനിഷ്ടകരമായിരിക്കുമല്ലോ. ആർക്കും അനിഷ്ടകരമായ ഒന്നും അവിടെയുണ്ടാവില്ലെന്ന് വിശുദ്ധ വേദഗ്രന്ഥം ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്.

ശൈഖ് മുഹമ്മദ് കാരകുന്ന്
കേരളത്തിൻറെ സാഹിത്യ, സാമൂഹ്യ, സാംസ്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വത്തിൻറെ ഉടമയാണ് ശൈഖ് മുഹമ്മദ് കാരകുന്ന്. പരിശുദ്ധ ഖുർആൻ പരിഭാഷയും 13 വിവർത്തന കൃതികളുമുൾപ്പെടെ തൊണ്ണൂറിലേറെ ഗ്രന്ഥങ്ങളുടെ കർത്താവാണ്. പരിഭാഷക്കും രാഷ്ട്രാന്തരീയ പാരസ്പര്യത്തിനുമുള്ള 2019ലെ ഖത്തർ ശൈഖ് ഹമദ് അന്താരാഷ്ട്ര അവാർഡ് ജേതാവാണ്. സാമൂഹ്യ പ്രവർത്തനത്തിനുള്ള കെ. കരുണാകരൻ അവാർഡ് നേടിയ ശൈഖ് മുഹമ്മദിൻറെ അഞ്ച് ഗ്രന്ഥങ്ങൾക്ക് അവാർഡുകൾ ലഭിച്ചിട്ടുണ്ട്. അഞ്ച് ഗ്രന്ഥങ്ങൾ ഇംഗ്ലീഷിലേക്കും പത്തെണ്ണം കന്നഡയിലേക്കും മൂന്നെണ്ണം തമിഴിലേക്കും ഒന്ന് മറാഠിയിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ നൂറുക്കണക്ക് ലേഖനങ്ങൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 33 വർഷം ഐ. പി. എച്ച്. ഡയറക്ടറും ദീർഘകാലം പ്രബോധനം വാരിക ചീഫ് എഡിറ്ററുമായിരുന്ന ശൈഖ് മുഹമ്മദ് ഇപ്പോൾ ഡയലോഗ് സെൻറർ കേരളയുടെ ഡയറക്ടറും കേരള മുസ്ലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ചെയർമാനും നിരവധി മത, സാമൂഹ്യ,സാംസ്കാരിക സംവിധാനങ്ങളുടെ ഭാരവാഹിയുമാണ്. ദോഹ ഇന്റർ നാഷണൽ കോൺഫറൻസ്, ദുബായ് ഇൻറർനാഷണൽ ഖുർആൻ കോൺഫ്രൻസ്, ഐ. ഐ. എഫ്. എസ്.ഒ. ഏഷ്യൻ റീജണൽ ക്യാമ്പ് തുടങ്ങിയവയിൽ സംബന്ധിച്ചിട്ടുണ്ട്. മതാന്തര സംവാദ വേദികളിലും സാംസ്കാരിക പരിപാടികളിലും സജീവ സാന്നിധ്യമായ ശൈഖ് മുഹമ്മദ് കാരകുന്ന് അറിയപ്പെടുന്ന പ്രഭാഷകനുമാണ്. 1950 ജൂലൈ 15 മഞ്ചേരിക്കടുത്ത കാരകുന്നിലെ പുലത്ത് ഗ്രാമത്തില്‍ ജനിച്ചു. പിതാവ് പുലത്ത് മുഹമ്മദ് ഹാജി . മാതാവ് ആമിന. പുലത്ത് ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്‌കൂള്‍, കാരകുന്ന് അപ്പര്‍ പ്രൈമറി സ്‌കൂള്‍, മഞ്ചേരി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, ഫറോക്ക് റൗദത്തുല്‍ ഉലൂം അറബിക് കോളേജ്, കോഴിക്കോട് എല്‍.ടി.ടി. സെന്റര്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മൊറയൂര്‍ വി.എച്ച്.എം.ഹൈസ്‌കൂള്‍, എടവണ്ണ ഇസ്ലാഹിയാ ഓറിയന്റല്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ അദ്ധ്യാപകനായി ജോലി ചെയ്തു. ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധി സഭാംഗം, കേരള സംസ്ഥാന കൂടിയാലോചനാ സമിതി അംഗം ,എന്നീ ചുമതലകള്‍ക്കൊപ്പം സംസ്ഥാന സെക്രട്ടറി കൂടിയാണ്.സുഊദി അറേബ്യ , യു.എ.ഇ ,ഒമാന്‍ , കുവൈത്ത്, ഖത്തര്‍ , ബഹ്‌റൈന്‍ , സിംഗപ്പൂര്‍, ശ്രീലങ്ക, മലേഷ്യ എന്നീ നാടുകള്‍ സന്ദര്‍ശിച്ചു. ആമിന ഉമ്മു അയ്മനാണ് കുടുംബിനി. അനീസ് മുഹമ്മദ് , ഡോക്ടര്‍ അലീഫ് മുഹമ്മദ് , ഡോക്ടര്‍ ബാസിമ , അയമന്‍ മുഹമ്മദ് എന്നിവര്‍ മക്കളും ഡോക്ടര്‍ അബ്ദുറഹമാന്‍ ദാനി, ഷമിയ്യത് , ആയിഷ നസീബ, ഇബ്തിസാം എന്നിവര്‍ ജാമാതാക്കളുമാണ്.

Recent Posts

Related Posts

error: Content is protected !!