Friday, April 26, 2024
Homeജനാസ സംസ്കരണംഒരു അമുസ്ലിമിന്റെ മരണവാർത്ത കേട്ടാൽ എന്ത് ചൊല്ലണം ?

ഒരു അമുസ്ലിമിന്റെ മരണവാർത്ത കേട്ടാൽ എന്ത് ചൊല്ലണം ?

ചോദ്യം : സാധാരണയായി ഒരു മരണവാർത്ത കേൾക്കുമ്പോൾ നാം മുസ്ലിം കൾ ചൊല്ലാറുള്ള ‘ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ’ എന്ന വാക്യം ഒരു അമുസ്ലിമിന്റെ മരണവാർത്ത കേട്ടാൽ ചൊല്ലാമോ? 

ഉത്തരം : പ്രസ്തുത വാക്യം മരണവാർത്ത കേൾക്കുമ്പോൾ മാത്രം ചൊല്ലാനുള്ളതല്ല. കഷ്ടനഷ്ടങ്ങൾ നേരിടുമ്പോൾ ക്ഷമാശീലരായ വിശ്വാസികളുടെ നിലപാട് എന്തായിരിക്കുമെന്ന് വിശദീകരിച്ചുകൊണ്ട് ഖുർആൻ അതുസംബന്ധിച്ച് പറഞ്ഞതിങ്ങനെയാണ്: “അവർ ഏതാപത്തു ബാധിക്കുമ്പോഴും “ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ നാം അല്ലാഹുവിന്നുള്ള വരല്ലോ, അവനിലേക്ക് തന്നെ മടങ്ങേണ്ടവരല്ലോ എന്നു പറയുന്നവരാകുന്നു” (അൽബഖറഃ 156). മുസ്ലിംകൾ മരണമല്ലാത്ത കഷ്ടനഷ്ടങ്ങൾ നേരിടുമ്പോഴും ഈ വാക്യം ചൊല്ലാവുന്നതും ചൊല്ലേണ്ടതുമാണ്.

മുസ്ലിമല്ലാത്തവരുടെ മരണവും ചിലപ്പോൾ മുസ്ലിമിന്ന് വ്യക്തിപരമോ സാമൂഹികമോ ആയ നഷ്ടത്തിനും കഷ്ടത്തിനും ഇടയായിക്കൂടായ്കയില്ല. അത്തരം സന്ദർഭങ്ങളിലും ഇന്നാ ലില്ലാഹി വഇന്നാ ഇലൈഹി…’ ചൊ ല്ലാവുന്നതാണ്. അതുപോലെ മുസ്ലിമായി അറിയപ്പെടുന്ന ചിലരുടെ മരണം വ്യക്തിക്കോ സമൂഹത്തിനോ ആശ്വാസമായെന്നുമിരിക്കും. അത്തരം സന്ദർഭങ്ങളിൽ ഇന്നാലില്ലാഹി ചൊല്ലിക്കൊള്ളണമെന്നുമില്ല. ആശ്വാസവും സമാധാനവും ലഭിക്കുമ്പോൾ ‘അൽഹംദു ലില്ലാഹ്’ (അല്ലാഹുവിനു സ്തുതി) എന്നാണല്ലോ ചൊല്ലേണ്ടത്.

ടി.കെ ഉബൈദ്
ജനനം 1948-ല്‍ മലപ്പുറം ജില്ലയിലെ മാറഞ്ചേരിയില്‍. പിതാവ്: ഐ.ടി.സി. മുഹമ്മദ് അബ്ദുല്ല നിസാമി. മതാവ്: ടി.കെ. ആഇശ. 1964-1972 -ല്‍ ശാന്തപുരം ഇസ്‌ലാമിയാ കോളേജില്‍ പഠിച്ച് എഫ്.ഡി, ബി.എസ്. എസ്.സി. ബിരുദങ്ങള്‍ നേടി. പഠനാനന്തരം 1972 -ല്‍ പെരിന്തല്‍മണ്ണയില്‍നിന്ന് അബുല്‍ ജലാല്‍ മൗലവിയുടെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന സന്മാര്‍ഗം ദ്വൈവാരികയുടെ എഡിറ്റര്‍ ഇന്‍ചാര്‍ജായി പത്രപ്രവര്‍ത്തന ജീവിതം ആരംഭിച്ചു. 1974-ല്‍ വെള്ളിമാടുകുന്നിലെത്തി പ്രബോധനം മാസികയുടെ എഡിറ്റര്‍ ഇന്‍ചാര്‍ജ്, 1987 മുതല്‍ പ്രബോധനം വാരിക എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എന്നീ ചുമതലകള്‍ വഹിച്ചു. ഇപ്പോള്‍ പ്രബോധനം വാരിക എഡിറ്റര്‍, മലര്‍വാടി ദ്വൈവാരിക ചീഫ് എഡിറ്റര്‍, ഇസ്‌ലാമിക വിജ്ഞാനകോശം അസോസിയേറ്റ് എഡിറ്റര്‍, ഇത്തിഹാദുല്‍ ഉലമാ കേരള പ്രവര്‍ത്തക സമിതിയംഗം, ശാന്തപുരം അല്‍ജാമിഅഃ അല്‍ഇസ്‌ലാമിയ അലുംനി അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം, പൊന്നാനി കാഞ്ഞിരമുക്ക് കരുണ ചാരിറ്റബിള്‍ ട്രസ്റ്റ്, ദയാ ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയുടെ ചെയര്‍മാന്‍ ചുമതലകള്‍ വഹിക്കുന്നു. ഇടക്കാലത്ത് മാധ്യമം ദിനപത്രം കൊച്ചി യൂണിറ്റിന്റെ റസിഡന്റ് എഡിറ്ററും ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായിരുന്നു. മൗലിക ചിന്തയുള്ള എഴുത്തുകാരനാണ് ടി.കെ. ഉബൈദ്. ഖുര്‍ആന്‍ വ്യാഖ്യാന മായ ഖുര്‍ആന്‍ ബോധനമാണ് പ്രധാന രചന. അതിന്റെ എട്ട് വാല്യങ്ങള്‍ ഇതുവരെ പുറത്തിറങ്ങി. ബാക്കി ഭാഗങ്ങള്‍ പ്രബോധനം വാരികയില്‍ ഖണ്ഡശഃ തുടരുന്നു. ഹദീഥ് ബോധനം, പ്രശ്‌നവും വീക്ഷണവും, സ്വാതന്ത്ര്യത്തിന്റെ ഭാരം, ഇസ്‌ലാമിക പ്രവര്‍ത്തനം: ഒരു മുഖവുര, മനുഷ്യാ! നിന്റെ മനസ്സ്, അല്ലാഹു, ആദം ഹവ്വ, ലോക സുന്ദരന്‍ എന്നിവയാണ് മറ്റ് സ്വതന്ത്ര കൃതികള്‍. ഖുര്‍ആന്‍ ഭാഷ്യം, തഫ്ഹീമുല്‍ ഖുര്‍ആന്‍ (വിവിധ വാല്യങ്ങള്‍), ഖുര്‍ആനിലെ നാല് സാങ്കേതിക ശബ്ദങ്ങള്‍, ഫിഖ് ഹുസ്സുന്ന എന്നിവ വിവര്‍ത്തനങ്ങളാണ്. കലീലയും ദിംനയും എന്ന കൃതിയുടെ പുനരാഖ്യാനവും ഇസ്‌ലാമിക ശരീഅത്തും സാമൂഹിക മാറ്റങ്ങളും എന്ന ഗ്രന്ഥത്തിന്റെ എഡിറ്റിംഗും നിര്‍വഹിച്ചിട്ടുണ്ട്. ഖുര്‍ആന് നല്‍കിയ സേവനങ്ങളെ പരിഗണിച്ച് ഖത്വര്‍ ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ ടി.കെ. ഉബൈദിനെ പ്രത്യേകം ആദരിച്ചു. പി.സി. മാമു ഹാജി പ്രഥമ അവാര്‍ഡ് ലഭിച്ചു. സുഊദി അറേബ്യ, ഖത്വര്‍, യു.എ.ഇ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ഭാര്യ: സുഹ്‌റ. മക്കള്‍: മുഹമ്മദ് യാസിര്‍, അബ്ദുല്‍ ഗനി, ബുശ്‌റാ, തസ്‌നിം ഹാദി.

Recent Posts

Related Posts

error: Content is protected !!